തിരുവനന്തപുരം: സിസ്റ്റർ അഭയ കേസ് പ്രതിയും കോട്ടയം ബി സി എം കോളേജിലെ സൈക്കോളജി വിഭാഗം അദ്ധ്യാപകനുമായിരുന്ന ഫാദർ തോമസ് എം കോട്ടൂരിന്റെ പെൻഷൻ പൂർണമായും പിൻവലിച്ചു. പെൻഷൻ പിൻവലിച്ചു കൊണ്ടുള്ള ഉത്തരവ് ധനകാര്യ വകുപ്പ് പുറത്തിറക്കി. 1992 മാർച്ച് 27നാണ് കോട്ടയം ബി.സി.എം കോളേജിലെ രണ്ടാം വർഷ പ്രീ ഡിഗ്രി വിദ്യാർത്ഥിനിയായ സിസ്റ്റർ അഭയയെ പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തി ഫാ. തോമസ് കോട്ടൂരിനു സിബിഐ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.

ഗുരുതരമായ ക്രിമിനൽ കുറ്റത്തിന് ശിക്ഷിക്കപ്പെടുകയോ ഗുരുതരമായ സ്വഭാവ ദൂഷ്യത്താൽ കുറ്റക്കാരനെന്ന് കണ്ടെത്തപ്പെടുകയോ ചെയ്യുന്ന ഒരു ഉദ്യോഗസ്ഥന്റെ പെൻഷൻ കെ.എസ്.ആർ ചട്ട പ്രകാരം മുഴുവനായോ ഭാഗീകമായോ സ്ഥിരമായോ ഒരു നിശ്ചിത കാലഘട്ടത്തേക്കോ തടഞ്ഞു വെയ്ക്കുകയോ പിൻവലിക്കുകയോ ചെയ്യാവുന്നതാണ്. ഇത് പ്രകാരമാണ് നടപടി. ഇതിനാൽ ജീവപര്യന്തം തടവ് ശിക്ഷ വിധിക്കപ്പെട്ട ഇയാളുടെ പെൻഷൻ പൂർണ്ണമായും പിൻവലിക്കുന്നതിനു സർക്കാർ താൽക്കാലിക തീരുമാനം കൈക്കൊള്ളുകയായിരുന്നു.

കുറ്റക്കാരൻ ആണെന്ന സിബിഐ കോടതി വിധിക്കെതിരെ ഫാദർ തോമസ് കോട്ടൂർ ഹൈക്കോടതിയിൽ റിവ്യൂ ഹർജി നൽകിയിരുന്നു. തന്റെ ജീവിത മാർഗമായ പെൻഷൻ തടയരുതെന്ന് ആവശ്യപ്പെട്ട് ഫാദർ തോമസ് കോട്ടൂർ സർക്കാരിന് നേരത്തെ അപേക്ഷ നൽകിയിരുന്നു. ഹൈക്കോടതിയിൽ നിന്നും വിധി സസ്‌പെൻഡ് ചെയ്തുവെന്നായിരുന്നു അപേക്ഷയിൽ പറഞ്ഞിരുന്നത്. എന്നാൽ വിധി ഹൈക്കോടതി റദ്ദാക്കാത്ത സാഹചര്യത്തിലാണ് പെൻഷൻ നൽകാത്തതെന്നാണ് ധനകാര്യ വകുപ്പിന്റെ ഉത്തരവ് വിശദീകരിക്കുന്നത്.