കൊച്ചി: കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റായി ബി. രാകേഷിനെയും സെക്രട്ടറിയായി ലിസ്റ്റിന്‍ സ്റ്റീഫനെയും തെരഞ്ഞെടുക്കുമ്പോള്‍ വിജയിക്കുന്നത് ഔദ്യോഗിക പക്ഷത്തിന്റെ തന്ത്രങ്ങള്‍. എന്‍.പി. സുബൈറാണ് ട്രഷറര്‍. സോഫിയ പോള്‍, സന്ദീപ് സേനന്‍ എന്നിവരെ വൈസ് പ്രസിഡന്റുമാരായും ആല്‍വിന്‍ ആന്റണി, എം.എം. ഹംസ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. പതിനാലംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. എല്ലാവരും ഔദ്യോഗിക പക്ഷത്തുള്ളവരാണ്. പ്രധാന പദവിയിലേക്കൊന്നും മത്സരിച്ചില്ലെങ്കിലും ജി സുരേഷ് കുമാറിന്റെ വിജയം കൂടിയാണ് ഔദ്യോഗിക പക്ഷത്തിന്റെ നേട്ടം. പുതുതലമുറയ്ക്ക് വേണ്ടിയാണ് സുരേഷ് കുമാര്‍ പ്രധാന തസ്തികകളിലേക്ക് മത്സരിക്കാത്തത്. ജോയിന്റ് സെക്രട്ടറിയായ സന്ദീപ് സേനന്‍, സുരേഷ് കുമാറിന്റെ സഹോദരീ പുത്രന്‍ കൂടിയാണ്.

ഷെര്‍ഗ സന്ദീപ്, ജി. സുരേഷ് കുമാര്‍, സിയാദ് കോക്കര്‍, കൊച്ചുമോന്‍ സെഞ്ച്വറി, ഔസേപ്പച്ചന്‍ വാളക്കുഴി, എവര്‍ഷൈന്‍ മണി, എന്‍. കൃഷ്ണകുമാര്‍, മുകേഷ് ആര്‍. മേത്ത, ഏബ്രഹാം മാത്യു, ജോബി ജോര്‍ജ്, തോമസ് മാത്യു, രമേഷ് കുമാര്‍, വിശാഖ് സുബ്രഹ്‌മണ്യം, സന്തോഷ് പവിത്രം എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കു മത്സരിച്ച സാന്ദ്രാ തോമസ് പരാജയപ്പെട്ടു. സാന്ദ്രയെ പിന്തുണച്ച സജി നന്ത്യാട്ടും വിനയനും പരാജയപ്പെട്ടു. 21 അംഗ ഭരണസമിതിയിലേക്ക് 39 സ്ഥാനാര്‍ഥികളാണു മത്സരിച്ചത്. 110 വോട്ടുകളാണ് സാന്ദ്രാ തോമസ് നേടിയത്. ഇത് ഔദ്യോഗിക പക്ഷത്തേയും ഞെട്ടിച്ചിട്ടുണ്ട്. ഇത്രയും വോട്ട് സാന്ദ്ര പിടിക്കുമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നില്ല. സാന്ദ്ര പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനത്തേക്ക് നല്‍കിയ പത്രികകള്‍ തള്ളിയിരുന്നു. കാലാവധി അവസാനിക്കുന്ന കമ്മിറ്റിയില്‍ ട്രഷററാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍. രാകേഷ് ജനറല്‍ സെക്രട്ടറിയും സന്ദീപ് സേനനും മഹാസുബൈറും ജോയിന്റ് സെക്രട്ടറിമാരുമായിരുന്നു.

ഫലപ്രഖ്യാപനത്തിന് പിന്നാലെ തനിക്ക് വോട്ടുചെയ്തവര്‍ക്ക് ലിസ്റ്റിന്‍ നന്ദി പറഞ്ഞു. 'കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ( കെഎഫ്പിഎ) സെക്രട്ടറി ആയി വന്‍ ഭൂരിപക്ഷത്തില്‍ എന്നെ വിജയിപ്പിച്ച എല്ലാവര്‍ക്കും ഒരായിരം നന്ദി', ലിസ്റ്റിന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. നിര്‍മാതാവ് സാന്ദ്രാ തോമസ് മത്സര രംഗത്തേയ്ക്ക് വന്നതോടെ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു സാന്ദ്ര മത്സര രംഗത്തേയ്ക്ക് വന്നത്. പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനത്തേയ്ക്കായിരുന്നു സാന്ദ്ര മത്സരിക്കാന്‍ തീരുമാനിച്ചിരുന്നത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ സാന്ദ്ര പര്‍ദ്ദ ധരിച്ച് എത്തിയത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ നാമനിര്‍ദേശ പത്രിക പരിഗണിക്കാന്‍ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ തയ്യാറായില്ല. മാത്രവുമല്ല സാന്ദ്ര സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രിക തള്ളുകയും ചെയ്തിരുന്നു. ഇതിനെതിരെ സാന്ദ്ര കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി എറണാകുളം സബ് കോടതി തള്ളിയിരുന്നു

