- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
1998ല്‍ ശബരിമലയില്‍ വിജയ്മല്യ ദ്വാരപാലക ശില്‍പ്പത്തില്‍ പൂശിയ സ്വര്‍ണ്ണം ഇപ്പോഴുള്ളത് ബംഗ്ലൂരുവില്‍; വിജിലന്‍സ് സംഘം കര്‍ണ്ണാടകയിലേക്ക്; പുറത്തു വരുന്നത് ആസൂത്രിത മോഷണത്തിന്റെ വിവരങ്ങള്‍; സ്വര്‍ണ്ണം ചെമ്പായതിന് പിന്നില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെന്ന സംശയം ശക്തം; രേഖകള്‍ അപ്രത്യക്ഷമാക്കിയ വിരുതനും അന്വേഷണ റഡാറില്‍
തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ സ്വര്‍ണ്ണപ്പാളി മോഷണ വിവാദത്തില്‍ ട്വിസ്റ്റ്. 1998-ല്‍ വ്യവസായി വിജയ് മല്യ ശബരിമലയില്‍ സമര്‍പ്പിച്ച 30 കിലോയിലധികം സ്വര്‍ണ്ണത്തിന്റെ യഥാര്‍ത്ഥ രേഖകള്‍ കണ്ടെത്താനാകാതെ വലഞ്ഞ ദേവസ്വം വിജിലന്‍സിന് പുതിയ വിവരം കിട്ടി. ഈ സ്വര്‍ണ്ണം ബംഗ്ലൂരുവിലെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറിവിലുണ്ടെന്നാണ് വിവരം. ഇത് പരിശോധിക്കാന്‍ സംഘം ബംഗ്ലൂരുവിലേക്ക് പോകും. സ്വര്‍ണ്ണം അപ്രത്യക്ഷമായത് വലിയ വിവാദമായിരുന്നു. ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസില്‍ നിന്ന് നിര്‍ണ്ണായകമായ ഈ രേഖകള്‍ അപ്രത്യക്ഷമായതോടെ, സ്വര്‍ണ്ണം ചെമ്പായി മാറിയതിന് പിന്നില്‍ നടന്നത് ആസൂത്രിതമായ മോഷണവും അട്ടിമറിയുമാണെന്ന നിഗമനം ബലപ്പെട്ടിരുന്നു.
ശബരിമലയിലെ ദ്വാരപാലക ശില്‍പത്തില്‍ സ്വര്‍ണം പൂശാന്‍ 2019ല്‍ ചെന്നൈയില്‍ എത്തിച്ചത് ചെമ്പ് പാളിയെന്ന് കണ്ടെത്തല്‍ പുറത്തു വന്നിരുന്നു. തിരുവാഭരണം കമ്മീഷണറുടെ മഹസറിന്റെ പകര്‍പ്പ് പുറത്തുവന്നതോടെയാണ് ഇത് വ്യക്തമായത്. മഹസറില്‍ സ്പോണ്‍സറായി ഒപ്പിട്ടത് ഉണ്ണികൃഷ്ണന്‍ പോറ്റിയാണ്. സ്വര്‍ണം പൂശാന്‍ കൊടുക്കുന്നതിന് മുമ്പ് 38,258 ഗ്രാം ചെമ്പാണ് രേഖപ്പെടുത്തിയത്. 1999ല്‍ വിജയ് മല്യ സ്വര്‍ണം പൂശിയ പാളിയാണിത്. സ്വര്‍ണപാളി എങ്ങനെ ചെമ്പായി മാറി എന്നതിലാണ് ദുരൂഹത. 1999ല്‍ വിജയ് മല്യ സ്വര്‍ണം പൂശിയപ്പോള്‍ ശ്രീകോവിലിനൊപ്പം ദ്വാരപാലകരെയും സ്വര്‍ണം പൂശിയെന്ന് മുന്‍ ദേവസ്വം പ്രസിഡന്റ് കെ. അനന്തഗോപന്‍ പറഞ്ഞിരുന്നു. ഇതെങ്ങനെ ചെമ്പായി മാറി എന്നതിലാണ് ദുരൂഹത. ഇതിന് പിന്നിലും ഉണ്ണികൃഷ്ണന്‍ പോറ്റിയാണെന്നാണ് നിഗമനം. ഈ സാഹചര്യത്തില്‍ ദേവസ്വം വിജിലന്‍സ് സംഘം കര്‍ണ്ണാടകയിലേക്ക് പോകും. ബംഗ്ലൂരു കേന്ദ്രീകരിച്ചാകും അന്വേഷണം.
