കൊച്ചി: അറബിക്കടലില്‍ തീപിടിച്ച വാന്‍ ഹായ് 503 കപ്പല്‍ പ്രതിസന്ധിയായി തുടരുന്നു. കൊച്ചി തീരത്തിന് 22 നോട്ടിക്കല്‍ മൈല്‍ (40.7 കി.മീ) അകലെ എത്തിയതോടെ വീണ്ടും കപ്പലില്‍ ഇറങ്ങി നാവികസേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം പുതിയ തലത്തിലെത്തിച്ചു. ഇതിന് ശേഷം ഇവര്‍ തിരിച്ചു കയറുകയും ചെയ്തു. കപ്പലില്‍ നിന്ന് ഇപ്പോഴും പുക ഉയരുന്നുണ്ട്. കപ്പലിന്റെ ഡക്കിലെ തീ ഇന്നലെ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിരുന്നെങ്കിലും ഡെക്കിനടിയിലെ തീ അണയ്ക്കാന്‍ സാധിച്ചിരുന്നില്ല. കപ്പലിലെ കണ്ടെയ്‌നര്‍ മാപ്പിംഗും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇനിയും രക്ഷാപ്രവര്‍ത്തനം തുടരും.

ഇന്ത്യന്‍ നാവികസേനയും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് ദിവസങ്ങളായി നടത്തുന്ന അശ്രാന്ത പരിശ്രമമാണ് വിജയത്തിലേക്ക് എത്തിയത്. വാന്‍ ഹായ് 503 കപ്പലിനെ നിയന്ത്രണത്തിലാക്കിയതായി നാവികസേന സ്ഥിരീകരിച്ചിട്ടുണ്ട്. ടൗ ലൈന്‍ കെട്ടിയാണ് കപ്പലിനെ നിയന്ത്രണത്തിലാക്കിയത്. ഇന്ത്യന്‍ നാവികസേനയും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് ദിവസങ്ങളായി നടത്തുന്ന അശ്രാന്ത പരിശ്രമമാണ് വിജയത്തിലേക്ക് എത്തുന്നത്. ഇനി കപ്പലിനെ കൂടുതല്‍ ഉള്‍ക്കടലിലേക്ക് നീക്കും. നേരത്തെ കോസ്റ്റ്ഗാര്‍ഡ് കെട്ടിയ ടൗലൈന്‍ കടല്‍ പ്രക്ഷുബ്ദയമായതോടെ പൊട്ടിപ്പോയിരുന്നു. ഇന്ന് വൈകീട്ട് ആറ് മണിയോടെ വീണ്ടും ടൗ ലൈന്‍ ബന്ധിപ്പിച്ചു. നാവികസേനയുടെ ഹെലികോപ്റ്റര്‍ വഴിയാണ് സാല്‍വേജ് ക്രൂവിനെ ഇറക്കിയത്. ഒരു ഘട്ടത്തില്‍ കൊച്ചി - തൃശ്ശൂര്‍ തീരത്തിന് 40 നോട്ടിക്കല്‍ മൈല്‍ അടുത്തേക്ക് വരെ കപ്പല്‍ എത്തിയിരുന്നു.

പടിഞ്ഞാറു നിന്ന് ശക്തമായ കാറ്റടിക്കുന്നതും കടല്‍ പ്രക്ഷുബ്ധമായതും മൂലം തീരത്തേക്ക് ശക്തമായ ഒഴുക്കുള്ളതിനാലാണ് ഇന്നലെ കൊടുങ്ങല്ലൂരിന് പടിഞ്ഞാറ് 40 നോട്ടിക്കല്‍ മൈല്‍ (74 കിലോമീറ്റര്‍) അകലെയുണ്ടായിരുന്ന കപ്പല്‍ ഇന്ന് കൊച്ചി തീരത്തോട് അടുത്തത്. വൈകിട്ട് നാലു മണിയോടെ നാവികസേനയുടെ ഹെലികോപ്റ്റര്‍ വഴി 4 നാവികര്‍ കപ്പലിലിറങ്ങുകയും ടഗ് 'ഓഫ്‌ഷോര്‍ വാരിയറു'മായി ബന്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ദൗത്യം കഴിഞ്ഞതിനു പിന്നാലെ നാവികസേനാംഗങ്ങളെ ഉടനെ മുകളിലേക്ക് കയറ്റി. കപ്പലിനെ തീരമേഖലയില്‍ നിന്ന് അകലേക്ക് വലിച്ചു മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്.

വ്യാഴാഴ്ച രാത്രി ഏഴു മണിയോടെ കപ്പലിന്റെ ഡെക്കില്‍ വീണ്ടും തീപിടിച്ചു. രാത്രിയും രക്ഷാദൗത്യം തുടര്‍ന്നെങ്കിലും ശക്തമായ ഒഴുക്കില്‍ കപ്പല്‍ 2.783.7 കിലോമീറ്റര്‍ വേഗത്തില്‍ ഒഴുകുകയായിരുന്നു. കൊച്ചിയുടെ പടിഞ്ഞാറന്‍ മേഖലയില്‍ കപ്പല്‍ വളരെ അടുത്തെത്തിയതോടെയാണ് നാവികസേന തന്നെ നേരിട്ട് രക്ഷാദൗത്യത്തിന് ഇറങ്ങിയത്. തീരസംരക്ഷണസേനയും കപ്പല്‍ കമ്പനി നിയോഗിച്ച രക്ഷാപ്രവര്‍ത്തകരും കഴിഞ്ഞ ദിവസം കപ്പലില്‍ ഇറങ്ങി ടഗുമായി ബന്ധിപ്പിച്ചെങ്കിലും കടല്‍ വീണ്ടും പ്രക്ഷുബ്ധമായതോടെ ഇത് പരാജയപ്പെടുകയായിരുന്നു. ഇതാണ് നാവിക സേന സാധിച്ചെടുത്തത്. ഇത് രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണ്ണായകമാകും.

പടിഞ്ഞാറു നിന്ന് മണിക്കൂറില്‍ 22 കിലോമീറ്റര്‍ വേഗത്തില്‍ വീശിക്കൊണ്ടിരുന്ന കാറ്റ് ഇടയ്ക്ക് 37 കിലോമീറ്ററായും വര്‍ധിച്ചിരുന്നു. ഇതോടെയാണ് കപ്പല്‍ ഒഴുകി കൊച്ചിക്ക് അടുത്തേക്ക് എത്തിയത്. വരും ദിവസങ്ങളില്‍ കേരള, മാഹി, ലക്ഷദ്വീപ് മേഖലയില്‍ മണിക്കൂറില്‍ 5060 കിലോമീറ്റര്‍ വരെ കാറ്റു വീശാനും കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. കപ്പലിനെ വീണ്ടും ബന്ധിക്കാന്‍ സാധിച്ചതോടെ തീരത്തോട് കൂടുതല്‍ അടുക്കാതെ വലിച്ചു മാറ്റാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

ഹെലികോപ്റ്ററില്‍ നിന്ന് തീ അണയ്ക്കാനുള്ള ഡ്രൈ കെമിക്കല്‍ പൗഡര്‍ (ഡിസിപി) വിതറി ഡെക്കിലെ തീ ഏറെക്കുറെ അണയ്ക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഡെക്കിലുള്ള രാസവസ്തുക്കള്‍ മൂലം കഴിഞ്ഞ ദിവസം രാത്രി വീണ്ടും തീപിടിക്കുകയായിരുന്നു എന്നാണ് വിവരം.