കോഴിക്കോട്: കേരള പുറങ്കടലില്‍ തീപിടുത്തമുണ്ടായ വാന്‍ഹായ് 503 കപ്പലിനെ നിയന്ത്രണ വിധേയമാക്കിയതായി റിപ്പോര്‍ട്ട്. കപ്പലില്‍ വടം കെട്ടി ടഗ് ബോട്ടുമായി ബന്ധിപ്പിച്ചുവെന്നാണ് സൂചന. സാല്‍വേജ് സംഘം ഹെലികോപ്റ്ററില്‍ തീപിടിച്ച കപ്പലില്‍ ഇറങ്ങി. ടഗ് ഉപയോഗിച്ച് കപ്പലിനെ കൂടുതല്‍ ദൂരത്തേക്ക് വലിച്ചു മാറ്റും.

കപ്പലിന്റെ മുന്‍ഭാഗത്തെ തീ അണഞ്ഞു. മറ്റിടങ്ങളിലെ തീ കെടുത്താന്‍ ശ്രമം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. സംഭവത്തില്‍ കോസ്റ്റ് ഗാര്‍ഡും ഷിപ്പിംഗ് മന്ത്രാലയവും ഇടപെട്ടിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ വ്യക്തമാക്കി. നിലവില്‍ തീ പടരുന്ന കപ്പലില്‍ എന്തൊക്കെയാണുള്ളതെന്ന് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. സല്‍വേജ് സംഘം കപ്പലില്‍ ഇറങ്ങിയത് ശുഭ വാര്‍ത്തയാണ്. ഇതോടെ പരിശോധനകളും നടക്കും. 1,22,128 ടണ്‍ ഇന്ധനവും 143 അപകടകരമായ വസ്തുക്കളടങ്ങിയവ അടക്കം 1754 കണ്ടെയ്‌നറുകളാണ് കപ്പലില്‍ ഉള്ളത്. ഇത് പരിസ്ഥിതിക്കും സമീപമുള്ള കപ്പല്‍ച്ചാലുകള്‍ക്കുമെല്ലാം ഭീഷണിയാണ്. കപ്പലിന് തീ പിടിച്ചിട്ട് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ രക്ഷാദൗത്യത്തില്‍ നിര്‍ണായക മുന്നേറ്റമാണ് കപ്പലില്‍ പ്രവേശിക്കാന്‍ കഴിഞ്ഞതിലൂടെ കോസ്റ്റ്ഗാര്‍ഡിനും നാവികസേനയ്ക്കും സാധിച്ചിട്ടുള്ളത്.

ആളിക്കത്തുന്ന വാന്‍ ഹയ് 503 കപ്പലില്‍ ഇറങ്ങി കപ്പല്‍ തീരപ്രദേശത്ത് നിന്ന് അകലേക്ക് വലിച്ചു മാറ്റാനുള്ള ശ്രമം ഊര്‍ജിതമായി നടക്കുമ്പോഴും അണയാതെ ഡോക്കിനുള്ളിലും ഇന്ധന ടാങ്കിനു സമീപത്തുമായി തീ ഉയരുന്നുണ്ട്. കാലാവസ്ഥ പ്രതികൂലമാണെങ്കിലും തീ പൂര്‍ണമായി കെടുത്താനും കപ്പല്‍ അകലേക്ക് വലിച്ചുമാറ്റാനുമുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാണെന്ന് കോസ്റ്റ്ഗാര്‍ഡ് വ്യക്തമാക്കി. ഇപ്പോള്‍ ബേപ്പൂര്‍ തീരത്തു നിന്ന് 42 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പലുള്ളത്. കപ്പലിലെ തീ പിടിച്ചിരുന്ന ഭാഗത്തു നിന്ന് ഇപ്പോഴും പുകയുയരുന്നുണ്ട്. മറ്റുള്ള സ്ഥലങ്ങളിലെ തീ അണയ്ക്കാന്‍ സാധിച്ചെങ്കിലും ഡോക്കിനുള്ളിലും ഇന്ധന ടാങ്കിനു സമീപവും ഇപ്പോഴും തീ കത്തുന്നുവെന്നാണ് കോസ്റ്റ്ഗാര്‍ഡ് വ്യക്തമാക്കിയിട്ടുള്ളത്. കപ്പലിന്റെ ഉടമസ്ഥര്‍ ഏര്‍പ്പെടുത്തിയ രക്ഷാപ്രവര്‍ത്തകരുടെ ടീമിന്റെ വിദഗ്ധ സംഘവും കോസ്റ്റ്ഗാര്‍ഡിനെ സഹായിക്കാനായി ഉണ്ട്.

3 മണിയോടെയാണ് രക്ഷാപ്രവര്‍ത്തകരുടെ അഞ്ചംഗ സംഘവും ഒരു ഡൈവറും അടങ്ങിയ സംഘം കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്റ്ററിലൂടെ കപ്പിലില്‍ പ്രവേശിച്ചത്. കപ്പലിന്റെ മുന്‍ഭാഗത്തുള്ള വലിയ കൊളുത്തില്‍ വടം കെട്ടി വാട്ടര്‍ ലില്ലി എന്ന ടഗ് ബോട്ടുമായി ബന്ധിപ്പിക്കാന്‍ സംഘത്തിനു കഴിഞ്ഞു. കപ്പല്‍ മറിയില്ലെന്ും ഇതോടെ ഉറപ്പിക്കാന്‍ കഴിയുന്ന സാഹചര്യം വന്നു. തിങ്കളാഴ്ച രാവിലെ 9.50നാണ് കൊളംബോയില്‍ നിന്ന് മുംബൈയിലെ നവഷേവ തുറമുഖത്തേക്ക് പോവുകയായിരുന്ന സിംഗപ്പൂര്‍ പതാക പേറുന്ന വാന്‍ ഹായ് 503 കപ്പലിന് തീ പിടിച്ചത്. 22 കപ്പല്‍ ജീവനക്കാരില്‍ 18 പേര്‍ രക്ഷപെടുകയും 4 പേരെ കാണാതാവുകയും ചെയ്തിരുന്നു. അപ്പോള്‍ മുതല്‍ നിയന്ത്രണമില്ലാതെ ഒഴുകി നടക്കുകയായിരുന്നു കപ്പല്‍. കാണാതായവരെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി കോസ്റ്റ് ഗാര്‍ഡും നേവിയും ഉള്‍പ്പെടെ നടത്തിയ ശ്രമങ്ങളെ തുടര്‍ന്ന് കപ്പലിന്റെ മുന്‍ഭാഗത്തെ തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞിരുന്നു.