1998ല്‍ വിജയ് മല്യ സ്വര്‍ണ്ണം സമര്‍പ്പിച്ചത് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, എത്ര കിലോ സ്വര്‍ണ്ണമാണ് സമര്‍പ്പിച്ചത് തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയ നിര്‍ണ്ണായകമായ രജിസ്റ്ററുകളും അനുബന്ധ രേഖകളുമാണ് ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസില്‍ നിന്ന് കാണാതായിരിക്കുന്നത്. 2019-ലെ വിവാദങ്ങള്‍ക്ക് ശേഷമുള്ള രേഖകള്‍ മാത്രമാണ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിജിലന്‍സിന് കൈമാറിയിട്ടുള്ളത്.ഈ രേഖകള്‍ ഇല്ലാതെ, യഥാര്‍ത്ഥത്തില്‍ എത്ര സ്വര്‍ണ്ണമാണ് സന്നിധാനത്ത് ഉണ്ടായിരുന്നതെന്നോ, എത്രത്തോളം നഷ്ടപ്പെട്ടെന്നോ ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ വിജിലന്‍സിന് കഴിയുന്നില്ല. രേഖകള്‍ ബോധപൂര്‍വ്വം മാറ്റിയതാണെന്ന സംശയം ഉയര്‍ന്നു. ഈ വിരുതനേയും ദേവസ്വം വിജിലന്‍സ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളും നിരീക്ഷണത്തിലാണ്.
1998-ല്‍ സ്വര്‍ണ്ണം പൂശുന്ന ജോലികള്‍ക്ക് മേല്‍നോട്ടം വഹിച്ചത് ദേവസ്വം മരാമത്ത് വിഭാഗമായിരുന്നു. അന്നത്തെ മരാമത്ത് ചീഫ് എഞ്ചിനീയറെയും ഡിവിഷണല്‍ എഞ്ചിനീയറെയും ഇതിനായി ഉത്തരവിലൂടെ ചുമതലപ്പെടുത്തിയിരുന്നു. അതിനാല്‍, രേഖകള്‍ മരാമത്ത് വകുപ്പിന്റെ കൈവശം ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ വിജിലന്‍സ് അവരോട് വിവരങ്ങള്‍ തേടിയിട്ടുണ്ട്. എന്നാല്‍, രേഖകള്‍ മരാമത്ത് വകുപ്പില്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നും, തിരുവാഭരണം കമ്മീഷണറുടെ ഓഫീസിലാണ് ഉണ്ടാകേണ്ടതെന്നുമാണ് ചില ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.
ശബരിമലയിലെ സ്വര്‍ണപ്പാളി, താങ്ങുപീഠം എന്നീ വിവാദങ്ങളില്‍പ്പെട്ട ഉണ്ണികൃഷ്ണന്‍ പോറ്റി ബെംഗളൂരുവിലെ ബ്ലേഡ് പലിശക്കാരനെന്ന് സൂചനയുണ്ട്. ചെറിയ പലിശയ്ക്ക് പണം വായ്പയെടുത്ത് അതിന്റെ പതിന്മടങ്ങ് പലിശയ്ക്ക് വായ്പനല്‍കി സാമ്പത്തികനേട്ടം ഉണ്ടാക്കിയാണ് തുടക്കമെന്ന് കണ്ടെത്തിയിട്ടുണ്ട്. ശബരിമല ക്ഷേത്രവുമായി വലിയ ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ത്ത് കര്‍ണാടകയിലെ ധനികരായ അയ്യപ്പഭക്തരെ ചൂഷണം ചെയ്തതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. ബെംഗളൂരു കോറമംഗലയ്ക്കടുത്ത് ശ്രീരാമപുരം അയ്യപ്പക്ഷേത്രത്തിലെ ശാന്തിക്കാരനായിട്ടാണ് തിരുവനന്തപുരം പുളിമാത്ത് സ്വദേശിയായ ഉണ്ണികൃഷ്ണന്‍ പോറ്റി കര്‍ണാടകയിലെത്തിയത്. എട്ടുവര്‍ഷംമുന്‍പ് മണ്ഡലകാലത്ത് കീഴ്ശാന്തിയുടെ സഹായികളായ പരികര്‍മികളില്‍ ഒരാളായിട്ടാണ് സന്നിധാനത്തെത്തിയത്. കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നിവടങ്ങളില്‍നിന്നുള്ള ധനികരായ അയ്യപ്പന്മാരെ വിശ്വാസത്തിലെടുക്കുന്ന തന്ത്രം ഇങ്ങനെ സൃഷ്ടിച്ചെടുക്കുകയായിരുന്നു.
