കൊച്ചി: സിനിമാ മേഖലയില്‍ രാസലഹരി ഉപയോഗം വ്യാപകമെന്ന് ഷൈന്‍ ടോം ചാക്കോ. പ്രമുഖരായ പല നടന്മാരും ലഹരി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, പഴി മുഴുവന്‍ തനിക്കും മറ്റൊരു നടനും മാത്രമാണ്. പരിശോധനകള്‍ ശക്തമായതോടെ ഒരു മാസമായി സിനിമ സെറ്റുകളില്‍ ലഹരി കിട്ടാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഷൈന്‍ പോലീസിന് മൊഴി നല്‍കി. തന്നേയും ശ്രീനാഥ് ഭാസിയേയും മാത്രം കുറ്റപ്പെടുത്തുന്ന എന്ന തരത്തിലാണ് ഷൈന്‍ മൊഴി നല്‍കിയത്. എന്നാല്‍ ആരുടേയും പേര് ഷൈന്‍ പറയുന്നില്ല. മുമ്പ് കൊക്കൈന്‍ കേസില്‍ പെട്ടപ്പോള്‍ തനിക്കെതിരെ ഒരു പ്രമുഖ നടന്‍ ഗൂഡാലോചന നടത്തുന്നുവെന്ന വാദം ഷൈന്‍ ഉയര്‍ത്തിയിരുന്നു. സിനിമാ കുടുംബത്തില്‍ നിന്നുള്ള ഈ നായക നടന്‍ അടക്കം ലഹരി ഉപയോഗിക്കുന്നുവെന്ന സൂചനകളാണ് ഷൈനിന്റെ മൊഴിയിലുള്ളത്. ഷൈനിന്റെ ഫോണ്‍ ഇന്നലെ പരിശോധിച്ച് കസ്റ്റഡിയിലെടുത്തിരുന്നു. ഫോണും ശരീരസ്രവ സാമ്പിളുകളും തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. കോടതിയില്‍ നിന്ന് തിരുവനന്തപുരം ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയയ്ക്കും. ദുരൂഹമായ പണം ഇടപാടുകളും കണ്ടെത്തിയിട്ടുണ്ട്. ആലപ്പുഴയില്‍ അറസ്റ്റിലായ തസ്ലീമയുടെ ഫോണ്‍ രേഖകളില്‍ ശ്രീനാഥ് ഭാസിയും ഷൈന്‍ ടോം ചാക്കോയും പെട്ടിരുന്നു.

തനിക്ക് ലഹരി നല്‍കുന്നത് സിനിമ അസിസ്റ്റന്‍സ് എന്നാണ് ഷൈന്‍ ടോം ചാക്കോയുടെ മൊഴി. അവര്‍ക്ക് പണം നല്‍കും. ലഹരി ഉപയോഗിക്കുന്നത് വ്യക്തപരമായ സന്തോഷത്തിന് വേണ്ടിയാണ്. ആരെയും ലഹരി ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കാറില്ലെന്നും ഷൈനിന്റെ മൊഴിയില്‍ പറയുന്നു. മാധ്യമങ്ങള്‍ തന്നെ വേട്ടയാടുന്നു. തന്റെ സ്വകര്യതയിലേക്ക് കടന്ന് കയറാന്‍ ശ്രമിക്കുന്നുവെന്നും നടന്‍ പറയുന്നു. കോലഞ്ചേരിയിലുള്ള ഡി അഡിക്ഷന്‍ സെന്ററില്‍ പോകാന്‍ ഷൈനിനോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പിതാവുമായി ആലോചിച്ച ശേഷം പറയാമെന്നാണ് ഷൈനിന്റെ മറുപടി. ഷൈന്‍ ടോം ചാക്കോയുടെ ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് പരിശോധിക്കും. രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രികരിച്ചാണ് അന്വേഷണം നടത്തുക. ലഹരി ഇടപാടുകാര്‍ക്ക് പണം നല്‍കിയിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് പൊലീസ് ശ്രമം. ഗൂഗിള്‍ പേ വിവരങ്ങള്‍ പൂര്‍ണമായും ശേഖരിച്ചിട്ടുണ്ട്. നിലവില്‍ ഷൈന്‍ നല്‍കിയ മൊഴി വിശദമായി പരിശോധിക്കാനാണ് പൊലീസ് തീരുമാനം. ഇതില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് തിങ്കളാഴ്ച ഷൈനിനോട് ഹാജരാവാന്‍ ആവശ്യപ്പെട്ടത്.

