കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ആര്‍ഭാട ജീവിതമാണ് തന്നെ അകറ്റിയതെന്ന് ട്വന്റി 20 സ്ഥാപകനും കിറ്റെക്‌സ് എം.ഡി.യുമായ സാബു എം. ജേക്കബ്. 2016-21 കാലയളവില്‍ പിണറായി സര്‍ക്കാര്‍ നടപ്പാക്കിയ 80 ശതമാനം പദ്ധതികളും തന്റെ ബുദ്ധിയില്‍ ഉദിച്ച ആശയങ്ങളാണെന്നും അദ്ദേഹം വെളിപ്പെടുത്തി. അക്കാലയളവില്‍ എല്ലാ രണ്ടാഴ്ച കൂടുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യാറുണ്ടായിരുന്നുവെന്ന് സാബു ജേക്കബ് ഒരുഅഭിമുഖത്തില്‍ പറഞ്ഞു.

താന്‍ നല്‍കിയ ആശയങ്ങളെല്ലാം രേഖപ്പെടുത്തിയിട്ടുണ്ടെന്നും, താന്‍ നിര്‍ദ്ദേശിച്ച പദ്ധതികളാണ് അന്നത്തെ സര്‍ക്കാര്‍ നടപ്പാക്കിയതെന്നും സാബു ജേക്കബ് അവകാശപ്പെട്ടു. പിതാവിന്റെ കാലം മുതല്‍ എല്ലാ രാഷ്ട്രീയ നേതാക്കന്മാരുമായും ബന്ധമുണ്ടായിരുന്നു. 2005-ല്‍ പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാലം മുതലാണ് വ്യക്തിബന്ധം ആരംഭിച്ചത്. 'ഇരട്ടച്ചങ്കന്‍' എന്ന വിശേഷണത്തിന് ഒരു പരിധി വരെ സത്യമുണ്ടായിരുന്നുവെന്നും, ചികിത്സയ്ക്കായി അദ്ദേഹം വീട്ടിലെത്തിയപ്പോഴാണ് അടുപ്പത്തിലായതെന്നും അദ്ദേഹം ഓര്‍ത്തെടുത്തു. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്ന ആഗ്രഹത്തോടെയാണ് അദ്ദേഹത്തോടൊപ്പം കൂടിയത്. എന്നാല്‍, മുഖ്യമന്ത്രിയുടെ ആര്‍ഭാട ജീവിതരീതിയാണ് തങ്ങളുമായി അകല്‍ച്ച വര്‍ദ്ധിപ്പിച്ചത്.

പല വിദേശ യാത്രകളിലും പിണറായി വിജയനൊപ്പം താനുണ്ടായിരുന്നതായും, താനില്ലാതെ അദ്ദേഹം വിദേശയാത്രകള്‍ നടത്തിയിട്ടില്ലെന്ന് തന്നെ പറയാമെന്നും സാബു ജേക്കബ് വ്യക്തമാക്കി. എന്നാല്‍, മുഖ്യമന്ത്രിയുടെ സ്വഭാവത്തില്‍ പിന്നീട് വലിയ മാറ്റങ്ങള്‍ സംഭവിച്ചു. കുടുംബത്തോടുള്ള അമിതമായ വാത്സല്യം വര്‍ധിച്ചു. വിദേശ യാത്രകളില്‍ മുഖ്യമന്ത്രിയുടെ ജീവിതം ആര്‍ഭാടം നിറഞ്ഞതായി മാറിയെന്നും, കേരളം കണ്ടതില്‍ വെച്ച് ഏറ്റവും ആര്‍ഭാടമുള്ള കമ്യൂണിസ്റ്റുകാരന്‍ പിണറായി വിജയനായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു രാത്രി താമ-സത്തിനായി നാല് മുതല്‍ അഞ്ച് ലക്ഷം രൂപ വരെ മുടക്കുന്നതിനെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. ഇത്തരം കാര്യങ്ങളിലുള്ള തന്റെ അഭിപ്രായങ്ങള്‍ മുഖത്തുനോക്കി തന്നെ പറഞ്ഞിരുന്നു. അഭിപ്രായവ്യത്യാസങ്ങള്‍ തുറന്നുപറഞ്ഞപ്പോള്‍ പലപ്പോഴും മുഖ്യമന്ത്രി മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറായിട്ടുണ്ടെങ്കിലും, അദ്ദേഹത്തിന്റെ സ്വഭാവം പകലും രാവും പോലെയല്ല, പകലും വര്‍ഷം പോലെ മാറിപ്പോയെന്നും സാബു ജേക്കബ് കൂട്ടിച്ചേര്‍ത്തു. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ഒരിക്കലും അദ്ദേഹവുമായി ഒരു ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് മുതിര്‍ന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


