അങ്കോല: അടിമുടി പ്രതിസന്ധിയിലായ അര്‍ജുന്‍ ദൗത്യം അവസാനിപ്പിക്കാന്‍ ഒരുങ്ങി കര്‍ണാടക. ഷിരൂരില്‍ മണ്ണിന് അടിയില്‍പ്പെട്ട് കാണാതായ അര്‍ജുനുവേണ്ടി നടത്തുന്ന തിരച്ചില്‍ അവസാനിപ്പിച്ച് മുങ്ങല്‍ വിദഗ്ധനായ മത്സ്യത്തൊഴിലാളി ഈശ്വര്‍ മാല്‍പെയും സംഘവും അറിയിച്ചു. ഇതിന് പിന്നാലെ കര്‍ണാടക സര്‍ക്കാറും ഇക്കാര്യം ആവര്‍ത്തിച്ചു. തിരച്ചില്‍ ഇനി എങ്ങനെമുന്നോട്ടുപോകുമെന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.

ഈശ്വര്‍ മാല്‍പെ, നേവി, എന്‍.ഡി.ആര്‍.എഫ് സംഘങ്ങള്‍ എല്ലാവരുംകൂടെ ഒന്നിച്ച് ശ്രമിച്ചതായി കാര്‍വാര്‍ എം.എല്‍.എ സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു. നിലവിലെ അവസ്ഥയില്‍ രക്ഷാദൗത്യം ഏറെ ദുഷ്‌കരമാണ്. ലഭിച്ച നാല് ലൊക്കേഷനുകളിലും ഈശ്വര്‍ പരിശോധിച്ചു. അതില്‍, ഒരുസ്ഥലത്ത് പുഴയുടെ അടിയില്‍ വൈദ്യുതി കമ്പികളുണ്ടായിരുന്നു.

വെള്ളത്തിനടിയില്‍ ഒന്നും കാണാനാകുന്നില്ല. മുഴുവന്‍ മണ്ണാണ്. അതിന് മുകളില്‍ പാറയും അതിനും മുകളിലായി വന്‍മരവുമുണ്ട്. പോസിറ്റിവായി എന്തെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ഹൈട്രോഗ്രാഫിക് സര്‍വേയറെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തിയിരുന്നു. മഴ മുന്നറിയിപ്പ് നിലനില്‍ക്കെ രക്ഷാദൗത്യം ദുഷ്‌കരമാണ്.

ഞായറാഴ്ച വൈകീട്ട് യോഗം ചേരുന്നുണ്ട്. വിഷയം മുഖ്യമന്ത്രിയുമായും ഉപമുഖ്യമന്ത്രിയുമായും സംസാരിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരുമായും സംസാരിക്കുന്നുണ്ട്. വൈകീട്ട് യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ തുടര്‍ന്നുള്ള കാര്യങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കും. നാല് ലൊക്കേഷനുകളില്‍ പരിശോധിച്ചതായി ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയയും വ്യക്തമാക്കി. ജില്ലാ ഭരണകൂടത്തിനുവേണ്ടി ഈശ്വര്‍ മാല്‍പെയോട് നന്ദി പറയുന്നു. ജീവന്‍ പണയംവെച്ചാണ് അവര്‍ നദിയില്‍ ഇറങ്ങിയത്. മണ്ണും പാറയുമല്ലാതെ മറ്റൊന്നും കണ്ടെത്താനായിട്ടില്ലെന്നും അവര്‍ അറിയിച്ചു.

ഗംഗാവലി പുഴയിലെ ദൗത്യം അതീവ ദുഷ്‌കരമെന്ന് ഈശ്വര്‍ മാല്‍പെ നേരത്തെ വ്യക്തമാക്കിയിരുന്നു. പുഴയുടെ അടിയില്‍ ഒട്ടും കാഴ്ചയില്ല. സ്വന്തം റിസ്‌കിലാണ് പുഴയില്‍ ഇറങ്ങുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പുഴയുടെ അടിത്തട്ടത്തില്‍ വലിയ പാറക്കെട്ടുകളും മരങ്ങളും തടിക്കഷണങ്ങളുമുണ്ട്. തകരയുടെ ബ്ലേഡ് രണ്ടുതവണ ശരീരത്തില്‍ തട്ടി. മൂന്ന് പോയിന്റില്‍ തപ്പി. ഇളകിയ മണ്ണാണ് അടിയില്‍ ഉള്ളത്. പുഴയുടെ അടിയില്‍ വൈദ്യുതി കമ്പികളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

തീര്‍ത്തും ദുഷ്‌ക്കരമായ പശ്ചാത്തലത്തില്‍ ദൗത്യം എങ്ങനെ മുന്നോട്ട് പോകണമെന്ന് വൈകുന്നേരം അറിയിക്കുമെന്നും കാര്‍വാര്‍ എംഎല്‍എ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തിരിച്ചിറപ്പള്ളിയില്‍ നിന്ന് മെഷിന്‍ വന്ന ശേഷം മാത്രമായിരിക്കും ഇനി തെരച്ചില്‍. വേറെ എന്ത് ചെയ്യനാണ്. തെരച്ചില്‍ ഔദ്യോഗികമായി നിര്‍ത്തുന്നതിനെ കുറിച്ച് മന്ത്രി പറയുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. അതേസമയം, ഈശ്വര്‍ മല്‍പെയുടെ പരിശോധന അവസാനിപ്പിച്ചു. ഇന്നും ട്രക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല.