മേപ്പാടി: കുത്തിയൊഴുകി എത്തിയ മലവെള്ളത്തില്‍ നിന്നും 15 പേരെ രക്ഷപ്പെടുത്തിയ ശേഷം ശരത് ബാബു (28) യാത്രയായി. മുണ്ടക്കൈയുടെ ദുരന്തഭൂമിയിലെ മറ്റൊരു 'സൂപ്പര്‍ ഹീറോ' ആയിരുന്നു ഈ യുവാവ്. ഉരുള്‍ പൊട്ടിയൊഴുകിയപ്പോള്‍ തന്റെ നാട്ടിലെ 15 പേരെ ജീപ്പില്‍ മറുകരയിലെത്തിച്ച ശേഷവും ഒഴുകി എത്തിയ മരണത്തെ വകവെയ്ക്കാതെ ദുരന്ത ഭൂമിയിലേക്ക് പോയതോടെയാണ് ശരത്തിനെയും ഉരുള്‍ എടുത്തത്.

ശരത്തിന്റെ ശരീരം പോലും ഇനിയും കിട്ടിയിട്ടില്ല. സങ്കടക്കടലില്‍ ആര്‍ത്തലച്ച് കരയുകയാണ് ശരത്തിന്റെ കുടുംബം. ചൂരല്‍മല സ്വദേശി മുരുകന്റെയും സുബ്ബലക്ഷ്മിയുടെയും മകനാണ് ശരത്ബാബു. സാമൂഹിക പ്രവര്‍ത്തകനായി ചൂരല്‍മലക്കാരുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രജീഷിന്റെ സുഹൃത്താണ് ശരത്. ആ ദുരന്തരാത്രിയില്‍ അച്ഛനെയും അമ്മയെയും സുരക്ഷിത സ്ഥാനത്തേക്കു മാറ്റി രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങിപ്പോയതാണ് ശരത് ബാബു.

'ഇപ്പോള്‍ വരാം നിങ്ങള്‍ ഇവിടെ ഇരിക്കണം' എന്ന് അച്ഛനോടും അമ്മയോടും രണ്ടുസഹോദരിമാരോടും പറഞ്ഞാണ് ശരത് ബാബു പോയത്.

'കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. ഞങ്ങള്‍ക്ക് ആകപ്പാടെ ഉണ്ടായിരുന്നതാണ് വിട്ടു പോയത്. എന്റെ കുട്ടി എവിടെ പോയോ എന്തോ…' സുബ്ബലക്ഷ്മിയുടെ കരച്ചില്‍ അണപൊട്ടുകയാണ്.

രക്ഷാപ്രവര്‍ത്തനത്തിനായി പ്രജീഷിനൊപ്പം മൂന്നാമതും മലയുടെ മുകളില്‍ പോകുമ്പോള്‍ സുഹൃത്തുകള്‍ തടഞ്ഞതാണ്. പക്ഷേ ഇരുവരും ജീപ്പുമായി മലകയറി. പക്ഷേ ചൂരല്‍മല പാലത്തിനടുത്ത് എത്താന്‍ കഴിഞ്ഞില്ല. ആ ജീപ്പടക്കം രണ്ടുപേരെയും മണ്ണും വെള്ളവും കൊണ്ടുപോവുകയായിരുന്നു.