കോഴിക്കോട്: സമസ്ത മുശാവറയില്‍ നിന്ന് ജിഫ്രി മുത്തുകോയ തങ്ങള്‍ ഇറങ്ങിപ്പോയിയെന്ന് റിപ്പോര്‍ട്ട്. ഉമര്‍ ഫൈസി മുക്കം നടത്തിയ അധിക്ഷേപ പരാമര്‍ശത്തെ തുടര്‍ന്നാണ് ഇറങ്ങിപ്പോയത്. തുടര്‍ന്ന് ഉപാധ്യക്ഷന്‍ യോഗം പിരിച്ചുവിട്ടു. ഉമര്‍ ഫൈസി മുക്കവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാനാണ് അദ്ദേഹത്തോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം മാറി നില്‍ക്കാന്‍ തയാറായില്ല. തുടര്‍ന്ന് അദ്ദേഹം കള്ളന്മാര്‍ എന്ന പദപ്രയോഗം നടത്തി. ഇതാണ് ജിഫ്രി തങ്ങള്‍ ഇറങ്ങിപോകാന്‍ ഇടയാക്കിയത്. ഇതോടെ ഉമര്‍ ഫൈസി മുക്കത്തിന് സമസ്തയിലും എതിര്‍പ്പ് ശക്തമാകുകയാണ്.

സമസ്തയിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നത പരിഹരിക്കാന്‍ പ്രത്യേക മുശാവറ ചേരുമെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രതികരിച്ചിട്ടുണ്ട്. രണ്ടാഴ്ചക്കകം ചേരുന്ന മുശാവറയില്‍ തര്‍ക്കങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും. ഇതിന് പിന്നാലെയാണ് യോഗത്തിലെ പ്രശ്‌നങ്ങള്‍ പുറത്ത് വന്നത്. മുസ്ലീം ലീഗുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ ഉമര്‍ ഫൈസി ഉണ്ടാക്കിയിരുന്നു. പാണക്കാട്ടെ തങ്ങളെ പോലും അധിക്ഷേപിച്ചു. അത് ചര്‍ച്ച ചെയ്യാന്‍ മുശാവറ ആഗ്രഹിച്ചിരുന്നു. ഈ സമയം മാറി നില്‍ക്കാനായിരുന്നു ഉമര്‍ഫൈസിയ്ക്ക് കൊടുത്ത നിര്‍ദ്ദേശം.

ചില വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷം ലീഗ് പ്രതിസന്ധിയിലേക്ക് കാര്യങ്ങളെത്തി. ഉമര്‍ ഫൈസിയോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. ഈ സമയമാണ് മുശാവറയിലുള്ളവരെ കള്ളന്മാര്‍ എന്ന തരത്തില്‍ അഭിസംബോധന ചെയ്തത്. അപ്പോള്‍ ഞാനും കള്ളനാണെല്ലോ എന്ന ചോദ്യവുമായി ജിഫ്രി മുത്തുകോയ തങ്ങള്‍ രംഗത്തു വന്നു. പിന്നാലെ യോഗം നിങ്ങള്‍ നടത്തൂവെന്ന് പറഞ്ഞ് ഇറങ്ങി പോയി എന്നാണ് റിപ്പോര്‍ട്ട്. ഇറങ്ങി വരുമ്പോള്‍ മാധ്യമങ്ങളെ ജിഫ്രി മുത്തുകോയ തങ്ങള്‍ കാണുകയും ചെയ്തു. എന്നാല്‍ ഇതൊന്നും പറഞ്ഞിരുന്നില്ല. പിന്നാലെയാണ് വിവാദ വിഷയം ചര്‍ച്ചയാകാത്തതിന് പിന്നിലെ കാരണം വ്യക്തമായത്.

