തിരുവനന്തപുരം: നടന്‍ ജി കൃഷ്ണകുമാറിന്റെ മകളുടെ സ്ഥാപനവുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക തട്ടിപ്പ് കേസില്‍ ജീവനക്കാരായിരുന്ന യുവതികള്‍ കുറ്റം സമ്മതിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിന് പിന്നാലെ കൃഷ്ണകുമാറിനെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തി മ്യൂസിയം പോലീസിന്റെ എഫ്‌ഐആര്‍. ജീവനക്കാരായ യുവതികള്‍ നല്‍കിയ തട്ടിക്കൊണ്ടു പോകല്‍ കേസിലാണ് ജി.കൃഷ്ണകുമാറിനെതിരായ എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങളുള്ളത്. പണം നല്‍കിയില്ലെങ്കില്‍ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരിയുടെ വസ്ത്രത്തില്‍ പിടിച്ചു വലിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു.

കൃഷ്ണകുമാര്‍ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും എഫ്‌ഐആറിലുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ കൃഷ്ണകുമാര്‍ നിഷേധിച്ചു. ലൈംഗിക ആരോപണം ഉന്നയിക്കുന്നതിന് തെളിവ് കൊണ്ടുവരട്ടെയെന്നും പണം തട്ടിയതിന് പിന്നില്‍ വലിയ സംഘം ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. നാല് പെണ്‍ മക്കളെ വളര്‍ത്തിക്കൊണ്ടുവരുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷേ താനത് സന്തോഷത്തോടുകൂടിയാണ് നടത്തുന്നത്. തങ്ങളുടെ ഭാഗത്ത് ന്യായമാണെന്ന് കേരള പൊതുസമൂഹത്തിന് പത്രമാധ്യമങ്ങളിലൂടെ മനസ്സിലായി. ബാങ്ക് സ്റ്റേറ്റ്‌മെന്റ് എടുത്താല്‍ പണം ട്രാന്‍സാക്ഷന്‍ നടത്തിയതിന്റെ തെളിവുകള്‍ ലഭിക്കും.എഫ്‌ഐആര്‍ ഇങ്ങനെ ഇടണമെങ്കില്‍ പൊലീസിന് എന്തെങ്കിലും ലക്ഷ്യം ഉണ്ടായിരുന്നിരിക്കാമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

ജീവനക്കാര്‍ കുറ്റം സമ്മതിക്കുന്ന വീഡിയോ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണകുമാര്‍ ഇന്നലെ പുറത്തുവിട്ടിരുന്നു. സാമ്പത്തിക തട്ടിപ്പില്‍ പരസ്പര ആരോപണങ്ങളായിരുന്നു നടന്നുകൊണ്ടിരുന്നത്. ഇതിനിടെയാണ് കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണകുമാര്‍ പുതിയ വീഡിയോ പുറത്തുവിട്ടത്. ദിയ കൃഷ്ണകുമാറിനും കൃഷ്ണകുമാറിനും എതിരായി ജീവനക്കാരായ മൂന്ന് സ്ത്രീകള്‍ കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാന കൃഷ്ണകുമാറിനോട് തെറ്റ് ഏറ്റു പറയുന്നതാണ് പുതിയ ദൃശ്യങ്ങള്‍.

ജീവനക്കാര്‍ കുറ്റം സമ്മതിച്ചുവെന്ന് കാട്ടിയാണ് കൃഷ്ണകുമാറിന്റെ കുടുംബം ഒരു വീഡിയോ പുറത്തുവിട്ടത്. മുന്‍ ജീവനക്കാര്‍ക്കൊപ്പം നടി അഹാന, ദിയ, ദിയയുടെ ഭര്‍ത്താവ് അശ്വിന്‍, കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു, മറ്റ് മക്കളായ ഇഷാനി, ഹന്‍സിക എന്നിവരേയും കാണം. അഹാനയും സിന്ധുവും ദിയയുമാണ് മുന്‍ ജീവനക്കാരോട് സംസാരിക്കുന്നത്. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധുവിന്റെ യൂട്യൂബ് പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്.

ആരാണ് ആദ്യം തട്ടിപ്പ് തുടങ്ങിയതെന്നും എത്ര രൂപ തട്ടിയെന്നും അഹാന ചോദിക്കുന്നുണ്ട്. സത്യം പറഞ്ഞാല്‍ ഇത് ക്ലീന്‍ ആയി ഡീല്‍ ചെയ്യാമെന്നും അല്ലാത്ത പക്ഷം പൊലീസായിരിക്കും തന്റെ സ്ഥാനത്ത് ഇവരെ ചോദ്യം ചെയ്യുന്നതെന്നും അഹാന പറയുന്നു. എത്ര നാള്‍ മുന്‍പാണ് ആദ്യം പണം തട്ടിയതെന്ന് അഹാന ചോദിക്കുമ്പോള്‍ ഓഗസ്റ്റ് മുതലെന്ന് ജീവനക്കാരില്‍ ഒരാള്‍ മറുപടി പറയുന്നുണ്ട്. കുറ്റബോധം തോന്നിയോ എന്ന ചോദ്യത്തിന് മൂന്ന് പേരും തലയാട്ടി സമ്മതിക്കുന്നുണ്ട്.