2019 ആഗസ്റ്റ് 29നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ചെന്നൈയിലെ സ്മാര്‍ട്ട്സ് ക്രിയേഷന്‍സ് എന്ന സ്ഥാപനത്തില്‍ ദ്വാരപാലക ശില്‍പ പാളികള്‍ എത്തിക്കുന്നത്. ഇതിന് മുന്‍പ് ഒരു മാസത്തോളം ഇയാള്‍ അനധികൃതമായി സ്വര്‍ണപാളി കയ്യില്‍ സൂക്ഷിച്ചു. ഇതും ദുരൂഹമാണ്. സ്വര്‍ണം പൂശുന്നതിന് മുമ്പായി 38,258 ഗ്രാം ചെമ്പ് പാളികള്‍ കണ്ടിട്ടുണ്ടെന്ന് അന്നത്തെ തിരുവാഭരണം കമ്മീഷണര്‍ ആര്‍.ജി. രാധാകൃഷ്ണന്‍ തയ്യാറാക്കിയ മഹസറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ അതിവിശ്വസ്തനായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റി. 26 വര്‍ഷം മുമ്പ് വിജയ് മല്യ സ്വര്‍ണം പൂശിയ ദ്വരപാലകശില്‍പ പാളിയില്‍ നിന്ന് നഷ്ടമായത് നാല് കിലോ സ്വര്‍ണമാണ്. സ്വര്‍ണം പൂശിയ പാളി ചെമ്പ് പാളിയായി മാറിയതറിഞ്ഞിട്ടും മറച്ചുവെച്ചത് ദേവസ്വം ബോര്‍ഡാണ്.
2019 ആഗസ്റ്റ് 29നാണ് ദ്വാരപാലകശില്‍പ പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ചെന്നൈയിലെ സ്മാര്‍ട്ട്സ് ക്രിയേഷന്‍സ് എന്ന സ്ഥാപനത്തില്‍ എത്തിക്കുന്നത്. ഒരു മാസം ഇവ അനധികൃതമായി ഇയാള്‍ കൈയ്യില്‍ സൂക്ഷിച്ചിരുന്നു. സ്വര്‍ണം പൂശുന്നതിന് മുന്പ് 38,258 ഗ്രാം ചെമ്പ് പാളികളാണ് നേരില്‍ കണ്ടതെന്ന് അന്നത്തെ തിരുവാഭരണം കമ്മീഷണര്‍ ആര്‍.ജി രാധാകൃഷ്ണന്‍ തയ്യാറാക്കിയ മഹസറില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ദ്വാരപാലകശില്‍പ പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഏല്‍പ്പിക്കണമെന്ന് കാണിച്ചിറക്കിയ ദേവസ്വം ബോര്‍ഡ് ഉത്തരവിലും ചെമ്പ് പാളിയെന്നാണ് എഴുതിയിരുന്നത്. ഈ വര്‍ഷം വീണ്ടും ദ്വാരപാലക ശില്‍പ പാളി സ്വര്‍ണം പൂശാന്‍ കൊണ്ടുപോയതും വിവാദമായതാണ്. തിരികെ എത്തിച്ചപ്പോള്‍ തൂക്കം കുറഞ്ഞതില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ദേവസ്വം വിജിലന്‍സ് ഉടന്‍ അന്വേഷണം തുടങ്ങും.
