കോഴിക്കോട്: കോഴിക്കോട് താമരശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിനെ മര്‍ദ്ദിച്ചു കൊന്ന കേസില്‍ പ്രതികളായ അഞ്ച് വിദ്യാര്‍ത്ഥികളും പ്ലസ് വണ്‍ പ്രവേശനം നേടി. മൂന്നുപേര്‍ താമരശേരി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും ഒരാള്‍ സെന്റ് ജോസഫ് എച്ച്എസ്എസിലും മറ്റൊരാള്‍ ഗവണ്‍മെന്റ് വിഎച്ച്എസ്എസ് കുറ്റിച്ചിറയിലുമാണ് പ്രവേശനം നേടിയത്.

താമരശേരിയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ താത്കാലികമായും ഒരാള്‍ സ്ഥിരപ്രവേശനവുമാണ് നേടിയത്. സ്വഭാവ സര്‍ട്ടിഫിക്കറ്റ് തൃപ്തികരമല്ല എന്ന റിപ്പോര്‍ട്ട് ആണ് സ്‌കൂള്‍ അധികൃതര്‍ കുറ്റാരോപിതരായ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയതെങ്കിലും ഇക്കാരണത്താല്‍ പ്രവേശനം നിഷേധിക്കാനാവില്ല എന്ന നിര്‍ദേശമാണ് വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് സ്‌കൂളിന് ലഭിച്ചത്. അതിനിടെ പ്രവേശനം നേടാനായി പൊലീസ് അകമ്പടിയോടെ കുട്ടികളുമായി എത്തിയ വാഹനം കെഎസ്യു, എംഎസ്എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു.

ഇവരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. പ്രവേശനത്തിനുശേഷം കുട്ടികളെ വെള്ളിമാടുകുന്ന് ജുവനൈല്‍ ഹോമില്‍ തിരികെ എത്തിച്ചു.

അര മണിക്കൂറിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൂന്ന് കുട്ടികളേയും ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് മാറ്റി. കുട്ടികളുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റില്‍ തൃപ്തികരമല്ല എന്നായിരുന്നു രേഖപ്പെടുത്തിയത്. തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതരോട് കൂടിയാലോചന നടത്തി ഇവര്‍ക്ക് പ്രവേശനം നല്‍കി. മറ്റ് രണ്ടു കുട്ടികള്‍ കോഴിക്കോട് നഗരത്തിലെ സ്‌കൂളുകളിലാണ് പ്രവേശനം നേടിയത്.

പ്ലസ് വണ്‍ പ്രവേശനത്തിനായി ഹൈക്കോടതി ഇന്ന് ഒരു ദിവസത്തെ സമയമായിരുന്നു അനുവദിച്ചത്. ആറ് പ്രതികള്‍ക്കും നേരിട്ടോ ഓണ്‍ലൈനായോ പ്രവേശനത്തിനായി ഹാജരാകാന്‍ സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനായി ഇന്ന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ തടവില്‍ ഇളവ് നല്‍കുകയും ചെയ്തു. ഈ കുട്ടികളുടെ ജാമ്യാപേക്ഷ വിധി പറയുന്നതിനായി ഹൈക്കോടതി മാറ്റിയിരിക്കുകയാണ്.

ഇവരെ നേരിട്ട് സ്‌കൂളില്‍ എത്തിക്കണമെങ്കില്‍ മതിയായ സംരഷണം നല്‍കണമെന്ന് താമരശേരി എസ്.എച്ച്.ഒയോടും ഒബ്‌സര്‍വേഷന്‍ ഹോം സൂപ്രണ്ടിനോടും കോടതി നിര്‍ദ്ദേശിച്ചിരുന്നു. അതേസമയം, കേസില്‍ പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയ തീരുമാനം അംഗീകരിക്കാനാവില്ലെന്നും ഇത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും ഷഹബാസിന്റെ പിതാവ് പറഞ്ഞു.