- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെറുവള്ളിയിലെ 'ശബരിമല വിമാനത്താവളം' മുഖ്യമന്ത്രിയുടെ അതിവേഗ സ്വപ്നം; ജനുവരിക്ക് മുമ്പ് തറക്കല്ലിടണമെങ്കില്‍ സര്‍വ്വേയും വിലയിടലും വേഗത്തില്‍ വേണം; സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ ഓഫീസിനും അധിക തസ്തികകള്‍ക്കും നോ പറഞ്ഞ് ധനവകുപ്പ്; പിണറായിയുടെ ആ ആഗ്രഹം മന്ത്രി കെഎന്‍ ബാലഗോപാല്‍ മുടക്കുമോ?
തിരുവനന്തപുരം: നിര്‍ദ്ദിഷ്ട ശബരിമല വിമാനത്താവളപദ്ധതിക്കുള്ള സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ ഓഫീസിനും അധിക തസ്തികകള്‍ക്കും ധനവകുപ്പ് തടസ്സവാദം ഉന്നയിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗൗരവത്തില്‍ എടുക്കും. ഇടതു സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയോട് ഈ നിലപാട് എടുക്കുന്നത് ശരയില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാന്‍ വിമാനത്താവള പദ്ധതി വേഗത്തിലാക്കാനാണ് പിണറായിയുടെ ആഗ്രഹം. പിണറായി അധികാരത്തില്‍ വന്ന ശേഷം നടപ്പിലായ കണ്ണൂര്‍ വിമാനത്താവളവും വിഴിഞ്ഞം തുറമുഖവുമെല്ലാം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ പദ്ധതികളായിരുന്നു. അതുകൊണ്ട് തന്നെ സ്വന്തം പേരില്‍ വമ്പന്‍ പദ്ധതി വേണമെന്ന് പിണറായിയ്ക്ക് ആഗ്രഹമുണ്ട്. ഇതിന് വേണ്ടി കൂടിയാണ് ശബരിമല വിമാനത്താവളം ചര്‍ച്ചയിലേക്ക് കൊണ്ടു വന്നത്. ഇതരമൊരു പദ്ധതിയിക്കാണ് ധനവകുപ്പ് പാര.
വിമാനത്താവള സര്‍വേ സംഘം തിങ്കളാഴ്ച എത്തുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ സ്‌കെച്ച് തയ്യാറാക്കിക്കഴിഞ്ഞിട്ടില്ല. അതിനുശേഷമേ സര്‍വേ തുടങ്ങൂ. സര്‍വേ നടത്തിയശേഷം പ്രദേശത്തിന്റെ പൊന്നുംവില മഹസര്‍ തയ്യാറാക്കണം. ഭൂമിയിലെ റബ്ബറിന്റെ വിവരം തയ്യാറാക്കി റബ്ബര്‍ബോര്‍ഡിന് കൊടുക്കണം. തടിവിവരം വനംവകുപ്പിന് നല്‍കണം. കെട്ടിടക്കണക്ക് പൊതുമരാമത്ത് വകുപ്പിനാണ് കൊടുക്കേണ്ടത്. ഇതിനുശേഷമാണ് ചമയങ്ങള്‍ക്കുള്ള നഷ്ടപരിഹാരം നിശ്ചയിക്കുക. 2500 ഏക്കര്‍ ഭൂമിയില്‍ ഇതെല്ലാം പൂര്‍ത്തിയകാന്‍ ഏറെ സമയം വേണ്ടി വരും. ഇതിന്റെ ഏകോപനമാണ് സ്‌പെഷ്യല്‍ ഓഫീസ് നിര്‍വഹിക്കേണ്ടത്. ഇപ്പോള്‍ കളക്ടറേറ്റിലെ ഭൂമിയേറ്റെടുക്കല്‍ ഡെപ്യൂട്ടി കളക്ടര്‍ ഓഫീസാണ് ഇക്കാര്യങ്ങള്‍ ചെയ്യുന്നത്. ഇവര്‍ക്ക് ജില്ലയിലെ മറ്റ് പല ജോലികളുമുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ തസ്തികയും പോസ്റ്റും ഓഫീസും അനിവാര്യതയാകുന്നത്. ആവശ്യം റവന്യൂ വകുപ്പിന്റേതാണെങ്കിലും അതിവേഗം ഇതെല്ലാം ചെയ്യണമെന്നുള്ളത് മുഖ്യമന്ത്രിയുടെ ആഗ്രഹമാണ്. ഇതിനെയാണ് ധന വകുപ്പ് തടയുന്നത്.
