കൊച്ചി: നടന്‍ ജാഫര്‍ ഇടുക്കിക്ക് എതിരെ പീഡനപരാതി. മുകേഷ് എംഎല്‍എ ജയസൂര്യ എന്നിവടക്കം 7 നടന്മാര്‍, സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്‍ എന്നിവര്‍ക്കെതിരെ ലൈംഗികാതിക്രമ പരാതി ഉന്നയിച്ച നടി തന്നെയാണ് ജാഫര്‍ ഇടുക്കിക്ക് എതിരെയും പരാതി നല്‍കിയത്.

ഓണ്‍ലൈനായിട്ടാണ് നടി ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും നല്‍കിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നതെന്ന് യുവതിയുടെ പരാതിയില്‍ പറഞ്ഞു. നടന്‍ ബാലചന്ദ്രമേനോനെതിരെയും യുവതി ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നല്‍കി. കഴിഞ്ഞ ദിവസങ്ങളില്‍ ബാലചന്ദ്ര മേനോനെതിരെയും ജാഫര്‍ ഇടുക്കി തുടങ്ങിയ നടന്‍മാര്‍ക്കെതിരെയും ലൈംഗികാരോപണങ്ങളുന്നയിച്ച് ഈ നടി യൂട്യൂബ് ചാനലുകള്‍ക്കും ഓണ്‍ലൈനുകള്‍ക്കും അഭിമുഖം നല്‍കിയിരുന്നു. എന്നാല്‍ ഇരുവര്‍ക്കുമെതിരെ നടി പരാതി നല്‍കിയത് ഇന്നാണ്. ജാഫര്‍ ഇടുക്കി റൂമില്‍ വച്ച് മോശമായി പെരുമാറിയെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.

'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു ബാലചന്ദ്ര മേനോനെക്കുറിച്ചും ജയസൂര്യയെക്കുറിച്ചും നടി പരാതിപ്പെട്ടിരുന്നത്. ജാഫര്‍ ഇടുക്കിയും മുറിയില്‍ വച്ച് മോശമായി പെരുമാറിയെന്നാണ് നടിയുടെ ആരോപണം. ബാലചന്ദ്ര മേനോനും ജാഫര്‍ ഇടുക്കിയും ലൈംഗികാതിക്രമം നടത്തിയെന്ന് സമൂഹ മാധ്യമങ്ങളില്‍ നല്‍കിയ അഭിമുഖങ്ങളിലൂടെ നടി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഇതിനെതിരെ ബാലചന്ദ്ര മേനോന്‍ ഡിജിപിക്ക് പരാതി നല്‍കി. വിവാദ പരാമര്‍ശങ്ങള്‍ അടങ്ങിയ അഭിമുഖങ്ങള്‍ സംപ്രേഷണം ചെയ്തതിനു ചില യുട്യൂബ് ചാനലുകള്‍ക്കെതിരെ കൊച്ചി സൈബര്‍ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് ജാഫര്‍ ഇടുക്കിക്കെതിരെ നടി പരാതി നല്‍കിയിരിക്കുന്നത്. നേരത്തെ 2012ല്‍ ലണ്ടനില്‍ നടന്ന ഒരു സ്റ്റേജ് ഷോയ്ക്കിടെ സ്‌പോണ്‍സര്‍മാരിലൊരാള്‍ക്കും അന്തരിച്ച നടന്‍ കലാഭവന്‍ മണിക്കും തന്നെ കാഴ്ച വയ്ക്കാന്‍ ജാഫര്‍ ഇടുക്കി ശ്രമിച്ചെന്ന് നടി ആരോപിച്ചിരുന്നു.