ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ സിനിമാ നടന്മാരായ ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ബന്ധമില്ലെന്ന് എക്‌സൈസ് വിലയിരുത്തുമ്പോള്‍ ഉയരുന്നത് നിരവധി ചോദ്യങ്ങള്‍. അറസ്റ്റിലായ തസ്ലീമ സുല്‍ത്താനുമായി അടുത്ത ബന്ധമുണ്ടെന്ന് നടന്മാര്‍ വിശദീകരിച്ചു. പാലക്കാടുകാരിയായ മോഡല്‍ സൗമ്യയേയും അറിയാം. ഇതൊന്നും ഹൈബ്രിഡ് കഞ്ചാവിന് വേണ്ടിയല്ല. മറ്റ് ചില കാര്യങ്ങള്‍ക്കാണെന്നാണ് അവര്‍ സമ്മതിച്ചത്. മലയാള സിനിമയെ മാഫിയകളും ലഹരിയും നിയന്ത്രിക്കുന്നതിനുള്ള തെളിവുകളാണ് എക്‌സൈസിന് കിട്ടിയത്. മോളിവുഡിന്റെ നവ തലമുറയുടെ യാത്രയിലെ പ്രതിസന്ധികളും പ്രശ്‌നങ്ങളും എക്‌സൈസിന് തിരിച്ചറിയാനുമായി. എന്നാല്‍ ഇതിലൊന്നും കേസെടുക്കാനുള്ള അധികാരം എക്‌സൈസിനില്ല. അതുകൊണ്ടാണ് നടന്മാരെ അടക്കം എക്‌സൈസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്യാതെ വിട്ടത്.

നടന്മാരും മോജലും തമ്മിലെ പണമിടപാടുമായി ബന്ധപ്പെട്ട് പല കാര്യങ്ങളിലും വ്യക്തത വരുത്തി. ഷൈന്‍ ലഹരിക്ക് അടിമയാണെന്ന് ബോധ്യമായി. ലഹരിക്ക് അടിമയായവര്‍ക്ക് നല്‍കേണ്ടത് ചികിത്സയാണ്. അതിന്റെ ഭാഗമായാണ് തൊടുപുഴയിലെ ആശുപത്രിയിലേക്ക് മാറ്റുന്നതെന്നും അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ എസ്. അശോക് കുമാര്‍ അറിയിച്ചു. ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാറില്ലെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ ചോദ്യം ചെയ്യലിന്റെ തുടക്കത്തില്‍ തന്നെ മൊഴി നല്‍കി. മെത്താംഫിറ്റമിന്‍ ആണ് ഉപയോഗിച്ചിട്ടുള്ളതെന്ന് ഷൈന്‍ എക്സൈസിനോട് തുറന്നുപറഞ്ഞു. ഇത് വസ്തുതാപരമാണെന്ന് എക്‌സൈസ് ഉറപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് പറയത്തക്ക തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് എക്സൈസ് വ്യക്തമാക്കി.

ഷൈന്‍ ടോം ചാക്കോയുമായി പണമിടപാട് ഉണ്ടെന്ന് മോഡല്‍ സൗമ്യ സ്ഥിരീകരിച്ചു. അക്കൗണ്ട് ട്രാന്‍സാക്ഷന്‍ വിവരങ്ങളും എക്സൈസിന് ലഭിച്ചു. ആറ് വര്‍ഷമായി ഹൈബ്രിഡ് കഞ്ചാവ് കേസ് പ്രതിയെ തസ്ലീമയെ അറിയാമെന്നും സൗമ്യ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവരുമായി ലഹരി ഇടപാടുകള്‍ ഇല്ലെന്നും മറ്റ് ചില ഇടപാടുകളാണ് നടന്നതെന്നും സൗമ്യ വ്യക്തമാക്കി. നടന്മാരുടേയും സൗമ്യയുടെയും പത്ത് മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യല്‍ ഇന്നലെ രാത്രി പൂര്‍ത്തിയായശേഷമാണ് എക്സൈസ് കഞ്ചാവ് കേസില്‍ ഇവര്‍ക്ക് പങ്കില്ലെന്ന നിഗമനത്തില്‍ എത്തിയത്. ഹൈബ്രിഡ് കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ നടന്മാരില്‍നിന്ന് ലഭിച്ചിട്ടില്ലെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. ലഹരിയുമായി ബന്ധപ്പെട്ടല്ല മറ്റു ചില കാര്യങ്ങളിലാണു തസ്ലീമയുമായും മോഡല്‍ സൗമ്യയുമായും നടന്മാര്‍ ബന്ധപ്പെട്ടിരുന്നതെന്നാണ് വ്യക്തമായത്. ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ നിയമ തടസമുണ്ടെന്നും എക്സൈസ് കേന്ദ്രങ്ങള്‍ പറഞ്ഞു.