ശബരിമല വിമാനത്താവളപദ്ധതിക്കുള്ള സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ ഓഫീസിനും അധിക തസ്തികകള്‍ക്കുമായി കോട്ടയം ജില്ല ഭരണകൂടം കൊടുത്ത രണ്ട് നിര്‍ദേശങ്ങളും അധികച്ചെലവ് എന്ന് പറഞ്ഞ് ധന വകുപ്പ് തള്ളി. തസ്തിക എണ്ണം കുറച്ച് ചെലവ് ചുരുക്കിയ രീതിയിലാകണം ഓഫീസ് രൂപവത്കരണമെന്നാണ് നിര്‍ദേശം. ഇതോടെ പദ്ധതി നീണ്ടുപോകുമെന്ന് ഉറപ്പായി. ശുപാര്‍ശ കളക്ടറേറ്റില്‍നിന്നാണ് റവന്യു ഡയറക്ടററേറ്റ് വഴി നല്‍കിയത്. രണ്ടും പക്ഷേ, മടക്കി അയച്ചു. ചെലവ് ചുരുക്കാനാണ് ധനവകുപ്പ് നീക്കമെങ്കിലും ഫലത്തില്‍ പദ്ധതിച്ചെലവ് ഇതോടെ വലിയതോതില്‍ വര്‍ധിക്കും. വിമാനത്താവള നിര്‍മ്മാണം വേഗത്തില്‍ തുടങ്ങിയാല്‍ ചെലവ് പരമാവധി കുറയ്ക്കാനാകും. കാലം കൂടും തോറും ചെലവ് കൂടും. ഇതിനൊപ്പം ഭൂമി ഏറ്റെടുക്കുമ്പോള്‍ നല്‍കുന്ന തുകയും കൂടും. എത്രയും പെട്ടെന്ന് ഭൂമി ഏറ്റെടുത്താല്‍ പലിശ കൊടുക്കുന്നതും കുറയ്ക്കാം. ഇതിനാണ് ധനവകുപ്പ് എതിരു നില്‍ക്കുന്നത്. ഇതിന് പിന്നില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വിമാനത്താവളം നടക്കരുതെന്ന മോഹമാണെന്ന വിലയിരുത്തല്‍ സജീവമാണ്.
റവന്യൂവകുപ്പിന്റെ ഭൂമി ഏറ്റെടുക്കല്‍ ചട്ടപ്രകാരം 4(1) വിജ്ഞാപനം നിലവില്‍വന്ന തീയതി മുതല്‍ ഉടമകള്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. ഭൂമി രജിസ്റ്റര്‍ചെയ്ത് സര്‍ക്കാരിന് കൈമാറുന്നതുവരെയുള്ള ഓരോദിവസവും 12 ശതമാനംവരെ പലിശ, നഷ്ടപരിഹാരത്തിനൊപ്പം ഉടമയ്ക്ക് നല്‍കണം. 2013-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമാണിത്. ഇത് പദ്ധതിച്ചെലവ് കൂട്ടും. സ്‌പെഷ്യല്‍ തഹസീല്‍ദാരും 25 ജീവനക്കാരുമുള്ള ഒരു ഓഫീസുണ്ടെങ്കിലേ സര്‍ക്കാര്‍ ആഗ്രഹിക്കുന്ന വേഗം പദ്ധതിനടത്തിപ്പിന് കിട്ടൂ. 2026 ആദ്യം നിര്‍വഹണത്തിലേക്ക് കടക്കണം എന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് തറക്കല്ലിടണമെന്നും പ്രതീക്ഷിക്കുന്നു. പക്ഷേ അത് ധനവകുപ്പ് തന്നെ തടയാന്‍ ശ്രമിക്കുന്നു. സിപിഎമ്മില്‍ പുതിയൊരു ശക്തിയായി മാറാന്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആഗ്രഹിക്കുന്നുണ്ട്. ഇതും ധനവകുപ്പിന്റെ അമിത ഇടപെടലിന് കാരണമാകുന്നുവെന്ന വിലയിരുത്തല്‍ ഉയര്‍ത്തുന്നുണ്ട്.
