ലണ്ടന്‍: മിഡ്‌ലാന്‍ഡ്‌സിലെ ഒരു വ്യാപാര പട്ടണത്തിലെ വെച്ച് ഇന്ത്യന്‍ വംശജയെ ബലാത്സംഗം ചെയ്ത ആളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 10,000 പൗണ്ട് ഇനാം വാഗ്ദാനം ചെയ്തിരിക്കുകയാണ് സിഖ് സമൂഹം. പ്രായം 20 കളില്‍ ഉള്ള ഇന്ത്യന്‍ വനിതയ്ക്ക് കൊടിയ പീഢനമാണ് സഹിക്കേണ്ടി വന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാത്രമല്ല, വംശീയവെറി പൂണ്ട ചീത്തവിളിയും കേള്‍ക്കേണ്ടതായി വന്നു. സെപ്റ്റംബര്‍ 9 ന് ഓള്‍ഡ്ബറിയിലായിരുന്നു സംഭവം നടന്നത്. പട്ടാപകല്‍ എട്ടര മണിക്ക് ടെയിം റോഡ് പ്രദേശത്തുനിന്നാണ് അക്രമി ഈ സ്ത്രീയെ വലിച്ചിഴച്ച് കൊണ്ടുപോയത്. വംശീയ വിദ്വേഷം പ്രകടമായ ആക്രമണം എന്നാണ് പോലീസ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

ഡാഷ് ക്യാമറ, സി സി ടി വി, ഡോര്‍ബെല്‍ ക്യാമറ ദൃശ്യങ്ങള്‍ ലഭ്യമാണെങ്കില്‍ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസുമായി ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സിഖ് ഫെഡറേഷന്‍ യു കെ കമ്മ്യൂണിറ്റി പോസ്റ്ററുകള്‍ പുറത്തുവിട്ടിട്ടുണ്ട്. അതിലാണ് പ്രതിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഇനാം നല്‍കുമെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ടുപേരെ കണ്ടെത്താനും അവര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ഉതകുന്ന തെളിവുകള്‍ കണ്ടെത്താനും സഹായിക്കുന്നവര്‍ക്ക് 10,000 പൗണ്ട് നല്‍കുമെന്നാണ് വാഗ്ദാനം.

പ്രത്യേക അന്വേഷണ സംഘം ഇതിനോടകം തന്നെ നൂറുകണക്കിന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സി സി ടി വി ദൃശ്യങ്ങളും ഫൊറെന്‍സിക് തെളിവുകളും പരിശോധിച്ചിരുന്നു. അതിനുപുറമെ വിപുലമായ അന്വേഷണവും നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് സംശയത്തിന്റെ പേരില്‍ പ്രായം 30 കളില്‍ ഉള്ള ഒരു വ്യക്തിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അയാളെ ഇപ്പോള്‍ ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്. പ്രതികളില്‍ ഒരാള്‍ മൊട്ടയടിച്ച്, ദൃഢ ശരീരമുള്ള വ്യക്തിയാണെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇരുണ്ട നിറമുള്ള ഷര്‍ട്ടായിരുന്നു അയാള്‍ ധരിച്ചിരുന്നത്. രണ്ടാമത്തെയാള്‍ ചാര നിറത്തിലുള്ള ഷര്‍ട്ടായിരുന്നു ധരിച്ചിരുന്നത്.

ഈ സംഭവത്തെ തുടര്‍ന്ന് സ്മെത്വിക്കിലെ സിഖ് ആരാധനാലയത്തില്‍ സംഘടിപ്പിച്ച ഒരു അടിയന്തിര യോഗത്തില്‍ നിരവധിപേര്‍ പങ്കെടുത്തിരുന്നു. സിഖ് ഫെഡറേഷന്റെ മുഖ്യ ഉപദേഷ്ടാവായ ജാസ് സിംഗ് ഉള്‍പ്പടെയുള്ളവരാണ് ഇതില്‍ പങ്കെടുത്തത്. വെറുപ്പിന് മേല്‍ക്കൈ നെടുന്ന ഒരു അന്തരീക്ഷമാണ് നിലവിലുള്ളതെന്നും അത് ഏറെ ആശങ്കപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആളുകളുടെ ത്വക്കിന്റെ നിറം നോക്കി വിവേചനം കാണിക്കുന്ന പ്രവണത വര്‍ദ്ധിച്ചു വരികയാണെന്നും അദ്ദേഹം പറയുന്നു.