അഹമ്മദാബാദ്: അഹമ്മദാബാദിലെ വിമാനാപകടം നടന്ന സ്ഥലത്തിന് സമീപത്തെ ഹോസ്റ്റല്‍ കെട്ടിടങ്ങളില്‍നിന്ന് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ സാഹസികമായി രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത്. വിമാനം തകര്‍ന്നുവീണതിന് സമീപത്തെ ഹോസ്റ്റല്‍ കെട്ടിടങ്ങളില്‍നിന്ന് എംബിബിഎസ് വിദ്യാര്‍ഥികള്‍ സാഹസികമായി രക്ഷപ്പെടുന്ന രംഗങ്ങളാണ് ദൃശ്യങ്ങളിലുള്ളത്.

വിമാനാപകടത്തിനു ശേഷമുണ്ടായ തീപിടിത്തത്തിനിടയില്‍ രക്ഷപ്പെടാനുള്ള വഴി തേടിയുള്ള തീവ്രശ്രമമാണ് ദൃശ്യത്തില്‍ കാണാനാവുന്നത്. മുകളിലത്തെ നിലകളിലുണ്ടായിരുന്ന നിരവധി വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും രക്ഷപ്പെടാനുള്ള ഏക മാര്‍ഗം ബാല്‍ക്കണി ആയിരുന്നു. എന്നാല്‍ അതത്ര എളുപ്പമായിരുന്നില്ല. ഇപ്പോള്‍ പുറത്തുവന്ന 21 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ വിദ്യാര്‍ഥികള്‍ അലറിക്കരഞ്ഞുകൊണ്ട് ബാല്‍ക്കണിയിലൂടെ താഴേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതു കാണാം.

ഹോസ്റ്റല്‍ കെട്ടിടത്തിന്റെ രണ്ടാംനിലയിലെയും മൂന്നാംനിലയിലെയും ബാല്‍ക്കണിയില്‍നിന്ന് തുണികള്‍ കെട്ടി ഗ്രില്ലുകളില്‍ പിടിച്ചാണ് പലരും താഴേക്കിറങ്ങിയത്. ഇതേസമയം, തൊട്ടടുത്ത കെട്ടിടത്തില്‍ വിമാനം തകര്‍ന്നുവീണതിനെത്തുടര്‍ന്ന് തീ ഉയരുന്നതും പ്രദേശമാകെ കറുത്തപുക മൂടിയതും ദൃശ്യങ്ങളിലുണ്ട്. ഹോസ്റ്റല്‍ കെട്ടിടങ്ങളില്‍ കുടുങ്ങിയ ബാക്കിയുള്ളവരെ പിന്നീട് അഗ്‌നിരക്ഷാസേനയെത്തി സുരക്ഷിതമായി താഴെ എത്തിക്കുകയായിരുന്നു.

വിമാനാപകടത്തില്‍ നിന്നും രക്ഷപ്പെട്ട വിശ്വാസ് കുമാര്‍ രമേശ് വിമാനത്തില്‍ നിന്നും രക്ഷപ്പെട്ട് പുറത്തേക്ക് നടന്നുവരുന്ന വിഡിയോ ഇന്നലെ പുറത്തുവന്നിരുന്നു. വെളുത്ത ടീ ഷര്‍ട്ട് ധരിച്ചിരിക്കുന്ന വിശ്വാസ് കുമാര്‍ ഇടതുകൈയ്യില്‍ മൊബൈല്‍ ഫോണുമായി അപകടസ്ഥലത്ത് നിന്ന് പുറത്തേക്ക് നടക്കുന്നത് വിഡിയോയില്‍ കാണാമായിരുന്നു. നാട്ടുകാര്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിയെത്തി ഉടന്‍ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു. ഇതിനുപിന്നാലെയാണ് വിദ്യാര്‍ഥികള്‍ സാഹസികമായി രക്ഷപ്പെടുന്നതിന്റെ വിഡിയോയും പുറത്തുവരുന്നത്.

242 പേരുമായി ലണ്ടനിലേക്കു യാത്ര തിരിച്ച എയര്‍ ഇന്ത്യ വിമാനത്തില്‍ ഇന്ന് ജീവനോടെ ബാക്കിയായത് വിശ്വാസ് കുമാര്‍ രമേശ് മാത്രമാണ്. യാത്രക്കാരില്‍ ഒരാള്‍പോലും ജീവനോടെ ബാക്കിയില്ലെന്ന് വിചാരിച്ച സമയത്താണ് വിശ്വാസിന്റെ തിരിച്ചുവരവ് പുറംലോകം അറിയുന്നത്. രക്ഷാപ്രവര്‍ത്തകര്‍ക്കിടയിലേക്ക് നടന്നെത്തിയ വിശ്വാസിന്റെ മുഖത്തും കാലിലും നെഞ്ചിലും ഉള്‍പ്പെടെ പരുക്കേറ്റിരുന്നു. അഹമ്മദാബാദ് അസാര്‍വയിലെ സിവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം.

