കൊച്ചി: ചരക്കു കപ്പല്‍ അപടകങ്ങള്‍ കേരളത്തിനുണ്ടാക്കിയത് വന്‍ നഷ്ടം. കൊച്ചിയുടെ പുറംകടലിലുണ്ടായ കപ്പലപകടത്തെത്തുടര്‍ന്ന് മത്സ്യലഭ്യത കുറഞ്ഞേക്കുമെന്ന് കുഫോസ് പഠനറിപ്പോര്‍ട്ട്. കടലില്‍ കുഫോസ് സംഘം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. പഠനറിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു. കപ്പലപകടം കടലിലെ മീനുകളുടെ പ്രജനനം, ലഭ്യത എന്നിവയെ പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ആലപ്പുഴ പുറങ്കടലില്‍ എംഎസ്സി എല്‍സ 3 കപ്പല്‍ മുങ്ങിയതു സംബന്ധിച്ചു മത്സ്യസമ്പത്തിനും പരിസ്ഥിതിക്കും ഉണ്ടായ ആഘാതം സംബന്ധിച്ചു കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാല (കുഫോസ്) തയാറാക്കിയ പ്രാഥമിക പഠന റിപ്പോര്‍ട്ടില്‍ കടല്‍ മീന്‍ കഴിക്കുന്നതില്‍ കുഴപ്പമില്ലെന്നാണു വിശദീകരിക്കുന്നതെന്നാണ് സൂചന. സാംപിള്‍ പരിശോധനകളിലെ കണ്ടെത്തല്‍ മുഖവിലയ്ക്ക് എടുത്താണ് ഇത്. സമുദ്ര പരിസ്ഥിതിയില്‍ ഇതിന്റെ ദീര്‍ഘകാല ആഘാതം അറിയാന്‍ വിശദമായ പഠനം നടത്തണമെന്നും പ്രശ്‌നബാധിത മേഖലകളില്‍ കുറഞ്ഞത് 6 മാസമെങ്കിലും തുടര്‍ച്ചയായ നിരീക്ഷണം വേണമെന്നുമുള്ള ശുപാര്‍ശയും റിപ്പോര്‍ട്ടിനൊപ്പം ഉണ്ടെന്നാണ് സൂചന. മീനുകളുടെ ലഭ്യതയില്‍ വരുന്ന കുറവ് കേരളത്തിന്റെ തീരത്തിന് വലിയ ആഘാതമായിരിക്കും.

അതിനിടെ മുങ്ങിത്താണ 'എംഎസ്സി എല്‍സ -3' കപ്പലിലെ ഇന്ധനം നീക്കാന്‍ പുതിയ കമ്പനി 'സ്മിറ്റ് സാല്‍വേജ്' കര്‍മപദ്ധതി തയ്യാറാക്കേണ്ടി വരും. ഇപ്പോഴും ആശങ്ക തുടരുകയാണ്. കപ്പല്‍ ഉടമകളായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയോട് ഇന്ധന നീക്കത്തിനും കപ്പല്‍ ഉയര്‍ത്താനുമുള്ള കര്‍മപദ്ധതി അടിയന്തരമായി സമര്‍പ്പിക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് ആവശ്യപ്പെട്ടു. പുതുക്കിയ കര്‍മപദ്ധതി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടും മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി ഇതുവരെ നല്‍കിയിട്ടില്ലെന്ന് ഡിജി ഷിപ്പിങ് അറിയിച്ചു. കര്‍മപദ്ധതിയുടെ അടിസ്ഥാനത്തില്‍ ഇന്ധനം നീക്കല്‍ വൈകാതെ ആരംഭിക്കുമെന്നാണ് സൂചന. ഇന്ധനനീക്കത്തിന് സഹായിക്കുന്ന ഗാര്‍ഡ് വെസ്സല്‍ 'കനറ മേഘ' 28ന് എത്തുമെന്നാണ് സൂചന. സ്ഥലത്ത് ഇപ്പോഴുള്ളത് 'നന്ദ് സാര്‍ഥി' ടഗ്ഗാണ്.

