കണ്ണൂര്‍: രാഷ്ട്രീയ കൊലപാതകമുള്‍പ്പെടെ വിവിധ കേസുകളില്‍ പ്രതികളായവരെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മത്സര രംഗത്തിറക്കിയ സി.പി.എമ്മിന് കോടതി വിധിയിലൂടെ തിരിച്ചടി. പയ്യന്നൂര്‍ നഗരത്തില്‍ പൊലീസിന് നേരെ ബോംബറിഞ്ഞ കേസില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ക്ക് 20 വര്‍ഷം തടവ്. രണ്ടര ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. 10 വര്‍ഷം തടവ് ശിക്ഷ അനുഭവിച്ചാല്‍ മതി. സിപിഎം പ്രവര്‍ത്തകരായ ടി സി വി നന്ദകുമാര്‍, വി കെ നിഷാദ് എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. പയ്യന്നൂരിലെ സ്ഥാനാര്‍ഥി വി കെ നിഷാദിന് തടവ് ശിക്ഷ കിട്ടിയത് തിരഞ്ഞെടുപ്പ് കാലത്ത് വലിയ ക്ഷീണമാണ്.

ടി സി വി നന്ദകുമാര്‍, വി കെ നിഷാദ് എന്നിവര്‍ കുറ്റക്കാരാണെന്നു കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. വി കെ നിഷാദ് പയ്യന്നൂര്‍ നഗരസഭയില്‍ നാല്‍പത്തിയാറാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ്. പ്രതികള്‍ക്കെതിരെ വധശ്രമക്കുറ്റവും സ്ഫോടക വസ്തു നിരോധന നിയമവും തെളിഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സാങ്കേതികമായി തടസ്സമില്ലെന്നാണ് സൂചന.

പൊലീസിനെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയവരില്‍ പയ്യന്നൂര്‍ നഗരസഭയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും ഉള്‍പ്പെട്ടത് പാര്‍ട്ടി നേതൃത്വത്തെ വെട്ടിലാക്കിയിട്ടുണ്ട്. നഗരസഭയിലേക്ക് മത്സരിക്കുന്ന ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് കൂടിയാണ് നിഷാദ്. ഇയാളെ കൂടാതെ ഡി.വൈഎഫ് നേതാവ് നന്ദകുമാറും കുറ്റക്കാരാനാണെന്ന് തളിപ്പറമ്പ് അഡീഷണല്‍ കോടതി വിധിച്ചിരുന്നു.

2012 ഓഗസ്റ്റ് ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ അന്നത്തെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിപി ജയരാജന്‍ അറസ്റ്റിലായതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ പയ്യന്നൂര്‍ ടൗണില്‍ വെച്ച് പൊലീസിനെതിരെ നിഷാദ് അടക്കമുള്ള പ്രതികള്‍ ബോംബ് എറിയുകയായിരുന്നു. ഐപിസി 307 സ്ഫോടക വസ്തു നിയമത്തിലെ മൂന്ന്, നാല് വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.

തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ പ്രശാന്തിന്റെതാണ് ഉത്തരവ്. തലശേരിയിലെ എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ മുഹമ്മദ് ഫസലിനെ കൊന്ന കേസിലെ പ്രതി കാരായി ചന്ദ്രശേഖരനും നഗരസഭയിലേക്ക് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുണ്ട്. സി.ബി.ഐ നടത്തിയ അന്വേഷണത്തിലാണ് അന്നത്തെ സി.പി.എം തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറിയായ കാരായി ചന്ദ്രശേഖരന്‍ ഗൂഡാലോചന നടത്തിയെന്ന് തെളിഞ്ഞത്.

കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് കൊച്ചി സിബി. ഐ കോടതി ഏറെക്കാലം റിമാന്‍ഡ് ചെയ്തിരുന്നു. പിന്നീട് ജാമ്യം കിട്ടിയപ്പോള്‍ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന് വിലക്കി ഇതിനിടെയില്‍ കാരായി ചന്ദ്രശേഖരന്‍ ജില്ലാപഞ്ചായത്തിലേക്ക് മത്സരിച്ചുവിജയിച്ചുവെങ്കിലും ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കാന്‍ കോടതി തയ്യാറായില്ല. ഇതേ തുടര്‍ന്ന് രാജിവെച്ചു ഒഴിയേണ്ടിവന്നു. ഇപ്പോള്‍ ഫസല്‍ വധക്കേസില്‍ വിധി പറയാനിരിക്കെയാണ് കാരായി ചന്ദ്രശേഖരനെ തലശേരി നഗരസഭയിലേക്ക് ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതിനായി സി.പി.എം നീതിന്യായ കോടതിയെ മറികടന്ന് മത്സരിപ്പിക്കുന്നത്. ഇതിന് സമാനമായി അരിയില്‍ ഷുക്കൂര്‍ വധകേസിലെ മറ്റൊരു പ്രതിയും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്നുണ്ട്.