കണ്ണൂർ: സിൽവർ ലൈൻ പരിസ്ഥിതി-പ്രത്യാഘാത സർവേ റിപ്പോർട്ട് പ്രസിദ്ധീകരിക്കുമെന്ന് ശാസ്ത്രസാഹിത്യപരിഷത്ത്. പഠനറിപ്പോർട്ടിന്റെ പ്രിന്റിങ് നടന്നാലുടൻ ജനങ്ങൾക്കിടെയിൽ കൈപുസ്തകമെത്തിക്കുമെന്നു ശാസ്ത്രസാഹിത്യ പരിഷത്ത്മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗംഗാധരൻ അറിയിച്ചു. സിൽവർ ലൈൻ പദ്ധതിയുടെ പ്രത്യാഘാതങ്ങൾ ശാസ്ത്രീയമായി അപഗ്രഥിച്ചു കൊണ്ടു പരിഷത്ത് നടത്തിയ സർവേ പ്രസിദ്ധീകരിക്കാതിരിക്കാൻ സിപിഎം സമ്മർദ്ദം ചെലത്തുന്നുവെന്ന വാർത്തകൾക്കിടെയാണ് പഠനറിപ്പോർട്ട് ജനങ്ങളിൽ എത്തിക്കുമെന്നു വെളിപ്പെടുത്തലുമായി പരിഷത്ത് നേതാക്കൾ രംഗത്തു വരുന്നത്. കണ്ണൂരിൽ പരിഷത്ത് വജ്രജൂബിലി സെമിനാർ നടത്തുന്നതു അറിയിക്കാനായി നടത്തിയ വാർത്താസമ്മേളനത്തിനിടെയാണ് ഈക്കാര്യം ടി.ഗംഗാധരൻ അറിയിച്ചത്.

പദ്ധതിക്കെതിരെ ജനരോഷം ശക്തമായിരിക്കെ പരിഷത്തിന്റെ പഠനറിപ്പോർട്ടു പുറത്തുവരുന്നത് സർക്കാരിനെകൂടുതൽ സമ്മർദ്ദത്തിലാക്കുമെന്നു സി.പി. എം വിലയിരുത്തിയിരുന്നു. പരിഷത്തിലെ പാർട്ടി ഫ്രാക്ഷനും വിഷയം ചർച്ച ചെയ്തിരുന്നു. എന്നാൽ തീരുമാനത്തിൽ സംഘടനയിലെ പാർട്ടിക്കാരല്ലാത്ത വലിയൊരു വിഭാഗം പ്രവർത്തകർ കടുത്ത അമർഷത്തിലാണ്. റിപ്പോർട്ട് പ്രസിദ്ധീകരിച്ചു പൊതുചർച്ച നടത്തണമെന്ന ഇവരുടെ ആവശ്യത്തിന് നേതൃത്വം വഴങ്ങിയതായാണ് സൂചന.

പരിഷത്തിലെ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ ഈ വർഷം ആദ്യമായാണ് ഒരു മാസത്തിലധികം നീണ്ട പഠനം നടത്തിയത്. സിൽവർ ലൈൻ സർവേയുടെ വിവരങ്ങളും ഡാറ്റകളും മുണ്ടൂരിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ടെക്നോളജിയിലെ ഇൻഫർമാറ്റിക് സെല്ലിന്റെ സഹായത്തോടെയാണ് വിശകലനം ചെയ്തത്. രണ്ടുമാസത്തിനുള്ളിൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു പൊതുചർച്ചയ്ക്കു വയ്ക്കാനായിരുന്നു നീക്കം. പദ്ധതിയുടെ പേരെടുത്തു പറയാതെ അതിന്റെ പ്രത്യാഘാതം വിവരിക്കുന്ന കലാജാഥകളുംപരിഷത്ത് ജില്ലകളിൽ നടത്തിയിരുന്നു.

സംഘടനയുടെ പരിസ്ഥിതി സെൽഭാരവാഹികളുടെ നേതൃത്വത്തിലാണ് നിർദ്ദിഷ്ട സിൽവർ ലൈനിന്റെ ഇരുവശത്തും നൂറുമീറ്റർ പ്രദേശം മാപ്പു ചെയ്തു ജി. പി. എസ് ഉപയോഗിച്ചു വിശദമായ പഠനം നടത്തിയത്. പ്രദേശത്തെ വീടുകൾ, സ്ഥാപനങ്ങൾ, നീർത്തടങ്ങൾ, ഉറവകൾ, പുഴകൾ, പാലങ്ങൾ, വെള്ളപ്പൊക്കവും വരൾച്ചയും ബാധിക്കുന്ന പ്രദേശങ്ങൾ പൊതുഭൂമി ശാസ്ത്രം, മണ്ണിടിച്ചൽ സാധ്യത, കുടിയൊഴിപ്പിക്കുന്നവരുടെ എണ്ണം, കുടുംബങ്ങളുടെ വരുമാനം, തൊഴിൽ തുടങ്ങിയ വിഷയങ്ങളിലെ ചോദ്യാവലിയും ഇതിനോടൊപ്പം തയ്യാറാക്കിയിരുന്നു. സംസ്ഥാനത്തെ പ്രധാനപ്പെട്ട ആവാസ വ്യവസ്ഥകളെ മുഴുവൻ പദ്ധതി ബാധിക്കുമെന്നാണ് കണ്ടെത്തൽ.

ഭാവിയിൽ വൻ പ്രത്യാഘാതമുണ്ടാക്കുന്ന നിർമ്മാണത്തിന്റെ യുക്തി മനസിലാവുന്നില്ലെന്നും പഠനസർവേയിൽ സർക്കാരിനെതിരെ തുറന്നടിച്ചിരുന്നു. കൊച്ചിയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ പഠനത്തിനു മേൽ നടന്ന വിശകലനത്തിൽ നിന്നും ചിലർ വിട്ടുനിന്നതും ചർച്ചയായി. പ്രാഥമിക സർവേ അടിസ്ഥാനമാക്കി നേരത്തെ ഇറക്കിയ ലഘുലേഖയിലെ സിൽവർ ലൈൻ സംബന്ധിച്ച പരാമർശങ്ങളെ ചൊല്ലി പരിഷത്തിലെ സി.പി എമ്മുകാരും നിഷ്പക്ഷരും തമ്മിൽ അസ്വാരസ്യമുയർന്നിരുന്നു.

സിൽവർ ലൈൻപദ്ധതി സമ്പന്നർക്കുള്ളതാണെന്നും ഇത്തരം പദ്ധതി നടപ്പിലാക്കുന്നവർ സാധാരണക്കാരെ മറന്നുള്ള വികസനവായ്ത്താരിയാണ് നടത്തുന്നതെന്നും സംഘടനയിലെ സ്വതന്ത്രചിന്താഗതിക്കാർ തുറന്നടിച്ചിരുന്നു.