- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പൊലീസിലെ വമ്പന്മാർ വിരമിച്ചിട്ടും കൊമ്പു കോർക്കുമ്പോൾ!
മൂൻ ഡിജിപി സിബി മാത്യൂസിന്റെ സർവീസ് സ്റ്റോറി 'നിർഭയം-ഒരു ഐപിഎസ് ഓഫിസറുടെ അനുഭവക്കുറിപ്പുകൾ' ഇപ്പോൾ കോടതി കയറുകയാണ്. ബലാത്സഗത്തിനിരയായ സൂര്യനെല്ലി പെൺകുട്ടിയുടെ വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തി എന്നതിന്റെ പേരിലാണ് കേസ്. സൂര്യനെല്ലികേസിലെ അന്വേഷണ ഉദ്യോസ്ഥൻ കൂടിയായ മുൻ ഡിവൈഎസ്‌പി കെ കെ ജോഷ്വ നൽകിയ പരാതിയിലാണ് ജസ്റ്റിസ് എ.ബദറുദീൻ കേസെടുക്കാൻ ഉത്തരവിട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ മണ്ണന്തല പൊലീസ് സിബി മാത്യൂസിനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കയാണ്.
ഇക്കാര്യത്തിൽ അന്വേഷണം വേണ്ടെന്ന തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുടെ റിപ്പോർട്ട് തള്ളിയ കോടതി, പ്രോസിക്യൂഷൻ നടപടിയിൽനിന്ന് മുൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്താനുള്ള ശ്രമമാണിതെന്നു കുറ്റപ്പെടുത്തി. ആദ്യം മണ്ണന്തല പൊലീസിനും തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണ് കെ കെ ജോഷ്വ ഹൈക്കോടതിയെ സമീപിച്ചത്. ഇതോടെ 2017-ൽ പുറത്തിറങ്ങിയ പുസ്തകം വീണ്ടും വിവാദത്തിലായിരിക്കയാണ്.
ഇതോടൊപ്പം മറനീക്കുന്നത് റിട്ടയർ ചെയ്തിട്ടും അവസാനിക്കാത്ത കേരളാ പൊലീസിലെ കുടിപ്പകയാണ്. സർവീസിലുള്ളപ്പോൾ തന്നെ സിബിമാത്യൂസും- ജോഷ്വയും വിജിലൻസിലടക്കം പരസ്പരം കേസ് കൊടുത്തിട്ടുണ്ട്. ഇപ്പോൾ ഐസ്ആർഒ കേസിൽ ഇവർ ഒരുമിച്ച് പ്രതികളുമാണ്.
കുര്യനെ രക്ഷിച്ചതാര്?
സൂര്യനെല്ലി കേസിൽ പി.ജെ. കുര്യനെ രക്ഷപെടുത്താൻ അന്വേഷണ സംഘത്തലവൻ സിബി മാത്യൂസ് ശ്രമിച്ചുവെന്നു വർഷങ്ങൾക്ക് മുമ്പേ കെ.കെ. ജോഷ്വ വെളിപ്പെടുത്തിയിരുന്നു. സിബി മാത്യൂസ് നിയമോപദേശം അവഗണിച്ചുവെന്നും, കുര്യനെ അദ്ദേഹം മാത്രമാണ് ചോദ്യം ചെയ്തതെന്നും ജോഷ്വാ പറഞ്ഞു. "കുര്യന് അനുകൂലമായ തെളിവുകൾ മാത്രമാണ് സിബി മാത്യൂസ് ശേഖരിച്ചത്. മറ്റ് തെളിവുകളും മൊഴികളും അവഗണിച്ചു. എൻഎസ്എസ് ആസ്ഥാനത്ത് കുര്യൻ എത്തിയെന്ന കാര്യത്തിൽ ജി. സുകുമാരൻ നായരുടെ നൽകിയ തെളിവുകൾ മാത്രമാണ് മുഖവിലയ്‌ക്കെടുത്തത്. മറ്റാരിൽ നിന്നും തെളിവുകളെടുത്തിട്ടില്ല.
