കോഴിക്കോട്: 2008-ല്‍ കോഴിക്കോട് എരഞ്ഞിപ്പാലത്തിനടത്ത്, കനോനി കനാല്‍ പരിസരത്ത് കണ്ടല്‍ക്കാടുകള്‍ സംരക്ഷിച്ചുകൊണ്ട് സരോവരം എന്ന അതിമനോഹരമായ ബയോപാര്‍ക്ക് കെട്ടിപ്പടുക്കുമ്പോള്‍, നഗരമധ്യത്തിലെ പച്ചത്തുരത്ത് എന്ന സങ്കല്‍പ്പമായിരുന്നു അധികൃതര്‍ക്ക്. 200 ഏക്കറുള്ള ഈ സംരക്ഷിത പ്രദേശം, വിവിധ ഇനം സസ്യങ്ങള്‍, പക്ഷികള്‍, മൃഗങ്ങള്‍ എന്നിവയുടെ സുരക്ഷിത താവളമാണിത്. 7 കണ്ടല്‍ക്കാടുകളും 29 അനുബന്ധ ഇനങ്ങളും ഈ പ്രദേശത്ത് വളരുന്നു. 34 വ്യത്യസ്ത ഇനം പക്ഷി ഇനങ്ങളെ പാര്‍ക്കില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

പതിനൊന്ന് കിലോമീറ്റര്‍ നീളമുള്ള ഈ കനാല്‍, കോരപ്പുഴ, കല്ലായി നദികളെ ബന്ധിപ്പിക്കുന്നു. ബോട്ടിംഗ് സൗകര്യങ്ങള്‍, സംഗീത ജലധാര, ഒരു ഓപ്പണ്‍ എയര്‍ തിയേറ്റര്‍ എന്നിവയും പാര്‍ക്കില്‍ ഉണ്ട്.

അതുകൊണ്ടുതന്നെ ആദ്യകാലത്ത് ഇങ്ങോട്ട് ടുറിസ്റ്റുകളുടെ പ്രവാഹമായിരുന്നു. വെഡ്ഡിങ് -കപ്പിള്‍ ഫോട്ടോഷോട്ടുകളും, റീല്‍സുമൊക്കെയായി ഈ പ്രദേശം ഏറെ പ്രശ്സതമായി. പക്ഷേ അടുത്തകാലത്തായി സരോവരം ബയോപാര്‍ക്കില്‍നിന്ന് വരുന്ന വാര്‍ത്തകള്‍ അത്ര നല്ലതല്ല. ഇവിടം അനാശാസ്യ കേന്ദ്രമാവുന്നുവെന്ന് പലതവണ ആരോപണങ്ങള്‍ വന്നതാണ്. സ്‌കൂള്‍ കുട്ടികള്‍വരെ നടത്തുന്ന ലൈംഗിക പേക്കൂത്തുകള്‍ കണ്ടാല്‍ ആരും അമ്പരന്നുപോവും.

വിമര്‍ശനവുമായി സ്ഥലം എംഎല്‍എയും

സരോവരം ബയോപാര്‍ക്കിലെ കാഴ്ചകള്‍ നേരില്‍ക്കണ്ടപ്പോള്‍ അങ്ങനെയൊരു പാര്‍ക്ക് നിര്‍മിക്കേണ്ടിയിരുന്നില്ലെന്ന് തോന്നിയതായി സ്ഥലം എംഎല്‍എ തോട്ടത്തില്‍ രവീന്ദ്രന്‍. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ കോഴിക്കോട് സിറ്റി ജില്ലാസമ്മേളനത്തിന്റെ മുന്നോടിയായി 'ലഹരി-ഉന്മാദം-ക്രമസമാധാനം' എന്നവിഷയത്തില്‍ നടന്ന ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ''മറ്റുള്ളവര്‍ കാണുമെന്ന ചിന്തപോലുമില്ലാതെയാണ് ഇവിടെ പെരുമാറുന്നത്. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍, സാറെ ഞങ്ങള്‍ അങ്ങോട്ട് പോവാറില്ല. പോയാല്‍ ചിലപ്പോള്‍ ഇവര്‍ കൊന്നുകളയും എന്നാണ് ഒരാള്‍ പ്രതികരിച്ചത്''- തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു.

എന്നാല്‍ എംഎല്‍എ പറഞ്ഞതിന്റെ എത്രയോ അപ്പുറത്താണ് കാര്യങ്ങളെന്ന്, അനുഭവസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. പ്രായപുര്‍ത്തിയാവാത്ത സ്‌കൂള്‍കുട്ടികള്‍വരെ ഈ കണ്ടല്‍ക്കാടുകളുടെ മറവുപിടിച്ച് ചിലര്‍ ലൈംഗിക ചൂഷണം നടത്തുന്നുണ്ട്. എന്നാല്‍ സദാചാര പൊലീസ് എന്ന് ചാപ്പയടിക്കുമെന്ന് ഭയന്ന്, പൊലീസ് പോലും ആരെയും തൊടാറില്ല. ചിലയിടത്തൊക്കെ ബിയര്‍കുപ്പികളും, സിഗരറ്റിന്റെയും കുറ്റികളും കാണാം. ബൈക്കിലൊക്കെ സംഘങ്ങളായി കൗമാരക്കാര്‍ എത്താറുണ്ടെന്നും, ഇവര്‍ തമ്മില്‍ സംഘട്ടനം പതിവാണെന്നും പ്രദേശവാസികള്‍ പറയുന്നു.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഒരു യുട്യൂബര്‍ ഇതിലൂടെ ഒന്ന് ക്യാമറ ഓടിച്ചപ്പോള്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ കൊള്ളാത്തതായിരുന്നു. ട്രാന്‍സ്ജെന്‍ഡറുകള്‍ തമ്മിലും ഇവിടെ ഇടക്കിടെ സംഘര്‍ഷം ഉണ്ടാവാറുണ്ട്. സന്ധ്യമയങ്ങിയാല്‍ ഈ ഭാഗം, അനാശാസ്യ പ്രവര്‍ത്തനത്തിന്റെ കേന്ദ്രമാവുന്നെന്നും പരിസരവാസികള്‍ക്ക് പരാതിയുണ്ട്.

ഇപ്പോഴിതാ സ്ഥലം എംഎല്‍എ പോലും ഇതുപോലെ ഒരു വിമര്‍ശനം ഉന്നയിച്ചിട്ടും പൊലീസ് അനങ്ങുന്നില്ല. പ്രായപുര്‍ത്തിയായ കമിതാക്കളുടെ പ്രശ്നങ്ങള്‍ പോട്ടെ എന്ന് വെക്കാം. ഇവിടെ കൗമരാക്കാര്‍ അടങ്ങുന്ന ഒരുപാട് വിദ്യാര്‍ത്ഥികള്‍ വരുന്നുണ്ട്. ഇത് നിയന്ത്രിക്കാനുള്ള സംവിധാനമില്ലേ എന്നാണ് ചോദ്യമുയരുന്നത്.