സര്‍ക്കാരിന്റെ ഭരണാനുമതിക്കു പിന്നാലെ ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചതോടെ ശബരിമല വിമാനത്താവള നിര്‍മ്മാണത്തിനായുള്ള നടപടികള്‍ വേഗത്തിലാകുമെന്നായിരുന്നു പ്രതീക്ഷ. ചെറുവള്ളി എസ്റ്റേറ്റിന്റെ 916.2 ഹെക്ടര്‍ അടക്കം 1039.876 ഹെക്ടര്‍ ഭൂമിയാണ് വിമാനത്താവളത്തിനായി ഏറ്റെടുക്കേണ്ടത്. ഏറ്റെടുക്കേണ്ട സ്ഥലങ്ങളുടെ വിസ്തീര്‍ണ്ണം, വസ്തു ഉടമകളുടെ പേര്, വിലാസം എന്നിവ ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. ഇതേത്തുടര്‍ന്ന് പദ്ധതി പ്രദേശത്തെ താമസക്കാര്‍ക്ക് നോട്ടീസ് നല്‍കുന്നതിനും വസ്തു റീ സര്‍വേ നടത്തി രൂപരേഖ തയ്യാറാക്കുന്നതിനുമുള്ള നടപടിക്രമങ്ങളാണ് റവന്യൂവകുപ്പ് ആരംഭിച്ചത്. ഏറ്റെടുക്കുന്ന ഭൂമിയുടെ ഇനം തിരിച്ചു വേണം മൂല്യം നിശ്ചയിക്കാന്‍. അതനുസരിച്ചുള്ള നഷ്ടപരിഹാരമാണ് ഭൂ ഉടമകള്‍ക്ക് ലഭിക്കുക.
എരുമേലി തെക്ക്, മണിമല വില്ലേജുകളില്‍ നിന്ന് 1039.876 ഹെക്ടര്‍ സ്ഥലമാണ് വിമാനത്താവളത്തിനായി ഏറ്റെടുക്കുന്നത്. എരുമേലി തെക്ക് വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 23ല്‍ ഉള്‍പ്പെട്ട 366 പേരുടെയും ബ്ലോക്ക് നമ്പര്‍ മണിമല വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 19 ല്‍ ഉള്‍പ്പെട്ട 73 പേരുടെയും സ്ഥലങ്ങള്‍, ബ്ലോക്ക് നമ്പര്‍ 22 ല്‍ ഉള്‍പ്പെട്ട ഗോസ്പല്‍ ഫോര്‍ ഏഷ്യയും (ചെറുവള്ളി എസ്റ്റേറ്റ്) സര്‍ക്കാരും തമ്മില്‍ ഉടമസ്ഥാവകാശ തര്‍ക്കം കോടതിയില്‍ നിലനില്‍ക്കുന്നതുമായ 811.4200 ഹെക്ടര്‍, 22 -ാം നമ്പര്‍ ബ്ലോക്കില്‍ ഉള്‍പ്പെട്ട 42.5800 ഹെക്ടര്‍, 22-ാം ബ്ലോക്കില്‍ ഉള്‍പ്പെട്ട കേരള സര്‍ക്കാര്‍ മലയാളം പ്ലാന്റേഷന്‍ ലിമിറ്റഡും സര്‍ക്കാരും തമ്മില്‍ കോടതിയില്‍ ഉടമസ്ഥാവകാശ തര്‍ക്കം നിലനില്‍ക്കുന്ന 1.8300 ഹെക്ടര്‍, മണിമല വില്ലേജില്‍ 21-ാം ബ്ലോക്കില്‍ ഉള്‍പ്പെട്ടതും ഗോസ്പല്‍ ഫോര്‍ ഏഷ്യയും സര്‍ക്കാരും തമ്മില്‍ ഉടമസ്ഥാവകാശ തര്‍ക്കം കോടതിയില്‍ നിലനില്‍ക്കുന്നതുമായ 60.4375 ഹെക്ടറുമാണ് ഏറ്റെടുക്കുന്നത്. വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുക്കുമ്പോള്‍ 352 കുടുംബങ്ങള്‍ക്കാണ് സ്ഥലം നഷ്ടപ്പെടുന്നത്.