കൊച്ചി: വേദാന്ത ഹോട്ടലില്‍ നിന്നും ചാടി ഓടിയത് അസാധാരണ എനര്‍ജിയിലാണ്. പക്ഷേ പോലീസ് സ്‌റ്റേഷനില്‍ എത്തിയ ഷൈന്‍ ടോം ചാക്കോ ക്ഷീണിതനാണ്. പഴയ എനര്‍ജി ഇല്ല. തീര്‍ത്തും ഉറക്കം തൂങ്ങി. പോലീസ് സ്‌റ്റേഷനില്‍ ഇരുന്നുള്ള ഉറക്കത്തിനിടെ മയങ്ങി വീഴുകയും ചെയ്തു. ഈ സാഹചര്യത്തില്‍ പോലീസ് നടനെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കും. താന്‍ ചില ചികില്‍സയ്ക്ക് വിധേയനായിരുന്നുവെന്നും പോലീസിനെ ഷൈന്‍ അറിയിച്ചിരുന്നു.

മുടിയും നഖവുമൊന്നും നല്‍കില്ലെന്ന് പോലീസിനെ ഷൈന്‍ അറിയിച്ചു. എന്നാല്‍ മയക്കുമരുന്ന് ലോബിയുമായുള്ള ബന്ധം ഉറപ്പിച്ചാല്‍ മാത്രമേ ഷൈനിനെതിരെ ഗൂഡാലോചന കുറ്റം പോലും ചുമത്താന്‍ കഴിയൂ. രാസ ലഹരി ഉപയോഗിക്കുന്നില്ലെന്നും ലഹരി മാഫിയയുമായി ബന്ധമില്ലെന്നുമുള്ള ഷൈനിന്റെ മൊഴി കാരണം അതിനും കഴിയാത്ത സാഹചര്യമാണ്. ഇതിനിടെയാണ് രണ്ടര മണിക്കൂര്‍ ചോദ്യം ചെയ്യലിനിടെ ഷൈന്‍ തളരുന്നതും പോലീസ് കാണുന്നത്. ഇതോടെ ആശുപത്രിയില്‍ എത്തിച്ച് പരിശോധിക്കും. അതിന് ശേഷം വിട്ടയയ്ക്കും. അങ്ങനെ മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടു പോയാലും നടന്റെ സമ്മതമുണ്ടെങ്കിലേ രക്തവും മറ്റും ശേഖരിക്കാന്‍ കഴിയൂ.

പരിശോധനക്ക് എത്തിയ ഡാന്‍സാഫ് സംഘത്തെ കണ്ട് മൂന്നാം നിലയില്‍ നിന്ന് ചാടി ഓടിയതിന് ഷൈന്‍ ടോം ചാക്കോ നല്‍കിയ മറുപടിയും പോലീസിനെ വെട്ടിലാക്കി. വാതില്‍ തുറന്നപ്പോള്‍ കണ്ട സംഘം ഗുണ്ടകളാണെന്ന് കരുതിയാണ് ഓടിയതെന്നാണ് ഷൈന്‍ പറയുന്നത്. പൊലീസ് ആണെന്ന് മനസിലായില്ല. അപായപ്പെടുത്താന്‍ എത്തിയ ഗുണ്ടകളാണെന്ന് ഭയന്നു. ഇതോടെയാണ് മൂന്നാം നിലയില്‍ നിന്നും ചാടിയത്. അവിടെ നിന്നും തമിഴ്നാട്ടിലേക്കാണ് പോയതെന്നും ഷൈന്‍ മൊഴി നല്‍കി.

എന്നാല്‍ പോലീസ് ഈ വിശദീകരണം പൂര്‍ണ്ണമായും വിശ്വസിച്ചിട്ടില്ല. ഷൈനിന്റെ ഫോണ്‍ പോലീസ് വിശദമായി പരിശോധിച്ചു. വാട്സാപ് ചാറ്റും കോളുകളും ഗൂഗിള്‍ പേ ഇടപാടുകളുമാണ് പോലീസ് പരിശോധിച്ചത്. പോലീസ് ആവശ്യപ്പെട്ടപ്പോള്‍ തന്നെ നടന്‍ ഫോണ്‍ കൈമാറി. ഈ ഫോണ്‍ ഷൈന്‍ സ്ഥിരമായി ഉപയോഗിക്കുന്നതാണോ എന്ന സംശയവും പോലീസിനുണ്ട്. ഒരു ഫോണുമായാണ് ഷൈന്‍ വന്നത്. ഇതില്‍ തെളിവൊന്നും ഉണ്ടായിരുന്നില്ല. മെഡിക്കല്‍ പരിശോധനയിലും രക്തപരിശോധന നടത്തില്ല. രക്തസമ്മര്‍ദ്ദവും മറ്റുമാകും പരിശോധിക്കുക. നിലവിലെ സാഹചര്യത്തില്‍ ഷൈനിനെ വിട്ടയ്ക്കാനാണ് സാധ്യത.

'ലഹരി ഇടപാടുകാരുമായി ബന്ധമില്ല. പൊലീസിനെ കബളിപ്പിക്കണമെന്ന് വിചാരിച്ചില്ല. ഓടി രക്ഷപ്പെട്ടതിന് ശേഷം അടുത്ത ദിവസം സുഹൃത്തുക്കള്‍ വിളിച്ചാണ് കാര്യങ്ങള്‍ പറഞ്ഞത്. അപ്പോഴാണ് പൊലീസ് ഉദ്യോ?ഗസ്ഥരാണ് വന്നതെന്ന കാര്യം അറിഞ്ഞതെന്നും'' ഷൈന്‍ പറഞ്ഞു. അഭിഭാഷകനോടൊപ്പമാണ് ഷൈന്‍ ടോം ചാക്കോ എത്തിയത്. ഷൈനിന്റെ സാമ്പത്തിക ഇടപാടുകള്‍ പൊലീസ് ഇനിയും പരിശോധിക്കും. കൂടാതെ സമീപകാലത്തെ ഷൈനിന്റെ കോള്‍ വിവരങ്ങള്‍, മറ്റ് രേഖകള്‍, കേരളത്തിന് പുറത്തെ യാത്രകള്‍ എന്നിവ വിശദമായി ഇനി അന്വേഷിക്കും.