ഇരുപാനലിലും പെടാത്ത സ്ഥാനാര്‍ത്ഥികളും മത്സര രംഗത്തുണ്ടായിരുന്നു. ഇവരാരും വിജയം കണ്ടില്ല. കഴിഞ്ഞ 20 വര്‍ഷമായി അസോസിയേഷന്‍ തലപ്പത്തിരിക്കുന്നവരുടെ പാനല്‍ ഇത്തവണ തകര്‍ന്നടിയുമെന്നായിരുന്നു സാന്ദ്രാ തോമസിന്റെ അഭിപ്രായ പ്രകടനം. ജി സുരേഷ് കുമാര്‍, സിയാദ് കോക്കര്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നവര്‍ക്കെതിരെ സാന്ദ്രാ തോമസും സജി നന്ത്യാട്ടും ശക്തമായ ആരോപണവുമായി രംഗത്തെത്തി. പക്ഷേ അതൊന്നും ഫലത്തെ സ്വാധീനിച്ചില്ല.

സാന്ദ്ര തോമസ് തുടക്കമിട്ട ആരോപണങ്ങള്‍ക്കു മറുപടിയുമായി ലിസ്റ്റിന്‍ സ്റ്റീഫനടക്കമുള്ളവര്‍ രംഗത്തെത്തിയതോടെ ആരോപണ, പ്രത്യാരോപണ, വെല്ലുവിളികള്‍ കൊണ്ടു തിരഞ്ഞെടുപ്പു പ്രചരണം സജീവമായി. സാന്ദ്രയുടേതു 'ഷോ' ആണെന്നും പറയുന്നതു മുഴുവന്‍ നുണയാണെന്നും നേരത്തെ ലിസ്റ്റിന്‍ ആരോപിച്ചിരുന്നു. സാന്ദ്ര തോമസിന്റെ പത്രിക തള്ളിയതു സംഘടനയുടെ ബൈലോ പ്രകാരമാണ്. അക്കാര്യം വരണാധികാരി വ്യക്തമായി വിശദീകരിച്ചു കൊടുത്തു. എന്നിട്ടും സാന്ദ്ര കാണിച്ചതു ഷോ ആണ്. പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ തുടങ്ങിയ പ്രധാന സ്ഥാനങ്ങളിലേക്കു മത്സരിക്കണമെങ്കില്‍ 3 സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് പ്രൊഡക്ഷന്‍ കമ്പനിയുടെ പേരില്‍ വേണം. അതാണു ബൈലോയില്‍ പറയുന്നത്. സാന്ദ്ര തോമസിന്റെ പേരിലുള്ള സെന്‍സര്‍ സര്‍ട്ടിഫിക്കറ്റല്ല വേണ്ടത്. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍ ഹൗസിന്റെ പേരിലുള്ള സര്‍ട്ടിഫിക്കറ്റാണു വേണ്ടതെന്നും വിശദീകരിച്ചു.

അതേസമയം, താന്‍ പറഞ്ഞതെല്ലാം നുണയാണെന്നു തെളിയിച്ചാല്‍ ചലച്ചിത്ര രംഗം വിടാമെന്നാണു സാന്ദ്ര തിരിച്ചടിച്ചത്. മറിച്ചാണെങ്കില്‍ അതിനു തയാറാകുമോയെന്ന് അവര്‍ ലിസ്റ്റിനെ വെല്ലുവിളിച്ചു. എന്നാല്‍ കോടതി ഉത്തരവ് സാന്ദ്രയ്ക്ക് പ്രതിസന്ധിയായി. അപ്പോഴും വീറോടെ പൊരുതി തോറ്റുവെന്ന നിലപാടിലാണ് സാന്ദ്ര.