ഇസ്ലാമിക കോളേജുകളുടെ കോര്‍ഡിനേഷന്‍ കമ്മറ്റിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മധ്യസ്ഥ തീരുമാനങ്ങള്‍ നടപ്പായില്ലെന്നും ജിഫ്രി കോയ തങ്ങള്‍ പ്രതികരിച്ചിരുന്നു. ഹക്കീം അദൃശ്ശേരിയെ വീണ്ടും ജനറല്‍ സെക്രട്ടറിയാക്കി. സമസ്തക്ക് ഇല്ലാമിക് കോളേജ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുമായി ഒരു ബന്ധവുമില്ല. എന്നാല്‍ സമസ്തയുടേയും മുസ്‌ളീം ലീഗിന്റേയും നേതാക്കള്‍ തമ്മില്‍ എടുത്ത തീരുമാനങ്ങള്‍ ഇസ്ലാമിക് കോളേജ് കോര്‍ഡിനേഷന്‍ കമ്മിറ്റിയെ കൊണ്ട് അംഗീകരിപ്പിക്കാമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ സമസ്ത നേതാക്കളോട് പറഞ്ഞതാണ്. ഇത് നടപ്പാക്കുന്ന മുറക്ക് തീരുമാനം പുനപരിശോധിക്കുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഇന്ന് കോഴിക്കോട് ചേര്‍ന്ന മുശാവറക്ക് ശേഷം വിശദീകരിച്ചു.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കും പാണക്കാട് ഖാസി ഫൗണ്ടേഷനും എതിരെ പേരു പറയാതെ രൂക്ഷവിമര്‍ശനവുമായി സമസ്ത സെക്രട്ടറി ഉമര്‍ഫൈസി മുക്കം രംഗത്തു വന്നത് ചര്‍ച്ചയായിരുന്നു. സിഐസി വിഷയത്തില്‍ സമസ്തയെ അവഗണിച്ചെന്നും സഹകരിച്ചു പോകുന്നതാണ് രാഷ്ട്രീയ പാര്‍ട്ടിക്ക് നല്ലതെന്നും മുസ്ലീംലീഗിനെ ഉദ്ദേശിച്ച് ഉമര്‍ഫൈസി പറഞ്ഞിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം താല്‍ക്കാലികമായി നിലച്ചുപോയ ആരോപണ പ്രത്യാരോപണങ്ങള്‍ക്കാണ് ഉമര്‍ഫൈസി മുക്കം വീണ്ടും തുടക്കമിട്ടത്. പാണക്കാട് കുടുംബത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഖാസി ഫൗണ്ടേണ്ടനേയും സാദിഖലി ശിഹാബ് തങ്ങളേയുമാണ് ഉമര്‍ഫൈസി മുക്കം രൂക്ഷമായ ഭാഷയില്‍ വിര്‍ശിച്ചത്.

സിഐസി വിഷയത്തില്‍ സമസ്തയുടെ എതിര്‍പ്പിനെ തുടര്‍ന്ന് സ്ഥാന ചലനമുണ്ടായ സിഐസി ജനറല്‍ സെക്രട്ടറി ഹക്കീം ഫൈസി ആദശേരിയെ അതേ ചുമതലയിലേക്ക് മടക്കി കൊണ്ടു വന്നതിലുളള അതൃപ്തിയും പ്രകടമാക്കുന്നു. പരിഹരിച്ച് മുന്നോട്ടു പോകാന്‍ ശ്രമിച്ചില്ലെങ്കില്‍ പലതും പരസ്യമായി പറയുമെന്നും ആയുധങ്ങള്‍ കയ്യിലുണ്ടെന്നും ഉമര്‍ഫൈസി മുക്കം. രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ സഹകരിച്ചു പോവുകയാണ് ലീഗിന് നല്ലതെന്ന മുന്നറിയിപ്പും ഉമര്‍ ഫൈസി മുക്കം നല്‍കി.

ഈ വിഷയത്തില്‍ എല്ലാം ഉമര്‍ഫൈസി മുക്കത്തെ ജിഫ്രികോയ തങ്ങളും അനുകൂലിക്കുന്നുവെന്ന പൊതു വിലയിരുത്തലുമെത്തി. ഇതിനിടെയാണ് ഇന്നത്തെ യോഗത്തിലെ നിര്‍ണ്ണായക രംഗങ്ങള്‍. ഇതോടെ ഉമര്‍ ഫൈസി മുക്കത്തിനെതിരെ സമസ്ത നടപടി എടുക്കുമോ എന്ന ചര്‍ച്ചയും സജീവം.