സാബു ജേക്കബിന്റെ വാക്കുകള്‍ ഇങ്ങനെ:

'എന്റെ ആശയത്തില്‍ ഒരുപാട് പദ്ധതികള്‍ എഴുതിക്കൊടുത്തുവെന്നും അതൊക്കെ റെക്കോര്‍ഡാണെന്നും അദ്ദേഹം പറഞ്ഞു. അക്കാലത്ത് ഞാന്‍ നിര്‍ദേശിച്ച പദ്ധതികളാണ് പിണറായി നടപ്പിലാക്കിയത്. തന്റെ പിതാവുണ്ടായിരുന്ന കാലം മുതലേ എല്ലാ നേതാക്കന്‍മാരുമായി ബന്ധമുണ്ടായിരുന്നു. 2005ല്‍ പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാലം മുതലാണ് അദ്ദേഹവുമായുള്ള ബന്ധം തുടങ്ങുന്നത്. ഇരട്ടച്ചങ്കന്‍ എന്നത് ഒരു പരിധിവരെ ശരിയായിരുന്നു. ചികിത്സയ്ക്കായാണ് അദ്ദേഹം വീട്ടിലെത്തിയത്. അന്നുമുതല്‍ അദ്ദേഹവുമായി അടുത്ത ബന്ധമായിരുന്നു. ജനങ്ങള്‍ക്ക് വേണ്ടി കുറെ കാര്യങ്ങള്‍ ചെയ്യണമെന്നാഗ്രഹിച്ചാണ് അദ്ദേഹത്തോടൊപ്പം കൂടിയത്. എന്നാല്‍ അദ്ദേഹത്തിന്റെ ആര്‍ഭാട ജീവിതമാണ് തന്നെ അകറ്റിയത്'', സാബു ജേക്കബ് പറയുന്നു.'

''പല വിദേശ യാത്രകളിലും പിണറായി വിജയനൊപ്പമുണ്ടായിരുന്നു. ഞാനില്ലാതെ പിണറായി വിജയന്‍ വിദേശ യാത്ര നടത്തിയിട്ടില്ലെന്ന് തന്നെ പറയാം. എന്നാല്‍ അദ്ദേഹത്തിന്റെ സ്വഭാവം പതിയെ മാറി മാറി വന്നു. കുടുംബത്തോടുള്ള അമിത വാത്സല്യം കൂടി കൂടി വന്നു. വിദേശത്തു പോയാല്‍ പിണറായി വിജയന്റെ ജീവിതം ആര്‍ഭാടം നിറഞ്ഞതാണ്. കേരളം കണ്ട ഏറ്റവും ആര്‍ഭാടമുള്ള കമ്യൂണിസ്റ്റുകാരന്‍ ആരാണെന്ന് ചോദിച്ചാല്‍ ഞാന്‍ പറയും പിണറായി വിജയനാണെന്ന്. ഒറ്റ രാത്രി താമസിക്കാന്‍ 4,5 ലക്ഷം രൂപ വരെയാണ് മുടക്കുന്നത്. ഇത്തരം കാര്യങ്ങളിലുള്ള അഭിപ്രായം മുഖത്തു നോക്കി തന്നെ പറഞ്ഞെന്നും സാബു ജേക്കബ് പറയുന്നു. അഭിപ്രായ വ്യത്യാസം തുറന്നു പറഞ്ഞപ്പോള്‍ പലപ്പോഴും മാറ്റാന്‍ അദ്ദേഹം തയ്യാറായിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്വഭാവം പകലും രാത്രിയും പോലെയല്ല പകലും വര്‍ഷവും പോലെ മാറിപ്പോയി. ഒരിക്കലും അദ്ദേഹവുമായി ഒരു ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് മുതിര്‍ന്നിട്ടില്ല'', സാബു ജേക്കബ് പറഞ്ഞു.