തസ്ലീമ നേരത്തെ പെണ്‍വാണിഭ കേസില്‍ അറസ്റ്റിലായ വ്യക്തിയാണ്. ഈ സാഹചര്യത്തില്‍ എക്‌സൈസിന്റെ മൗനത്തിന് പലതരം അര്‍ത്ഥങ്ങളുണ്ട്. മനസ്സിലാക്കിയ കാര്യങ്ങള്‍ പോലീസിന് കൈമാറുമോ എന്നതാണ് അറിയേണ്ടത്. മലയാള സിനിമയെ കാര്‍ന്ന് തിന്നുന്ന മറ്റൊരു പ്രശ്‌നമാണ് ചോദ്യം ചെയ്യലില്‍ നടന്മാര്‍ സമ്മതിച്ചത്. എന്നാല്‍ ഈ വിഷയത്തില്‍ കേസെടുക്കാനുള്ള അധികാരം എക്‌സൈസിനില്ല. ഹൈബ്രിഡ് കഞ്ചാവ് കേസിലെ ഒന്നാംപ്രതി തസ്ലീമയുടെ ഫോണില്‍നിന്ന് ലഭിച്ച വിവരങ്ങളില്‍ വ്യക്തത വരുത്തുന്നതിനായിരുന്നു ഇന്നലത്തെ വിശദമായ ചോദ്യംചെയ്യല്‍. രേഖകള്‍ പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ നടന്മാരെ വീണ്ടും വിളിപ്പിക്കും.

ഷൈന്‍ ടോം ചാക്കോയെ തൊടുപുഴയിലെ സേക്രഡ് ഹാര്‍ട്സ് ഡീ അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റാന്‍ നടപടിയായി. നടന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് എകൈ്സസ് ഇതിനായി നടപടി സ്വീകരിച്ചത്. കേസില്‍ ചില സംശയങ്ങളുണ്ടായിരുന്നെന്നും അതില്‍ വ്യക്തത വരുത്താനാണ് ചോദ്യംചെയ്തതെന്നും അന്വേഷണോദ്യോഗസ്ഥര്‍ അറിയിച്ചു. പണമിടപാടുമായി ബന്ധപ്പെട്ട് പല കാര്യങ്ങളിലും വ്യക്തത വരുത്തി. ഷൈന്‍ ലഹരിക്ക് അടിമയാണെന്ന് ബോധ്യമായി. ലഹരിക്ക് അടിമയായവര്‍ക്ക് നല്‍കേണ്ടത് ചികിത്സയാണ്.

അതിന്റെ ഭാഗമായാണ് തൊടുപുഴയിലെ ആശുപത്രിയിലേക്ക് മാറ്റുന്നതെന്നും അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ എസ്. അശോക് കുമാര്‍ അറിയിച്ചു. ലഹരി വിമുക്തിക്കായി ഷൂട്ട് വരെ മാറ്റിവച്ച് ഡി അഡിക്ഷന്‍ സെന്ററിലാണ് താനെന്നും ഷൈന്‍ അറിയിച്ചു. ഷൈന്റെ കുടുംബാംഗങ്ങളും എത്തിയിരുന്നു. ചോദ്യം ചെയ്യലിനിടെ പല തവണ ഷൈന്‍ അസ്വസ്ഥത പ്രകടിപ്പിച്ചു. ഹാജരായപ്പോള്‍ തന്നെ ഷൈന്‍ എകൈ്സസ് സംഘത്തിനു മുന്നില്‍ ഒരു മണിക്കൂറിനുള്ളില്‍ തന്റെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. താന്‍ ബെംഗളൂരുവിലെ ഡീ അഡിക്ഷന്‍ സെന്ററില്‍ ചികിത്സയിലിരിക്കെയാണ് ചോദ്യംചെയ്യലിന് ഹാജരായതെന്നും ഉടന്‍ മടങ്ങണമെന്നുമാണ് നടന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്.

ഷൈന്‍ ടോം ചാക്കോയുമായി സൗഹൃദം മാത്രമാണുള്ളതെന്നും സാമ്പത്തിക ഇടപാടുകളില്ലെന്നും മോഡല്‍ സൗമ്യ. ഷൈനെയും ശ്രീനാഥ് ഭാസിയേയും സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പരിചയമെന്നും സൗമ്യ മാധ്യമങ്ങളോട് പറഞ്ഞു. ലഹരിയിടപാടുമായി തനിക്ക് ബന്ധമില്ല. ഷൈന്‍ ടോം ചാക്കോയും ശ്രീനാഥ് ഭാസിയുമായുളള ബന്ധത്തെ കുറിച്ച് ചോദിക്കാനാണ് വിളിപ്പിച്ചതെന്നും സൗമ്യ പറഞ്ഞു. ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ചോദ്യം ചെയ്യലിന് വിധേയ ആയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സൗമ്യ. താന്‍ സിനിമ മേഖലയില്‍ ഉള്ള ആളല്ല. വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.വ്യവസ്ഥകളോടെയാണ് വിട്ടയച്ചതെന്നും സൗമ്യ പറഞ്ഞു. തസ്ലീമയുമായി പരിചയമുണ്ട്, സുഹൃത്താണ് എന്നതില്‍ കവിഞ്ഞ് അവരുടെ മറ്റ് ഇടപാടുകളെ കുറിച്ച് അറിയില്ലെന്നും സൗമ്യ വ്യക്തമാക്കി.