സ്വര്‍ണം പൂശാനായി സ്പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റി കോടികള്‍ പിരിച്ചെടുത്തുവെന്നും, വിദേശരാജ്യങ്ങളില്‍ നിന്നുള്ള മലയാളികളായ അയ്യപ്പ ഭക്തരില്‍ നിന്നും പണം പിരിച്ചുവെന്നും ദേവസ്വം ബോര്‍ഡ് വിജിലന്‍സ് കണ്ടെത്തി. ഇതര സംസ്ഥാനങ്ങളിലെ വ്യവസായികളില്‍ നിന്നും പണം വാങ്ങിയിട്ടുണ്ട്. വിവാദം ഒഴിവാക്കാന്‍ പിരിച്ച പണത്തില്‍ നിന്നും ഏഴ് പവന്റെ മാല മാളികപ്പുറം ക്ഷേത്രത്തിന് നല്‍കി. മാല ദേവസ്വം ബോര്‍ഡിനെ ഏല്‍പ്പിക്കാതെ ശാന്തിമാര്‍ക്ക് നേരിട്ട് നല്‍കുകയാണ് ചെയ്തതെന്നും പരിശോധനയില്‍ നിന്നും വ്യക്തമായി. ശബരിമലയില്‍ വിലകൂടിയ സമര്‍പ്പണങ്ങള്‍ നടത്താനുള്ള ഇടനിലക്കാരനായിമാറിയതോടെ ഉണ്ണികൃഷ്ണന്‍ പോറ്റി സ്‌പോണ്‍സര്‍ എന്നപേരില്‍ ഇതരസംസ്ഥാനത്തുള്ളവര്‍ക്കിടയില്‍ അറിയപ്പെട്ടുതുടങ്ങിയിരുന്നു. ഇത്തരത്തില്‍ വിവിധ ധനികരില്‍നിന്ന് പണം സമാഹരിച്ചുള്ള ഒരു സ്‌പോണ്‍സര്‍ഷിപ്പായിരുന്നു ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണംപൂശലെന്നും വിവരം കിട്ടിയിട്ടുണ്ട്.
സന്നിധാനത്ത് ഒരു ദിവസത്തെ അന്നദാനത്തിന്റെ ചെലവ് മുഴുവനായി വഹിക്കുന്നതരത്തിലുള്ള സ്‌പോണ്‍സര്‍ഷിപ്പും ഉണ്ണികൃഷ്ണന്‍ പോറ്റി ഏറ്റെടുത്തിട്ടുണ്ട്. ഇതിന് ദേവസ്വത്തില്‍ അടയ്ക്കേണ്ട തുക ആറുലക്ഷം രൂപയാണ്. എന്നാല്‍, ഇതിന്റെ നാലും അഞ്ചും ഇരട്ടി തുകയാണ് ഇയാള്‍ പിരിച്ചിരുന്നത്. സാധുക്കളായവര്‍ക്ക് അയ്യപ്പഭക്തരുടെ സഹായത്താല്‍ വീടുവെച്ചുകൊടുക്കുന്ന പദ്ധതിയും ഉണ്ണികൃഷ്ണന്‍ പോറ്റി ഏറ്റെടുത്തിട്ടുണ്ട്. ഏറ്റവും ഒടുവില്‍ കായംകുളം കണ്ണമ്പള്ളിയിലാണ് രണ്ട് നിര്‍ധനര്‍ക്ക് വീടുവെച്ചുകൊടുത്തത്. ബെംഗളൂരുവിലെ പേര് വെളിപ്പെടുത്താത്ത രണ്ട് അയ്യപ്പഭക്തരായിരുന്നു സാമ്പത്തികസഹായം നല്‍കിയത്. യു. പ്രതിഭ എംഎല്‍എ, ദേവസ്വം ബോര്‍ഡംഗം എ. അജികുമാര്‍ എന്നിവരാണ് താക്കോല്‍ദാനം നടത്തിയത്. ഉണ്ണികൃഷ്ണന്‍ പോറ്റിയും വേദിയിലുണ്ടായിരുന്നു.
ശബരിമല, ഉണ്ണികൃഷ്ണന്‍ പോറ്റി, ദേവസ്വം