ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ചതിന്റെ പേരില്‍ തന്നെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാക്കളെ 'രാഷ്ട്രീയാന്ധത' ബാധിച്ചവരെന്ന് ശശി തരൂര്‍ വിശേഷിപ്പിച്ചെന്ന വിലയിരുത്തലുകള്‍ ഗൗരവത്തില്‍ എടുത്ത് കോണ്‍ഗ്രസ് ഹൈക്കമാണ്ട്. സര്‍വകക്ഷി സംഘത്തോടൊപ്പം വിദേശപര്യടനത്തിലുള്ള തരൂര്‍ സമൂഹമാധ്യമത്തിലൂടെയാണ് നിലപാട് ആവര്‍ത്തിച്ചത്. പവന്‍ ഖേര അടക്കമുളള കോണ്‍ഗ്രസ് നേതാക്കള്‍ വ്യാഴാഴ്ചയും തരൂരിനെ വിമര്‍ശിച്ചു. അതിനിടെ ഈ വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ഇനി തരൂര്‍ സ്വയം വിശദീകരണം നല്‍കില്ല. വിദേശത്തെ സന്ദര്‍ശനവും നയതന്ത്ര ചര്‍ച്ചകളും കോണ്‍ഗ്രസിനെ അറിയിക്കുകയുമില്ല. പാക്കിസ്ഥാനെതിരെ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് ഉറച്ച പിന്തുണ നല്‍കും. അമേരിക്കന്‍ മേഖലയിലെ തരൂരിന്റെ സന്ദര്‍ശനം വന്‍ വിജയമാണെന്ന് കേന്ദ്ര സര്‍ക്കാരും വിലയിരുത്തുന്നുണ്ട്.

അതിനിടെ വിമര്‍ശങ്ങള്‍ കേട്ടുനില്‍ക്കാന്‍ സമയമില്ലെന്നും നല്ല കാര്യങ്ങള്‍ ഒരുപാട് ചെയ്യാനുണ്ടെന്നും തരൂര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. മുന്‍കാലങ്ങളില്‍ നിയന്ത്രണരേഖയില്‍ സൈന്യം നടത്തിയ ധീരമായ ഇടപെടലുകള്‍ താന്‍ അവഗണിക്കുകയാണെന്ന് ആക്രോശിക്കുന്ന രാഷ്ട്രീയാന്ധത ബാധിച്ചവരോട് ഒരു കാര്യമാണ് പറയാനുള്ളത്. താന്‍ സമീപകാലത്തെ ഭീകരാക്രമണങ്ങളെ കുറിച്ച് മാത്രമാണ് സംസാരിച്ചത്. അല്ലാതെ പണ്ടു നടന്ന യുദ്ധങ്ങളെ കുറിച്ചല്ല-തരൂര്‍ കുറിച്ചു. 2016 ലെ ഉറി ആക്രമണം മുതലാണ് ഇന്ത്യ നിയന്ത്രണരേഖയും അതിര്‍ത്തിയുമെല്ലാം കടന്ന് തിരിച്ചടി നല്‍കി തുടങ്ങിയതെന്നായിരുന്നു കഴിഞ്ഞ ദിവസം തരൂര്‍ നടത്തിയ വിവാദ പരാമര്‍ശം. ഇതിന് പിന്നാലെ മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ കാലത്തും സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്നുവെന്ന് കോണ്‍ഗ്രസ് വീണ്ടും അവകാശ വാദം ഉന്നയിച്ചു. പട്ടികയടക്കം അനൗദ്യോഗികമായി പുറത്തു വിടുകയും ചെയ്തു. സൈന്യത്തെ രാഷ്ട്രീയമായി കോണ്‍ഗ്രസ് ഉപയോഗിച്ചില്ലെന്നും അതുകൊണ്ടാണ് ഒന്നും പുറത്തു വിടാത്തതെന്നും കോണ്‍ഗ്രസ് പറയുന്നു. എന്നാല്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാരില്‍ വിദേശകാര്യ സഹമന്ത്രിയായിരുന്ന തരൂര്‍ ഇതിനെ പരോക്ഷമായി തള്ളി പറയുകായണ്.