ജൂണ്‍ 12-നാണ് അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പറയുന്നയര്‍ന്ന എയര്‍ഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനര്‍ വിമാനം തകര്‍ന്നുവീണത്. വിമാനത്താവളത്തിന് സമീപത്തെ ബിജെ മെഡിക്കല്‍ കോളേജിന്റെ ഹോസ്റ്റല്‍ കെട്ടിടങ്ങള്‍ക്ക് മുകളിലാണ് വിമാനം തകര്‍ന്നുവീണത്. ഒരാളൊഴികെയുള്ള വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും ഹോസ്റ്റല്‍ കെട്ടിടത്തിലുണ്ടായിരുന്ന വിദ്യാര്‍ഥികളും ഉള്‍പ്പെടെ 270-ലേറെ പേരാണ് അപകടത്തില്‍ മരിച്ചത്.

വ്യാഴാഴ്ച 270 പേരുടെ മരണത്തിനിടയാക്കിയ എയര്‍ ഇന്ത്യ വിമാനാപകടത്തിന്റെ കാരണം കണ്ടെത്താന്‍ വ്യോമയാന അന്വേഷകര്‍ ശ്രമം തുടരുകയാണ്. എന്നാല്‍ മരണസംഖ്യയുടെ അടിസ്ഥാനത്തില്‍ വിമാനക്കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അപകടമായാണ് അഹമ്മദബാദ് അപകടം വിലയിരുത്തുന്നതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിമാന കമ്പനിയുടെ 90 വര്‍ഷത്തെ ചരിത്രത്തില്‍, നാടകീയമായ ചില സംഭവങ്ങള്‍ നേരിട്ടിട്ടുണ്ട് - നിരവധി അപകടങ്ങള്‍, ഒരു ഹൈജാക്കിംഗ്, ഒരു വിനാശകരമായ തീവ്രവാദ ബോംബ് ആക്രമണം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ മരണസംഖ്യ അടിസ്ഥാനത്തില്‍ ഏറ്റവും വലിയ അപകടമാണ് അഹമ്മദബാദിലേതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 1985 ജൂണില്‍, അയര്‍ലന്‍ഡ് തീരത്ത് വിമാനത്തിന്റെ ഹോള്‍ഡില്‍ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ച് എയര്‍ ഇന്ത്യ ഫ്‌ലൈറ്റ് 182 ല്‍ 329 പേര്‍ കൊല്ലപ്പെട്ടിരുന്നു. വിമാനത്തിലുണ്ടായിരുന്നവരില്‍ പലരും കനേഡിയന്‍ പൗരന്മാരായിരുന്നു. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ആസ്ഥാനമുള്ള എയര്‍ ഇന്ത്യ, 1932 ല്‍ പ്രവര്‍ത്തനം ആരംഭിച്ച് 15 വര്‍ഷത്തിനുശേഷം, 1947 ലാണ് എയര്‍ലൈനിന്റെ ആദ്യത്തെ വലിയ അപകടം സംഭവിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിസംബര്‍ 27 ന്, പാകിസ്ഥാനിലെ കറാച്ചിക്ക് സമീപം, 23 യാത്രക്കാരുമായി മുംബൈയിലേക്ക് പോകുന്ന ഡഗ്ലസ് സി -48 സി (ഡിസി -3) വിമാനം കൊറങ്കി ക്രീക്കില്‍ ഇടിച്ചുകയറി, വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അഹമ്മദബാദില്‍ 625 അടി ഉയരത്തില്‍ വൈദ്യുതി ബന്ധം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ബോയിംഗ് 787 ഡ്രീംലൈനര്‍ നഗരത്തിലെ ജനസാന്ദ്രതയുള്ള മേഘാനി പ്രദേശത്തേക്ക് ഇടിച്ചുകയറി. വിമാന യാത്രക്കാര്‍ക്ക് പുറമെ അപകടത്തില്‍ മരിച്ച സമീപവാസികളായ 30 പേരുള്‍പ്പെടെ 270 മൃതദേഹങ്ങള്‍ സ്ഥലത്തുനിന്ന് കണ്ടെടുത്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു. രണ്ടാമത്തെ ബ്ലാക്ക് ബോക്‌സ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി, ഇത് അപകടത്തിലേക്ക് നയിച്ച സംഭവങ്ങളുടെ സെക്കന്‍ഡ് ബൈ സെക്കന്‍ഡ് വിവരണം നല്‍കും.