തിരുവനന്തപുരം: ശശി തരൂര്‍ ഇനി കോണ്‍ഗ്രസ് വഴിയില്‍ യാത്ര തുടരും. ഡല്‍ഹിയിലെ പാര്‍ട്ടി ഉന്നത തല യോഗം തരൂരിനേയും മാറ്റുകായണ്. കേരളത്തിലെ സ്റ്റാര്‍ട് അപ് രംഗത്ത് മികച്ച വളര്‍ച്ചയെന്ന നിലപാട് തിരുത്തി ശശി തരൂര്‍ എം.പി രംഗത്ത് വരികയാണ്. കേരളത്തിലെ വ്യവസായ വളര്‍ച്ചയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് കടലാസില്‍ മാത്രം ഒതുങ്ങരുത്. സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധി നല്ലതാകാം. പക്ഷേ വസ്തുതകള്‍ പറഞ്ഞതുപോലെ അല്ലെന്നും തരൂര്‍ പറഞ്ഞു. നേരത്തെ രാഹുല്‍ ഗാന്ധിയും തരൂരും വ്യക്തിപരമായ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് ശേഷം ഉന്നത തല യോഗത്തിലും എത്തി. പാര്‍ട്ടി നയം അനുസരിക്കുമെന്നും വിശദീകരിച്ചു. ഇതിന് പിന്നാലെയാണ് നിലപാട് മാറ്റം.

സംരംഭങ്ങളെ സംബന്ധിച്ച സര്‍ക്കാരിന്റെ കണക്കുകള്‍ യഥാര്‍ത്ഥമല്ലെന്നും സര്‍ക്കാരിന്റേത് അവകാശ വാദം മാത്രമെന്നുമാണ് തരൂരിന്റെ പുതിയ പോസ്റ്റ്. കേരളത്തില്‍ കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ വേണമെന്നും അദ്ദേഹം കുറിച്ചു. ടൈംസ് ഓഫ് ഇന്ത്യയുടെ പത്ര കട്ടിംഗിനൊപ്പമാണ് ശശി തരൂര്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. കേരളത്തില്‍ നിരവധി ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ പൂട്ടിയെന്ന വിവരമാണ് പത്രവാര്‍ത്തയിലുള്ളത്. പുതിയ കണക്കുള്‍ എത്തിയാല്‍ താന്‍ തിരുത്തുമെന്ന് തരൂര്‍ നേരത്തെ പറഞ്ഞിരുന്നു. അതാണ് ടൈംസ് ഓഫ് ഇന്ത്യയുടെ വാര്‍ത്തയിലും സംഭവിക്കുന്നത്. മുസ്ലീം ലീഗ് അടക്കമുള്ള യുഡിഎഫ് ഘടക കക്ഷികളുടെ നിലപാട് കൂടി മനസ്സിലാക്കിയാണ് തരൂരിന്റെ നിലപാട് മാറ്റം. തരൂരിനെ കോണ്‍ഗ്രസിലെ ക്രൗഡ് പുള്ളര്‍ എന്നാണ് ലീഗ് വിശേഷിപ്പിച്ചത്.

കേരളത്തിലെ വ്യവസായ സംരംഭങ്ങളുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും വളര്‍ച്ചയില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് തരൂര്‍ ഇംഗ്ലിഷ് പത്രത്തില്‍ ലേഖനമെഴുതിയിരുന്നു. പ്രവര്‍ത്തകസമിതിയംഗം എന്ന നിലയില്‍ പാര്‍ട്ടിയിലെ ഉയര്‍ന്ന പദവി വഹിക്കുന്ന നേതാവിന്റെ നിലപാട് പാര്‍ട്ടിയുടേതല്ലെന്നു ദേശീയ നേതൃത്വത്തിനു തള്ളിപ്പറയേണ്ടിവന്നു. സംസ്ഥാന നേതൃത്വവും തരൂരിനെ വിമര്‍ശിക്കുന്നതില്‍ ഒറ്റക്കെട്ടായി നിന്നു. സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ് വ്യവസായനയത്തെ പ്രകീര്‍ത്തിച്ചുള്ള ലേഖനത്തില്‍ പറഞ്ഞ കാര്യങ്ങളില്‍നിന്നു പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു ശശി തരൂര്‍. എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാണ്ടിന്റെ ഇടപെടലോടെ നിലപാട് മാറ്റുകയാണ് തരൂര്‍.

എന്നാല്‍ പോഡ്കാസ്റ്റിനായി താന്‍ നല്‍കിയ അഭിമുഖം ഇംഗ്ലീഷ് പത്രം വളച്ചൊടിച്ചെന്നും പറയാത്തകാര്യം തലക്കെട്ടാക്കി വാര്‍ത്ത നല്‍കി അപമാനിച്ചെന്നും തരൂര്‍ എക്‌സില്‍ പ്രതികരിച്ചു. പരിഭാഷയിലുണ്ടായ പിഴവെന്ന വിശദീകരണവുമായി ഇംഗ്ലീഷ് പത്രം ക്ഷമാപണം നടത്തിയതിന് പിന്നാലെയാണ് ഫെയ്‌സ് ബുക്കിലെ പുതിയ പോസ്റ്റ്. നേരത്തെദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയ ലേഖനത്തിലാണ് കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ വളര്‍ച്ചയെ ശശി തരൂര്‍ പ്രശംസിച്ചത്. 2024-ലെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തിന്റെ സ്റ്റാര്‍ട്ട്അപ്പ് മൂല്യം ആഗോള ശരാശരിയേക്കാള്‍ അഞ്ചിരട്ടി അധികമാണെന്നായിരുന്നു ലേഖനത്തില്‍ ഉണ്ടായിരുന്നത്.

പത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ 'ചെയ്ഞ്ചിംഗ് കേരള; ലംബറിങ് ജമ്പോ റ്റു എ ലൈത് ടൈഗര്‍' എന്ന തലക്കെട്ടിലായിരുന്നു ലേഖനം. ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ 28ാം സ്ഥാനത്തുണ്ടായിരുന്ന കേരളം ഒന്നാം സ്ഥാനത്തേക്കെത്തിയതിനെക്കുറിച്ചും അദ്ദേഹം വിവരിച്ചു. ്ത്രീ, ട്രാന്‍സ്ജെന്‍ഡര്‍ സംരംഭകര്‍ക്ക് കൃത്യമായ പിന്തുണ നല്‍കിയിട്ടുണ്ടെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു. ദൈവത്തിന്റെ സ്വന്തം നാട് ബിസിനസിന്റെ കാര്യത്തില്‍ ചെകുത്താന്റെ കളിസ്ഥലമാണ് എന്ന് താന്‍ മുന്‍പ് പറയാറുണ്ടായിരുന്നു. അതില്‍ മാറ്റം വന്നെങ്കില്‍ അത് ആഘോഷിക്കേണ്ടതാണെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.