സംഭവ ദിവസം കുര്യന്റെ യാത്രകളിൽ ദുരൂഹതയുണ്ടായിരുന്നു. പൊലീസ് എസ്‌കോർട്ട് ഇല്ലാതെയായിരുന്നു അന്ന് യാത്ര. കുര്യനെപ്പറ്റി പെൺകുട്ടി പറഞ്ഞ തെളിവുകൾ കൃത്യമായിരുന്നു. അഞ്ചു മണിക്കു ശേഷം കുര്യൻ എവിടെയായിരുന്നു എന്നത് സംബന്ധിച്ച മൊഴി സുകുമാരൻ നായരുടേത് മാത്രമാണ്. സംഭവ ദിവസം കുര്യനെ കണ്ടു എന്നായിരുന്നു സുകുമാരൻ നായരുടെ മൊഴി. എൻഎസ്എസ് ആസ്ഥാനത്തെ മറ്റാരുടെയും മൊഴികൾ രേഖപ്പെടുത്തുന്നതിന് സിബി മാത്യൂസ് തയ്യാറായില്ല.
പെൺകുട്ടി നൽകിയ മൊഴിയിൽ കുര്യന്റെ ശാരീരിക ലക്ഷണങ്ങൾ കൃത്യമായിരുന്നു. ശരീരം നിറയെ രോമമുള്ള കൃതാവ് നരച്ചയാളാണെന്നും അയാളെ ബാജിയെന്നാണ് വിളിച്ചതെന്നും പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. പക്ഷെ ഇത് അന്വേഷണത്തിന്റെ പരിധിയിൽ വന്നില്ല"- കെ കെ ജോഷ്വ ചൂണ്ടിക്കാട്ടി. 2013-കാലത്തുണ്ടായ ഈ വെളിപ്പെടുത്തലും വൻ വിവാദമായി.
എന്നാൽ മുൻ കെ.കെ. ജോഷ്വയുടെ ആരോപണം വ്യക്തിപരമായ വിരോധം കാരണമാണെന്ന് അന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണറായിരുന്ന സിബി മാത്യൂസിന്റെ പ്രതികരണം. ജോഷ്വയ്‌ക്കെതിരേ അന്നത്തെ ഡിജിപി ജേക്കബ് പുന്നൂസിനു താനും പരാതി നൽകിയിരുന്നു. എന്നാൽ, കാര്യമായ അന്വേഷണമൊന്നും നടന്നില്ലെന്നും സിബി മാതൂസ് പറയുന്നു. സൂര്യനെല്ലികേസിന്റെ അന്വേഷണത്തിൽ യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ല. അന്വേഷണച്ചുമതല തനിക്കായിരുന്നതിനാൽ കുറ്റാരോപിതരെയടക്കം ചോദ്യം ചെയ്തു കുറ്റപത്രം സമർപ്പിച്ചതു താനാണ്. താൻ മാത്രമാണ് കുറ്റാരോപിതരെ അടച്ചിട്ട മുറിയിൽ ചോദ്യംചെയ്തതെന്ന വാദത്തിലും കഴമ്പില്ല. അന്വേഷണ ഉദ്യോഗസ്ഥൻ എന്ന നിലയിൽ എല്ലാവരെയും ചോദ്യംചെയ്യാനുള്ള ഉത്തരവാദിത്വം തനിക്കാണെന്നും സിബി മാത്യൂസ് പറയുന്നു.
ഐഎസ്ആർഒ കേസിൽ ഒന്നിച്ചുപെട്ടു
സിബി മാത്യൂസും- ജോഷ്വോയും തമ്മിൽ നേരത്തെ തന്നെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഒരുമിച്ച് ജോലിചെയ്യുമ്പോൾ തന്നെ സിബി മാത്യൂസിനെതിരെ വിജിലൻസിലടക്കം പരാതി കൊടുത്തയാളാണു ജോഷ്വ. ജോഷ്വയ്‌ക്കെതിരേ അന്നത്തെ ഡിജിപി ജേക്കബ് പുന്നൂസിനു സിബിമാത്യുസും പരാതി നൽകിയിരുന്നു.
