തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ സ്പാ പൂട്ടിച്ച സംഭവത്തില്‍ മേയര്‍ക്കെതിരെയും പരാതിക്കാരിക്കെതിരെയും ഗുരുതര ആരോപണങ്ങളുമായി ബിജെപി നേതാവ് ഷൈന്‍ ലാല്‍ രംഗത്ത്. സ്പായില്‍ യാതൊരുവിധ അനധികൃത പ്രവര്‍ത്തനങ്ങളും നടന്നിട്ടില്ലെന്നും മേയര്‍ വി.വി. രാജേഷിനെ പരാതിക്കാരി തെറ്റിദ്ധരിപ്പിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ഷൈന്‍ ലാല്‍ വ്യക്തമാക്കി. തന്റെ പിതാവ് എസ്. മനോഹരന്റെ പേരിലാണ് ലൈസന്‍സ് എങ്കിലും സ്ഥാപനം നടത്തുന്നത് മറ്റൊരാളാണെന്നും അദ്ദേഹം കൂട്ടിിച്ചേര്‍ത്തു.

സ്പായില്‍ ജോലി തേടിയെത്തിയ യുവതിയോട് ആധാറും ഫോട്ടോയും ഉള്‍പ്പെടെയുള്ള ഔദ്യോഗിക രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് നല്‍കാന്‍ യുവതി തയ്യാറാകാത്തതിനാലാണ് ജോലി നല്‍കാതിരുന്നതെന്നാണ് ഷൈന്‍ ലാലിന്റെ വിശദീകരണം. ഇതിലുള്ള വൈരാഗ്യം മൂലം യുവതി സ്പായിലെ ജീവനക്കാരനോട് അപമര്യാദയായി പെരുമാറുകയായിരുന്നുവെന്നും ഷൈന്‍ ആരോപിക്കുന്നു. യുവതി ഇതുവരെ പോലീസില്‍ പരാതി നല്‍കാത്തതും കേസ് എടുക്കാത്തതും ചൂണ്ടിക്കാട്ടിയാണ് തട്ടിപ്പ് ആരോപണങ്ങളെ ഷൈന്‍ പ്രതിരോധിക്കുന്നത്.

യുവതി മേയറെ വിളിച്ച് പരാതി പറഞ്ഞതിന് പിന്നാലെ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരോട് ഉടന്‍ നടപടിയെടുക്കാന്‍ മേയര്‍ നിര്‍ദേശിക്കുകയായിരുന്നു. സ്പായുടെ പ്രീമിയം വിഭാഗം ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോര്‍പ്പറേഷന്‍ നടപടിയെടുത്തത്. ഇതിന് പിന്നാലെ നഗരത്തിലുടനീളം നടത്തിയ പരിശോധനയില്‍ 137 സ്പാകളില്‍ 17 എണ്ണം ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.