വീഡിയോ പുറത്തുവന്നതോടെ ഇരു വിഭാഗവും നല്‍കിയ കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യമായി വരും. ഇരു വിഭാഗവും പരാതി നല്‍കാന്‍ വൈകിയതിലെ കാരണവും പൊലീസ് അന്വേഷിക്കും. 69 ലക്ഷം രൂപ സ്ഥാപനത്തിലെ ക്യൂ ആര്‍ കോഡ് മാറ്റി തൊഴിലാളികളായ മൂന്നു യുവതികള്‍ തട്ടിപ്പ് നടത്തി എന്നതാണ് കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണകുമാറിന്റെ പരാതി.

ഈ പരാതിക്ക് ശേഷമാണ് ജീവനക്കാരായ മൂന്നു സ്ത്രീകള്‍ തങ്ങളെ ജാതീയമായി അധിക്ഷേപിക്കുകയും തട്ടിക്കൊണ്ടു പോവുകയും ചെയ്തു എന്ന പരാതി നല്‍കിയത്. ക്യു ആര്‍ കോഡ് മാറ്റാന്‍ നിര്‍ദേശം നല്‍കിയതും പണം കൈമാറാന്‍ നിര്‍ദ്ദേശിച്ചതും ദിയ കൃഷ്ണകുമാര്‍ ആണെന്നാണ് ജീവനക്കാരായ മൂന്നു സ്ത്രീകളുടെയും ആരോപണം. എന്നാല്‍ ഇത് പൂര്‍ണമായും തള്ളുന്നതാണ് കൃഷ്ണകുമാറിന്റെ കുടുംബത്തിന്റെ വാദങ്ങള്‍. ഇരുവിഭാഗവും നല്‍കിയ പരാതിയില്‍ വ്യക്തത വരുത്താന്‍ വിശദമായ മൊഴികള്‍ പൊലീസിന് രേഖപ്പെടുത്തേണ്ടിവരും.

ദിയ കൃഷ്ണയുടെ ഉടമസ്ഥതയില്‍ കവടിയാറില്‍ പ്രവര്‍ത്തിക്കുന്ന ബൊട്ടിക്കിലെ മൂന്ന് വനിതാ ജീവനക്കാര്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് കുറ്റസമ്മതം നടത്തുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇന്നലെ രാത്രി കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. 69 ലക്ഷത്തിലധികം രൂപയുടെ കൃത്രിമം മൂന്ന് വനിതകള്‍ ചേര്‍ന്ന് നടത്തിയിട്ടുണ്ടെന്ന് കൃഷ്ണകുമാര്‍ ആവര്‍ത്തിക്കുന്നു. അതേസമയം തങ്ങളെ ഭീഷണിപ്പെടുത്തി ചിത്രീകരിച്ചതാണ് വീഡിയോ എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് യുവതികള്‍.

പണം നഷ്ടപ്പെട്ട ആള്‍ക്കെ അതിന്റെ വേദന മനസ്സിലാകൂ എന്നും അതുകൊണ്ടാണ് ഈ രീതിയില്‍ വനിതാ ജീവനക്കാരെ ചോദ്യം ചെയ്തതെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി. ആരോപണവിധേയരുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചാല്‍ ഇടപാടുകളുടെ തെളിവുകള്‍ ലഭിക്കുമെന്നും കൃഷ്ണകുമാര്‍ പറയുന്നു. അടുത്ത ദിവസം സംഭവവുമായി ബന്ധപ്പെട്ട എല്ലാവരുടെയും ബാങ്ക് ഇടപാടുകളുടെ വിവരങ്ങള്‍ പോലീസ് ശേഖരിക്കും. തുടര്‍ന്നാകും മറ്റ് നടപടികളിലേക്ക് കടക്കുക.

ക്യൂആര്‍ കോഡില്‍ കൃത്രിമം കാട്ടി പണം തട്ടിയെന്ന് ആരോപിച്ചാണ് ദിയ സ്ഥാപനത്തിലെ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഇവര്‍ക്കെതിരെ ദിയ പൊലീസിലും പരാതി നല്‍കിയിരുന്നു. പിന്നാലെ തങ്ങളെ തട്ടിക്കൊണ്ടുപോയി പണം തട്ടിയെന്നാരോപിച്ച് ജീവനക്കാര്‍ നടന്‍ കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ നല്‍കിയ പരാതിയിലും മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.

