കൊല്ലം: ആഭിചാരത്തിന്റെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തത് പോക്‌സോ കേസില്‍. മുണ്ടയ്ക്കല്‍ സ്വദേശി ഷിനു ആണ് 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പിടിയിലായത്. ഇയാള്‍ അറസ്റ്റിലായതോടെ പൂജക്കെന്ന പേരില്‍ എത്തി പീഡിപ്പിച്ചെന്ന് കാട്ടി വേറെയും സ്ത്രീകള്‍ രംഗത്തുവന്നു. ബ്ളാക്ക് മെയില്‍ ചെയ്ത് പലരില്‍ നിന്നും പണം തട്ടിയതായും പരാതി ഉയര്‍ന്നിട്ടുണ്ട്. കൊല്ലത്ത് അമ്മച്ചിവീട് എന്ന സ്ഥലത്ത് ശംഖ് ജ്യോതിഷാലയം എന്ന സ്ഥാപനത്തിന്റെ ഉടമയാണ് പ്രതി. പരീക്ഷയ്ക്ക് ഉയര്‍ന്ന വിജയം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പൂജയുടെ മറവില്‍ 11 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. പെണ്‍കുട്ടിയോട് ഒറ്റയ്ക്ക് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ പ്രതി മാതാവിനെ പുറത്ത് നിര്‍ത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. തുടര്‍ന്ന് ഈസ്റ്റ് പോലീസില്‍ നല്‍കിയ പരാതിയിലാണ് പ്രതി പിടിയിലായത്.

ഷിനു ആദ്യമായല്ല പീഡനശ്രമങ്ങള്‍ നടത്തുന്നതെന്നും വെളിപ്പെടുത്തലുണ്ട്. പൂജക്കെന്ന പേരില്‍ വേറെയും സ്ത്രീകളെ ഇയാള്‍ മാനഭംഗപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ വെളിപ്പെടുത്തല്‍ നടത്തിയിട്ടുള്ള പലരും മാനഹാനി ഭയന്ന് പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല. മന്ത്രവാദം വഴി ഉയര്‍ന്ന വിജയം നേടാന്‍ കഴിയുമെന്ന് മാതാപിതാക്കളെ വിശ്വസിപ്പിച്ചാണ് പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കുട്ടിയെ ഒറ്റയ്ക്ക് ഒരു മുറിയിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി വിവസ്ത്രയാക്കാന്‍ ശ്രമിക്കുകയും സ്വകാര്യഭാഗങ്ങളിലടക്കം ചരടുകള്‍ കെട്ടുകയുമാണ് ഇയാള്‍ ചെയ്തത്. അസ്വാഭാവികത തോന്നിയ പെണ്‍കുട്ടി അമ്മയോട് വിവരം പറയുകയും തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയുമായിരുന്നു. കുട്ടിയുടെ ദേഹത്ത് ഏകദേശം ഏഴോളം ചരടുകളും ഇയാള്‍ കെട്ടിയിട്ടുണ്ട്. പോലിസ് ചൈല്‍ഡ് ലൈനിനെയും വിവരമറിയിച്ചു. ചൈല്‍ഡ് ലൈന്‍ കുട്ടിക്ക് കൗണ്‍സിലിങ് നല്‍കി.

കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പോക്സോ അടക്കമുള്ള വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 'ശംഖ് ജ്യോതിഷം' എന്ന പേരില്‍ അമ്മച്ചിവീട് എന്ന സ്ഥലത്താണ് ഷിനു സ്ഥാപനം നടത്തി വന്നിരുന്നത്. മറ്റുള്ളവരില്‍ നിന്നും കേട്ടറിഞ്ഞാണ് ഷിനുവിന്റെ അടുത്തേക്കെത്തിയതെന്ന് അമ്മ പറഞ്ഞു. പൂജ ചെയ്യണം കുറച്ച് പൈസയേ ആകൂവെന്നു പറഞ്ഞെന്നും ആദ്യം ഒറ്റയ്ക്കു വന്ന് കാര്യങ്ങളെല്ലാം അന്വേഷിച്ച് പിന്നീട് മകളെയും കൂട്ടി വന്നെന്നും അമ്മ പറഞ്ഞു. 'വന്ന സമയത്ത് കുട്ടി പഠിക്കാന്‍ മോശമാണ്, ഒറ്റയ്ക്ക് കുറച്ചു കാര്യങ്ങള്‍ ചോദിക്കണമെന്ന് ഇയാള്‍ പറഞ്ഞു. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞാലേ പൂജ ചെയ്യാന്‍ കഴിയൂവെന്നും പറഞ്ഞു. എനിക്ക് വിശ്വാസമായതു കൊണ്ടും നല്ലൊരു മനുഷ്യനാണെന്നും കരുതിയാണ് കുട്ടിയെ ഒറ്റയ്ക്ക് മുറിയില്‍ വിട്ടത്. ഞാന്‍ പുറത്ത് നില്‍ക്കുകയായിരുന്നു. ഏകദേശം മുക്കാല്‍ മണിക്കൂറോളം മകള്‍ മുറിയിലായിരുന്നു. പുറത്തിറങ്ങിയപ്പോള്‍ മകളുടെ മുഖത്ത് ഒരു ഭയമുണ്ടായിരുന്നു. കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ സ്വാമി മോശമായി സ്പര്‍ശിച്ചതായി തോന്നിയെന്ന് മകള്‍ പറഞ്ഞു. സ്വകാര്യ ഭാഗത്ത് സ്പര്‍ശിച്ചെന്നും മകള്‍ പറഞ്ഞു' അമ്മ പറഞ്ഞു.

ഷിനുവിന്റെ മുറിയില്‍ നിന്നും പൂജാ സാധനങ്ങളും വടിവാളും ചൂരലുകളും ചരടുകളും മറ്റും കണ്ടെത്തിയിട്ടുണ്ട്. ബാധ ഒഴിപ്പിക്കുക എന്ന പേരില്‍ ചൂരല്‍പ്രയോഗവും ഇയാള്‍ നടത്താറുണ്ടെന്നാണു വിവരം. സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തു നിന്നും ഇവിടേക്ക് ആളുകളെത്താറുണ്ട്. നേരത്തെ ടൈല്‍സ് പണിയെടുത്തായിരുന്നു ഷിനു ജീവിച്ചത്. കുറച്ചു കാലം മുന്‍പാണ് സ്വാമിയുടെ വേഷം കെട്ടി പ്രവര്‍ത്തിച്ചു തുടങ്ങിയത്. 10,000 മുതല്‍ ഒരു ലക്ഷം വരെയാണ് ഇയാള്‍ പൂജയ്ക്ക് ഈടാക്കുന്ന ഫീസ്. മാത്രവുമല്ല, ആളുകളെ കൊണ്ടുവന്നാല്‍ ഇയാള്‍ കമ്മീഷന്‍ നല്‍കാറുണ്ടെന്നുമാണ് ലഭിക്കുന്ന വിവരം.