മലപ്പുറം: ബസില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ കോഴിക്കോട് സ്വദേശി സവാദ് അറസ്റ്റിലാകുമ്പോള്‍ ചര്‍ച്ചയാകുന്നത് പഴയ സംഭവങ്ങള്‍. കഴിഞ്ഞ ആഴ്ച മലപ്പുറത്തേക്കുള്ള കെ എസ് ആര്‍ ടി സി ബസില്‍ വച്ച് സവാദ് ലൈംഗികാതിക്രമം നടത്തിയെന്ന് കാണിച്ച് യുവതി നല്‍കിയ പരാതിയാണ് അറസ്റ്റിന് കാരണം. ഇയാള്‍ കെ എസ് ആര്‍ ടി സി ബസില്‍ കയറിയാല്‍ സൈക്കോയാകുമോ എന്ന ചര്‍ച്ചയാണ് പുതിയ കേസും ഉയര്‍ത്തുന്നത്.

കെ എസ് ആര്‍ ടി സി ബസില്‍വച്ച് ലൈംഗികാതിക്രമം കാട്ടിയതിന് സവാദ് മുമ്പും അറസ്റ്റിലായിട്ടുണ്ട്. 2023ല്‍ നെടുമ്പാശേരിയില്‍വച്ചായിരുന്നു സംഭവം്. അന്ന് സവാദിനെതിരെ നടിയും മോഡലുമായ യുവതിയാണ് രംഗത്തെത്തിയിരുന്നു. പിന്നീട് ഇയാള്‍ ജാമ്യത്തില്‍ പുറത്തിറങ്ങി. ജയിലില്‍ നിന്ന് ഇറങ്ങിയ വേളയില്‍ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സവാദിനെ മാലയിട്ട് സ്വീകരിച്ചിരുന്നു. മാത്രമല്ല നടിയെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ സൈബറാക്രമണത്തിനും വിധേയയാക്കി. വ്യാജ പരാതിയാണ് അതെന്നായിരുന്നു ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പറഞ്ഞിരുന്നത്. ഹണി ട്രാപ്പായിരുന്നു നടിയുടെ ഉദ്ദേശമെന്നും ചിലര്‍ ആരോപിച്ചിരുന്നു.

ഇന്നലെ സമാനമായ കേസില്‍ സവാദ് അറസ്റ്റിലായതിന് പിന്നാലെ പടക്കം പൊട്ടിച്ച് ആഘോഷിച്ചിരിക്കുകയാണ് പഴയ പരാതിക്കാരിയായ നടി. ഇതിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 'ഒടുവില്‍ നീതി, അതും രണ്ട് വര്‍ഷത്തെ ഇരയാക്കപ്പെടലിനും വ്യക്തിഹത്യയ്ക്കും ശേഷം'- എന്ന കുറിപ്പോടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയും ആ നടി പങ്കുവച്ചിട്ടുണ്ട്. ഈ മാസം 14 ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. ബസില്‍ വച്ച് സവാദ് ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. യുവതി പരാതി പറഞ്ഞതോടെ തൃശൂര്‍ പേരാമംഗലത്തുവച്ച് സവാദ് ബസില്‍ നിന്നിറങ്ങി രക്ഷപ്പെടുകയായിരുന്നു.

സംഭവം നടന്ന ദിവസം തന്നെ യുവതി തൃശ്ശൂര്‍ ഈസ്റ്റ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് കേസെടുത്ത് സവാദിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തമിഴ്‌നാട്ടില്‍ ഒളിവില്‍ പോയ സവാദിനെ പൊലീസ് പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇയാള്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്. ഇതിന് മുമ്പ് 2023-ല്‍ നെടുമ്പാശ്ശേരിയില്‍ ബസില്‍വെച്ചായിരുന്നു യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. കെഎസ്ആര്‍ടിസി ബസില്‍ തൃശ്ശൂരില്‍നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന യുവതിക്ക് നേരേ ഇയാള്‍ നഗ്‌നതാപ്രദര്‍ശനം നടത്തുകയായിരുന്നു. ഇതോടെ യുവതി ബഹളം വച്ചു, കണ്ടക്ടറെ അറിയിച്ചു.

തുടര്‍ന്ന് ബസ് നിര്‍ത്തിയപ്പോള്‍ സവാദ് ബസില്‍നിന്ന് ഇറങ്ങി ഓടുകയായിരുന്നു. പിന്നാലെ കണ്ടക്ടറുടെ സഹായത്തോടെയാണ് സവാദിനെ പിടികൂടുന്നത്. പിന്നീട് പുറത്തിറങ്ങിയ സവാദിനെയാണ് പുരുഷസംഘമെന്ന പേരില്‍ മാലിയിട്ട് സ്വീകരിച്ചതും ആഘോഷമാക്കിയതും. സവാദിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് മറ്റ് ആളുകളുടെ പ്രതികരണവും തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പഴയ പരാതിക്കാരി പങ്കുവച്ചു. അന്നു സവാദിനെ പിന്തുണച്ച മെന്‍സ് അസോസിയേഷന്‍ സംഘടനയെയും നടി പരിഹസിക്കുന്നുണ്ട്. 'കുരങ്ങനു പൂമാല റെഡി ആക്കി വയ്ക്കൂ' എന്നൊരാളുടെ കമന്റിന് മാല താന്‍ തന്നെ മേടിക്കാം. എന്നായിരുന്നു നടിയുടെ മറുപടി.

സവാദിന്റെ അറസ്റ്റ് പടക്കം പൊട്ടിച്ച് ആഘോഷിക്കുന്ന മസ്താനി എന്ന അടിക്കുറിപ്പോടെ രസകരമായ വിഡിയോയും സ്റ്റോറിയില്‍ കാണാം. 2023ല്‍ കെ.എസ്.ആര്‍.ടി.സി. ബസില്‍ അങ്കമാലിയില്‍ നിന്ന് ബസില്‍ കയറിയ പ്രതി രണ്ട് യുവതികളുടെ നടുവിലായി ഇരിക്കുകയും പിന്നീട് ലൈംഗികചേഷ്ടകള്‍ കാണിച്ചെന്നുമായിരുന്നു ആരോപണം.