അതേ സമയം സാമ്പത്തിക ക്രമക്കേട് പുറത്തുവന്നതോടെ ഒത്തുതീര്‍പ്പിനായി ജീവനക്കാരാണ് തങ്ങളെ കാണാന്‍ വന്നതെന്നും ഒടുക്കം രക്ഷപ്പെടാനായി വ്യാജ പരാതി നല്‍കുകയായിരുന്നുവെന്നും നടിയും ദിയാ കൃഷ്ണയുടെ സഹോദരിയുമായ അഹാന കൃഷ്ണ പ്രതികരിച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അഹാന സംഭവിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നത്.

'നാല് വര്‍ഷം മുന്‍പ് സഹോദരി ദിയ കൃഷ്ണ ആരംഭിച്ച 'ഓ ബെ ഓസി' എന്ന ബിസിനസ് സംരംഭം വിജയകരമായി മുന്നോട്ട് പോവുകയാണ്. കഴിഞ്ഞ കുറച്ചുമാസങ്ങളായി കടയിലെ മൂന്ന് ജീവനക്കാര്‍ സ്ഥാപനത്തിലെ ക്യൂആര്‍ കോഡ് മാറ്റി സ്വന്തം ക്യൂആര്‍ കോഡ് സ്ഥാപിച്ച് പണം തട്ടുകയായിരുന്നു. ദിയയുടെ അറിവില്ലാതെ കടയിലെ ആഭരണങ്ങള്‍ റീസെല്ലിംഗും ചെയ്തുവന്നിരുന്നു. ഗര്‍ഭിണിയായ ശേഷമുള്ള അനാരോഗ്യത്തെ തുടര്‍ന്ന് ദിയ കടയിലേക്ക് പോയിരുന്നില്ല. ഈ മൂന്ന് ജീവനക്കാരെ പൂര്‍ണ്ണമായി വിശ്വസിച്ചായിരുന്നു സ്ഥാപനം മുന്നോട്ട് പോയത്. മെയ് 29 നാണ് ഞങ്ങള്‍ കാര്യങ്ങള്‍ അറിയുന്നത്. പിന്നാലെ മെയ് 30 ന് മൂന്ന് പേരും കുടുംബത്തോടൊപ്പം തങ്ങളെ വന്നുകാണുകയും കുറ്റം സമ്മതിക്കുകയും തട്ടിയ പണം തിരികെ തരുമെന്ന് അറിയിക്കുകയും ചെയ്തു. ബാങ്ക് സ്റ്റേറ്റ്മെന്റ് പ്രകാരം ഏകദേശം 70 ലക്ഷം രൂപയായിരുന്നു ഇതെന്നും അഹാന വ്യക്തമാക്കി.

'മൂന്നോ നാല് ദിവസത്തിന് ശേഷം ഞങ്ങളുടെ കുടുംബത്തിനെതിരെ പരാതികൊടുക്കാനുള്ള ഒരു മോശം ബുദ്ധി ആരോ അവര്‍ക്ക് ഉപദേശിച്ചുകൊടുത്തു. കുറ്റം സമ്മതിക്കാനായി ഞങ്ങള്‍ അവരെ തട്ടിക്കൊണ്ടുപോയെന്നും ശാരീരികമായി ഉപദ്രവിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പരാതി. ഒത്തുതീര്‍പ്പിനായി അവര്‍ ഞങ്ങളെ വന്നു കണ്ടുവെന്നതാണ് സത്യത്തില്‍ സംഭവിച്ചത്. വളരെ മാന്യമായാണ് അവരോട് സംസാരിച്ചത്. ജൂണ്‍ 2 നാണ് അവര്‍ വ്യാജ പരാതി നല്‍കിയത്. ഇന്ന് രാവിലെ അവര്‍ എന്റെ കുടുംബത്തിനെതിരായ കെട്ടിച്ചമച്ച കേസിന്റെ വിവരങ്ങള്‍ പുറത്തുവിടുകയും കുടുംബത്തെ അപകീര്‍ത്തിപ്പെടുകയും ചെയ്തു. അവര്‍ കുറ്റം സമ്മതിക്കുന്ന വീഡിയോ പുറത്തുവിട്ട് അവരെ തുറന്നുകാട്ടുകയെന്നത് മാത്രമാണ് മുന്നിലുണ്ടായിരുന്ന വഴി. അതാണ് സംഭവിച്ചത്. ഇപ്പോള്‍ കാര്യങ്ങളെല്ലാം ഒകെയാണ്. ഈ മൂന്ന് തട്ടിപ്പുകാര്‍ക്കെതിരെയും ഇതെല്ലാം ചെയ്യാന്‍ അവരെ പ്രേരിപ്പിച്ചവര്‍ക്കെതിരെയും ഞങ്ങള്‍ നിയമപരമായി മുന്നോട്ട് പോകും', അഹാന പറയുന്നു.