തീരസംരക്ഷണസേനയുടെ ഡോണിയര്‍ വിമാനം നിരീക്ഷണം നടത്തുന്നുണ്ട്. കപ്പല്‍ മുങ്ങിയതിനുസമീപം ഒരു കിലോമീറ്ററോളം വ്യാപ്തിയില്‍ കണ്ട നേര്‍ത്ത എണ്ണപ്പാട ഇനിയും നീങ്ങിയിട്ടില്ല. ഇത് കപ്പലിന്റെ ഇന്ധനടാങ്കില്‍നിന്ന് ചോര്‍ന്നതല്ലെന്നാണ് പ്രാഥമിക നിരീക്ഷണം. മുങ്ങല്‍വിദഗ്ധരുടെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ കപ്പലിന്റെ എന്‍ജിന്‍ മുറിയിലോ മെഷിന്‍ ഭാഗങ്ങളിലോ ഉപയോഗിച്ച ഓയിലോ ലൂബ്രിക്കന്റുകളോമൂലമാണ് എണ്ണപ്പാടയുണ്ടായതെന്നാണ് സംശയിക്കുന്നത്. കപ്പലിലെ ഇന്ധന ടാങ്കുകളില്‍നിന്ന് എണ്ണ ചോരുന്നില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. നന്ദ് സാര്‍ഥി ടഗ്ഗിന്റെ സഹായത്തോടെ എണ്ണപ്പാട നീക്കുമെന്നാണ് സൂചന.

കപ്പലില്‍നിന്നുള്ള പ്ലാസ്റ്റിക് തരികള്‍ കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങളിലേക്ക് മാറ്റാന്‍ ധാരണയായതായി ഡിജി ഷിപ്പിങ് അറിയിച്ചു. തിരുവനന്തപുരത്തെ ബീച്ചുകളില്‍നിന്ന് ലഭിച്ച 190 ടണ്‍ പ്ലാസ്റ്റിക് മാലിന്യം തുറമുഖത്തേക്ക് ഉടന്‍ മാറ്റിത്തുടങ്ങും. കസ്റ്റംസിന്റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും മേല്‍നോട്ടത്തിലായിരിക്കും നീക്കുക. ഇതിനൊപ്പമാണ് ചരക്കു കപ്പല്‍ തീ പിടിച്ച പ്രതിസന്ധി. ബേപ്പൂരിനടുത്ത് പുറംകടലില്‍ തീപിടിച്ച 'വാന്‍ഹായ് 503' ചരക്കുകപ്പലിനെ 48 മണിക്കൂറിനകം 100 നോട്ടിക്കല്‍ മൈല്‍ അകലേക്ക് മാറ്റാന്‍ നീക്കം നടക്കുന്നത്. തിരുവനന്തപുരം തീരത്തിന് തെക്കുപടിഞ്ഞാറ് 100 നോട്ടിക്കല്‍ മൈല്‍ അകലേക്ക് മാറ്റാന്‍ കപ്പല്‍ കമ്പനിയോട് ഡിജി ഷിപ്പിങ് ആവശ്യപ്പെട്ടു.

കപ്പലില്‍നിന്ന് ഇന്ധനച്ചോര്‍ച്ച ഉണ്ടായാല്‍ മലിനീകരണം ഒഴിവാക്കാനാണ് നടപടി. കപ്പല്‍ ഉടമകളോട് ഇന്ധനനീക്കത്തിന് കര്‍മപദ്ധതി തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കപ്പലിലെ വോയേജ് ഡാറ്റാ റെക്കോഡര്‍ (വിഡിആര്‍) ബുധനാഴ്ച കൊച്ചിയിലെത്തിക്കും. ക്യാപ്റ്റന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച ഇത് പരിശോധിക്കും. പൂര്‍ണമായി തീയണഞ്ഞാല്‍ ശ്രീലങ്കയിലെ ഹമ്പന്‍ടോട്ട തുറമുഖത്തേക്ക് കൊണ്ടുപോകുമെന്നാണ് സൂചന.