2017-ൽ സിബിമാത്യൂസിന്റെ സർവീസ് സ്റ്റോറി ഇറങ്ങിയപ്പോൾ തന്നെ കെ.കെ.ജോഷ്വ മാനഷ്്്ടക്കേസ് നൽകിയിരുന്നു. തനിക്കെതിരെ അപകീർത്തികരമായ പ്രസ്താവനകൾ ഉണ്ടെന്നു ചൂണ്ടിക്കാട്ടിയാണു നോട്ടിസ്. സൂര്യനെല്ലി കേസ്, കല്ലുവാതുക്കൽ മദ്യദുരന്ത കേസ് എന്നിവയുമായി ബന്ധപ്പെട്ടു തനിക്കെതിരായി അടിസ്ഥാനരഹിതമായ പ്രസ്താവനകൾ സിബി മാത്യൂസ് പ്രസിദ്ധീകരിച്ച പുസ്തകത്തിൽ ഉൾപ്പെടുത്തിയെന്ന് ആരോപിച്ചാണു നോട്ടിസ്. കല്ലുവാതുക്കൽ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന തനിക്കെതിരെ വ്യാജ പ്രസ്താവന നടത്തി മികവുറ്റ അന്വേഷണത്തെ വില കുറച്ചു കാണിച്ച് അപമാനിച്ചെന്നും നോട്ടിസിൽ പറയുന്നു.
അതേസമയം ഐസ്ആർഒ കേസിൽ ഒരുവരും ഒരുമിച്ച് പെട്ടിരിക്കയാണെന്നാതാണ് എറ്റവും രസാവഹം. ഇല്ലാത്ത കേസിൽ നമ്പി നാരായണനെ കുടുക്കിയതിന്റെ പേരിൽ ഇരുവരും ഒന്നിച്ച് വിചാരണ നേരിടുകയാണ്. ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട സിബിഐ അന്വേഷിക്കുന്ന ഗൂഢാലോചന കേസിൽ സിബി മാത്യൂസ് നാലാം പ്രതിയായപ്പോൾ, കെ.കെ. ജോഷ്വ അഞ്ചാം പ്രതിയാണ്. കേരളാ പൊലീസ്, ഐബി ഉദ്യോഗസ്ഥരടക്കം പതിനെട്ട് പേരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്.
പേട്ട സിഐ ആയിരുന്ന എസ്. വിജയൻ ആണ് കേസിലെ ഒന്നാം പ്രതിഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആർ.ബി. ശ്രീകുമാർ പ്രതിപട്ടികയിൽ ഏഴാമതാണ്. സിറ്റി പൊലീസ് കമ്മീഷണറായിരുന്ന വി. ആർ രാജീവൻ, എസ്ഐ ആയിരുന്ന തമ്പി എസ് ദുർഗാദത്ത് എന്നിവരും പ്രതികളാണ്. സുപ്രീംകോടതി നിയമിച്ച ജസ്റ്റിസ് ജയിൻ കമ്മീഷൻ റിപ്പോർട്ട് പ്രകാരമാണ് സിബിഐ ഗൂഢാലോചന കേസിൽ അന്വേഷണം തുടങ്ങിയത്. ഐഎസ്ആർഒ ചാരക്കേസിൽ ഇരയാക്കപ്പെട്ട ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ പരാതികൾ ശരിവെക്കുന്ന തരത്തിലാണ് സിബിഐ പ്രഥമ വിവര റിപ്പോർട്ട്.
അതിനിടെഐഎസ്ആർഒ ചാരക്കേസ് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ജുഡീഷ്യൽ അന്വേഷണത്തിനും, അരക്കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമുള്ള സുപ്രീം കോടതി വിധിയും ഉണ്ടായി. ഇതിൽ പ്രതികരിക്കാനില്ലെന്ന് സിബി മാത്യൂസ് പറഞ്ഞത്. എന്നാൽ കോടതിയോടുള്ള എല്ലാ ബഹുമാനത്തോടും കൂടി താൻ ഇതിൽ വിയോജിക്കയാണെന്നാണ് കെ.കെ.ജോഷ്വ പ്രതികരിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്ന് പിഴയീടാക്കണമെന്ന നിർദ്ദേശം യുക്തിരഹിതമാണെന്നാണ് ഏഷ്യാനെറ്റ് ന്യൂസിനോട് കെ കെ ജോഷ്വ പ്രതികരിച്ചത്.