ഷൈനിന്റെ രാസപരിശോധന ഫലമാണ് കേസില്‍ നിര്‍ണായകമാവുക. ഫലം പോസിറ്റീവ് അയാല്‍ കൂടുതല്‍ വകുപ്പ് ചുമത്തും. ഫലം ലഭിക്കാന്‍ ഒരു മാസം മുതല്‍ മൂന്ന് മാസം വരെ സമയം എടുക്കും. ഷൈന്‍ ലഹരി ഉപയോഗിച്ചു എന്ന് സ്ഥാപിക്കാന്‍ പരിശോധന ഫലം നിര്‍ണായകമാണ്. ലഹരി പരിശോധന ഫലം വന്നാല്‍ ഷൈന്‍ ടോം ചാക്കോയെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റാനാണ് പൊലീസ് തീരുമാനം . ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ കേസെടുത്തതിനു പിന്നാലെ സിനിമ സെറ്റുകളില്‍ ലഹരി പരിശോധന ശക്തമാക്കാന്‍ പൊലീസ് നടപടികളെടുക്കും. ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സിനിമാ സെറ്റുകളില്‍ പൊലീസ് റെയ്ഡ് നടത്തും. സിനിമയിലെ ലഹരി സംഘങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം. ഹൈബ്രിഡ് കഞ്ചാവുമായി ആലപ്പുഴയില്‍ തസ്ലീമ എത്തിയതും ഒരു നടന് കഞ്ചാവ് കൈമാറാനാണെന്ന സൂചനകളുണ്ട്. ഇതിലും പോലീസ് അന്വേഷണം നടത്തും.

ലഹരിക്കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് നടപടിക്കെതിരെ ഷൈന്‍ ടോം ചാക്കോ കോടതിയെ സമീപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. എഫ്‌ഐആര്‍ റദ്ദാക്കാനുള്ള സാധ്യത തേടി ഷൈന്‍ അഭിഭാഷകരെ സമീപിച്ചു. ദുര്‍ബലമായ എഫ്‌ഐആറാണ് പൊലീസ് ചുമത്തിയതെന്ന് ഷൈനിന് നിയമോപദേശം ലഭിച്ചത്. ശരീര സ്രവങ്ങളുടെ ശാസ്ത്രീയ പരിശോധന ഫലം വന്നശേഷം ഫലം അനുകൂലമെങ്കില്‍ എഫ്‌ഐആര്‍ റദ്ദാക്കാന്‍ നിയമനടപടികള്‍ തുടങ്ങിയേക്കും. ലഹരിക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടന്‍ ഷൈന്‍ ടോം ചാക്കോക്കെതിരെ എന്‍ഡിപിഎസ് 27 (ബി), 29 വകുപ്പുകളും ഭാരതീയ നിയമ സംഹിതയിലെ 237, 238 പ്രകാരം തെളിവ് നശിപ്പിക്കല്‍ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനും ശാസ്ത്രീയ വൈദ്യ പരിശോധനകള്‍ക്കും ശേഷമാണ് ഷൈന് പുറത്തിറങ്ങിയത്. ഷൈന്‍ തെളിവ് നല്‍കാതിരിക്കാന്‍ രക്ഷപ്പെട്ടെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് മലപ്പുറം സ്വദേശി മുര്‍ഷിദ് എന്നയാളുമായി ഹോട്ടല്‍ മുറിയില്‍ എത്തിയത് എന്നും എഫ്‌ഐആര്‍ വ്യക്തമാക്കുന്നുണ്ട്. ഇയാളെയും പൊലീസ് വിളിച്ചു വരുത്തിയിരുന്നു. ഷൈന്റെ ഒപ്പമിരുത്തി മുര്‍ഷിദിനെ ചോദ്യം ചെയ്തിരുന്നു.

ആലപ്പുഴയില്‍ അറസ്റ്റിലായ ലഹരി കച്ചവടക്കാരി തസ്ലിമയുമായി ബന്ധമുണ്ടെന്ന് ഷൈന്‍ സമ്മതിച്ചു. കൂടാതെ, മെത്താഫിറ്റമിനും കഞ്ചാവും ഉപയോഗിക്കുമെന്നും ഷൈന്‍ തുറന്ന് പറഞ്ഞു. കഴിഞ്ഞ വര്‍ഷം പിതാവ് തന്നെ 12 ദിവസം ഡീ അഡിക്ഷന്‍ സെന്ററിലാക്കിയിരുന്നു. കൂത്താട്ടുകുളത്തെ ലഹരിമുക്ത കേന്ദ്രത്തില്‍ 12 ദിവസമാണ് കഴിഞ്ഞത്. എന്നാല്‍ താന്‍ അവിടെ നിന്ന് പാതിവഴിയില്‍ ചികിത്സ നിര്‍ത്തി മടങ്ങിയെന്നും പൊലീസിനോട് പറഞ്ഞു.