അങ്കോല: അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ നിര്‍ണായക വിവരം ലഭിച്ചു. സൈന്യം നടത്തിയ പരിശോധനയില്‍ മണ്ണിനടിയില്‍ ലോഹസാന്നിധ്യം സൂചിപ്പിക്കുന്ന സിഗ്നല്‍ ലഭിച്ചു. 'ഡീപ് സെര്‍ച്ച് ഡിറ്റക്ടര്‍' ഉപയോഗിച്ചുള്ള പരിശോധനയിലാണ് ലോഹസാന്നിധ്യത്തെ കുറിച്ചുള്ള വിവരം ലഭിച്ചത്. മണ്ണിനടിയില്‍ ലോറിയുണ്ടെന്ന സൂചനയാണ് ഇതെന്നാണ് നിഗമനം. ഇതോടെ മണ്ണുനീക്കി പരിശോധന തുടങ്ങിയിട്ടുണ്ട്.

രാവിലെ മുതല്‍ കരയിലും ഗംഗാവാലി പുഴയിലുമായാണ് തിരച്ചില്‍ നടന്നിരുന്നു. തിരച്ചിലിനായി ബെംഗളൂരുവില്‍നിന്ന് 'ഡീപ് സെര്‍ച്ച് ഡിറ്റക്ടറും' സ്ഥലത്തെത്തിച്ചു. എട്ടുമീറ്റര്‍ ആഴത്തില്‍വരെ തിരച്ചില്‍ നടത്താന്‍ സഹായിക്കുന്ന ഉപകരണമാണിത്. ഇതുപയോഗിച്ചുള്ള പരിശോധനയിലാണ് നിര്‍ണായക വിവരം ലഭിച്ചിരിക്കുന്നത്.

നിലവില്‍ സ്ഥലത്തെ റോഡിന് മുകളിലെ മണ്ണ് ഏറെക്കുറെ നീക്കിയിട്ടുണ്ട്. അതിനാല്‍ ഇവിടെ ലോറിയുണ്ടാകില്ലെന്നാണ് നിലവിലെ കണ്ടെത്തല്‍. ഇതേത്തുടര്‍ന്ന് സമീപത്തെ മണ്‍കൂനകളിലും മണ്ണിടിച്ചിലിനെത്തുടര്‍ന്ന് പുഴയില്‍ രൂപപ്പെട്ട മണ്‍കൂനയിലുമായാണ് പരിശോധന തുടരുന്നത്. തിരച്ചിലിനായി സൈന്യത്തിന്റെ കൂടുതല്‍ സംവിധാനങ്ങളും സ്ഥലത്തെത്തിച്ചേക്കും.

കര, നാവിക സേനകളും എന്‍.ഡി.ആര്‍.എഫ്, അഗ്‌നിരക്ഷാസേന, പോലീസ് തുടങ്ങിയവരും സന്നദ്ധപ്രവര്‍ത്തകരുമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍നിന്നുള്ള പോലീസ്, മോട്ടോര്‍ വാഹനവകുപ്പ്, അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥരും ദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്. കോഴിക്കോട്ടുനിന്നടക്കം ഒട്ടേറെ സന്നദ്ധപ്രവര്‍ത്തകരാണ് അര്‍ജുനായുള്ള തിരച്ചിലിനായി അങ്കോലയിലെ ദുരന്തഭൂമിയിലെത്തിയിരിക്കുന്നത്.

മണ്ണിടിച്ചിലുണ്ടായി ഒരാഴ്ചയായിട്ടും അര്‍ജുന്റെ ലോറിയോ അര്‍ജുനെയോ കണ്ടെത്താനാകാത്ത അനിശ്ചിതത്വത്തിന് ഇന്നത്തെ തിരച്ചിലോടെ പരിസമാപ്തിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രിയപ്പെട്ടവര്‍.

ജൂലായ് 16-ന് രാവിലെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലായിരുന്നു കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍ (30) അപകടത്തില്‍പ്പെട്ടത്. മണ്ണിടിച്ചിലില്‍ ദേശീയപാതയിലെ ചായക്കടയുടമയടക്കം 10 പേര്‍ മരിച്ച സ്ഥലത്താണ് ലോറിയുടെ ജി.പി.എസ്. ലൊക്കേഷന്‍ അവസാനമായി കണ്ടെത്തിയത്. ലോറിയുണ്ടെന്ന് സംശയിക്കുന്നയിടത്ത് 10 മീറ്ററോളം ഉയരത്തില്‍ മണ്ണ് മൂടിയിരുന്നു.

ഷീരൂരില്‍ ഇന്നു മുതല്‍ വീണ്ടും മഴ കനക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മണ്ണിടിച്ചില്‍ ഉണ്ടായ ദിവസങ്ങള്‍ക്ക് സമാനമായ മഴ വരും ദിവസങ്ങളില്‍ ഉണ്ടാവാന്‍ ഇടയുണ്ടെന്നും മുന്നറിയിപ്പുണ്ട്.