കാക്കനാട്: നിയമപരമായി ഭാര്യ നിലനിൽക്കെ മറ്റൊരു വിവാഹം കഴിച്ചതിന്റെ പേരിൽ ജീവനക്കാർക്ക് ജോലി നഷ്ടമായി. ആദ്യ ഭാര്യയുടെ പരാതിയനുസരിച്ച് നവ ദമ്പതിമാരായ റവന്യൂ വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരെ ജില്ലാ കളക്ടറാണ് സസ്പെൻഡ് ചെയ്തത്. കൊച്ചി സ്പെഷ്യൽ തഹസിൽദാർ (ആർ.ആർ.) ഓഫീസിലെ സീനിയർ ക്ലർക്ക് എംപി. പത്മകുമാറിനെയും ഭാര്യ തൃപ്പൂണിത്തുറ സ്പെഷ്യൽ തഹസിൽദാർ (എൽ.ആർ.) ലാൻഡ് ട്രിബ്യൂണൽ ഓഫീസിലെ സീനിയർ ക്ലർക്ക് ടി. സ്മിതയെയുമാണ് കളക്ടർ രേണു രാജ് സസ്പെൻഡ് ചെയ്തത്.

ഇരുവരും കളവംകോടം ശ്രീ ശക്തീശ്വര ക്ഷേത്രത്തിൽ വെച്ച് വിവാഹം ചെയ്ത രേഖകളടക്കം മരട് സ്വദേശിനിയായ ആദ്യ ഭാര്യ കളക്ടർക്ക് പരാതി നൽകുകയായിരുന്നു. സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചാണ് വിവാഹിതനായ പത്മകുമാർ വീണ്ടും മറ്റൊരു വിവാഹം കഴിച്ചത്. അതുപോലെ സർക്കാർ ജീവനക്കാരിയായ ടി. സ്മിത, ഭാര്യയുള്ള ഒരാളെ വിവാഹം കഴിച്ചതും ചട്ട ലംഘനമാണ്. ഇരുവരും സർവീസ് ചട്ടം ലംഘിച്ചു. ഇത് അന്വേഷണത്തിൽ തെളിഞ്ഞു. ഇതുകൊണ്ടാണ് സസ്പെൻഡ് ചെയ്യുന്നതെന്ന് കളക്ടർ ഉത്തരവിൽ വ്യക്തമാക്കി.

പ്രത്യേക വിവാഹനിയമത്തിന്റെ വകുപ്പ് -4 പ്രകാരം, വിവാഹത്തിന് ചില വ്യവസ്ഥകളുണ്ട്. വിവാഹിതരാകുന്ന പുരുഷനോ സ്ത്രീക്കോ ജീവിച്ചിരിക്കുന്ന മറ്റൊരു ജീവിതപങ്കാളി ഉണ്ടാകുവാൻ പാടില്ലെന്നതാണ് അതിലൊന്ന്. ഈ നിയമം പാലിക്കേണ്ട ബാധ്യത സർക്കാർ ജീവനക്കാർക്കുണ്ട്. ഇതാണ് ലംഘിച്ചത്. രണ്ടാം വിവാഹത്തിന് ആദ്യ ഭാര്യയിൽ നിന്നും വിവാഹ മോചനം അനിവാര്യമാണ്. ഇതു ചെയ്യാതെയാണ് ഉദ്യോഗസ്ഥർ പരസ്പരം വിവാഹം കഴിച്ചത്. ഇതാണ് പരാതിയാത്.

ഇതിനൊപ്പം വിവാഹത്തിന് മറ്റി ചില വ്യവസ്ഥകളുമുണ്ട്. ഏതെങ്കിലും ഒരു കക്ഷിക്ക് വിവാഹത്തിന് സാധുവായ സമ്മതം നൽകുവാൻ തക്കതായ മാനസികാരോഗ്യ ഇല്ലാതിരിക്കുക അഥവാ, സാധുവായ സമ്മതം നൽകാനുള്ള കഴിവുണ്ടെന്നിരിക്കിലും മാനസികരോഗത്തിന് അടിപ്പെട്ടിരിക്കുകയോ, പ്രത്യുല്പാദനത്തിനോ ദാമ്പത്യജീവിതം നയിക്കുന്നതിനോ ലൈംഗിക ശേഷിയില്ലാതിരിക്കുക അഥവാ,തുടർച്ചയായ ഭ്രാന്തോ, അപസ്മാരമോ ഉണ്ടായിരിക്കരുത് എന്നുമുണ്ട്. പുരുഷന് 21 വയസ്സും സ്ത്രീക്ക് 18 വയസ്സും പൂർത്തിയായിരിക്കണം ന്നാണ് നിയമം.

ഈ നിയമം പാലിക്കാതെ ജീവനക്കാർ വിവാഹിതരായാൽ പരാതി കിട്ടിയാൽ സർക്കാരിന് നടപടി എടുക്കേണ്ടി വരും. ഇതാണ് കാക്കനാട്ടെ സസ്‌പെൻഷനും കാരണം. വിവാഹം കഴിച്ചെന്നത് ഇരുവരും നിഷേധിച്ചില്ലെന്നാണ് സൂചന.