കൊച്ചി: ലഹരി കേസില്‍ ഉള്‍പ്പെട്ട യുവ സംവിധായകന്‍ ഖാലിദ് റഹ്‌മാനൊപ്പം പുതിയ സിനിമ പ്രഖ്യാപിച്ച പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ബി രാകേഷിനെ വിമര്‍ശിച്ച് നിര്‍മാതാവ് സാന്ദ്ര തോമസ്. സിനിമ മേഖലയിലെ ലഹരി ഉപയോഗം തടയാന്‍ ലക്ഷ്യമിട്ട് നിര്‍മാതാക്കളുടെ സംഘടന പുതിയ നിര്‍ദേശം അവതരിപ്പിച്ചത് സൂചിപ്പിച്ചാണ് സാന്ദ്ര തോമസിന്റെ ഫേസ്ബുക്ക് കുറിപ്പ്.

കഴിഞ്ഞ ദിവസമാണ് സിനിമയുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ നിരോധിത ലഹരി വസ്തുക്കള്‍ ഉപയോഗിക്കില്ല എന്ന് ഓരോരുത്തരും സത്യവാങ്മൂലം നല്‍കണമെന്ന് നിര്‍മാതാക്കളുടെ സംഘടന പുതിയ നിര്‍ദേശം വച്ചത്. സിനിമയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന എല്ലാ വിഭാഗക്കാര്‍ക്കും നിബന്ധന ബാധകമാകും. ലോക ലഹരിവിരുദ്ധ ദിനമായ ജൂണ്‍ 26 മുതല്‍ നിബന്ധന നടപ്പില്‍ വരുത്താനാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ ധാരണ.

സാന്ദ്ര തോമസിന്റെ കുറിപ്പ്

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറിയുടെ പൊയ്മുഖം പുറത്തുവന്നു. പാവപ്പെട്ട നിര്‍മ്മാതാക്കളെ കൊണ്ട് നടീ നടന്മാര്‍ക്കു പ്രെഷര്‍ ഇട്ട് ലഹരി ഉപയോഗിക്കില്ല എന്ന സത്യവാങ്മൂലം വാങ്ങിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍, പാവപ്പെട്ട അവരുടെ പ്രൊജക്റ്റ് നഷ്ടമാകും.

അങ്ങനെ ഒരു നിര്‍മാതാവ് കഷ്ടപ്പെട്ട് ഉണ്ടാക്കി കൊണ്ടുവന്ന പ്രൊജക്റ്റ് നഷ്ടമാകുകയും, സ്വന്തമായി ഒരു പ്രൊജക്റ്റ് ഉണ്ടാക്കാന്‍ കഴിവില്ലാത്ത ഇങ്ങനെ സംഘടനയുടെ ഭാരവാഹിത്വം ഉപയോഗിച്ചു അത് കൈക്കലാക്കുകയും ഇവരെ പോലെയുള്ളവര്‍ ചെയ്യും.

കൊള്ളാം സൂപ്പര്‍ ഐഡിയ രാകേഷേട്ടാ, നമ്മുടെ നിര്‍മ്മാതാക്കള്‍ക്ക് തിരിച്ചറിവ് വരാത്തിടത്തോളം നിങ്ങളെ പോലെ കുളം കലക്കി മീന്‍ പിടിക്കുന്നവര്‍ തുടരും.....