യുപിഎ കാലത്തും അതിര്‍ത്തികടന്നുള്ള മിന്നലാക്രമണങ്ങള്‍ സൈന്യം നടത്തിയിട്ടുണ്ടെന്ന കോണ്‍ഗ്രസ് നിലപാടിന് വിരുദ്ധമായ തരൂരിന്റെ പരാമര്‍ശത്തിനെതിരായി പവന്‍ ഖേര, ഉദിത് രാജ് തുടങ്ങിയ നേതാക്കള്‍ രംഗത്തുവന്നത്. അതേസമയം കോണ്‍ഗ്രസില്‍ വിമര്‍ശം നേരിടുന്ന തരൂരിന് പിന്തുണയുമായി ബിജെപി രംഗത്തുവന്നു. രാജ്യത്തിനായി സംസാരിക്കുന്നതില്‍ കോണ്‍ഗ്രസില്‍ വിലക്കുണ്ടോയെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു ആരാഞ്ഞു. അതിനിടെ കൊളംബിയയുടെ പാക് അനുകുല നിലപാടിനെതിരേ പ്രതികരണവുമായി തരൂര്‍. ഭീകരപ്രവര്‍ത്തനത്തിന് ഇന്ത്യ തിരിച്ചടി നല്‍കുകമാത്രമാണ് ചെയ്തതെന്ന് തരൂര്‍ വ്യക്തമാക്കി. ഓപറേഷന്‍ സിന്ദൂറിന്റെ ഭാഗമായി പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച കൊളംബിയയ്ക്ക് എതിരേയാണ് പ്രതികരണം. പാക്കിസ്ഥാന് 81 ശതമാനം പ്രതിരോധ ആയുധങ്ങളും നല്‍കുന്നത് ചൈനയെന്നും തരൂര്‍ ആരോപിച്ചു. ഇതും തരൂര്‍ കടത്തു നിലപാട് സ്വീകരിക്കുന്നതിന്റെ സൂചനയാണ്.

ശശി തരൂരിന് എതിരായ കോണ്‍ഗ്രസ് വിമര്‍ശനം പ്രതിരോധിക്കാന്‍ ബിജെപി, കേന്ദ്ര സര്‍ക്കാര്‍ നീക്കം ശക്തമാണ്. അതിന്റെ ഭാഗമായിട്ടാണ് കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു നിരന്തരം തരൂരിനെ പിന്തുണച്ച് രംഗത്ത് വരുന്നത്. ശശി തരൂര്‍ അടക്കമുള്ളവര്‍ വിദേശത്ത് ഓപ്പറേഷന്‍ സിന്ദൂറിനെ അനുകൂലിച്ച് സംസാരിക്കുന്ന വീഡിയോ പങ്കുവെച്ചാണ് ഒടുവില്‍ റിജിജു പിന്തുണ നല്‍കിയത്. കൂടുതല്‍ ബിജെപി നേതാക്കള്‍ തരൂരിന് പിന്തുണയുമായി രംഗത്ത് വന്നേക്കും. അതിര്‍ത്തി കടന്നുള്ള ആദ്യത്തെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ബിജെപി സര്‍ക്കാര്‍ നടത്തിയെന്ന് തരൂര്‍ പാനമ സന്ദര്‍ശനത്തിനിടെ പറഞ്ഞതിനു പിന്നാലെയായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത്. ബിജെപി വക്താവിനെപ്പോലെയാണു തരൂര്‍ സംസാരിക്കുന്നതെന്നു ഉദിത് രാജ് ഉയര്‍ത്തിയ വിമര്‍ശനം ജയറാം രമേശ്, പവന്‍ ഖേര തുടങ്ങിയവരും ശരിവച്ചു.

എന്നാല്‍, 'ദ് പാരഡോക്സിക്കല്‍ പ്രൈംമിനിസ്റ്റര്‍' എന്ന ശശി തരൂരിന്റെ തന്നെ പുസ്തകത്തിലെ പരാമര്‍ശം ചൂണ്ടിക്കാട്ടിയായിരുന്നു ഇന്നലെ കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയുടെ പ്രതിരോധം. സര്‍ജിക്കല്‍ സ്‌ട്രൈക്ക് രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നതിനെ തരൂര്‍ പുസ്തകത്തില്‍ വിമര്‍ശിച്ചിരുന്നു. മുതിര്‍ന്ന നേതാവും കോണ്‍ഗ്രസ് കുടുംബത്തിലെ അംഗവുമാണ് തരൂരെങ്കിലും പറഞ്ഞത് വസ്തുതാപരമായി തെറ്റാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാലയും പ്രതികരിച്ചു.