ടെന്നസി: വിമാനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ട് മാസങ്ങള്‍ക്ക് ശേഷം പാരച്യൂട്ട് വേര്‍പെട്ട് ചാടിയ സ്‌കൈ ഡൈവിംഗ് ഇന്‍സ്ട്രക്ടര്‍ വീണു മരിച്ചു. കഴിഞ്ഞ ശനിയാഴ്ച അമേരിക്കയിലെ ടെന്നസിയിലെ നാഷ്വില്ലില്‍ ആണ് സംഭവം നടന്നത്. 35 കാരനായ ജസ്ററിന്‍ ഫുള്ളറാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഒരു മരത്തിന്റെ ചില്ലയില്‍ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നതിന് ശേഷമാണ് ഇയാളെ രക്ഷപ്പെടുത്തിയത്.

വിമാനത്തില്‍ നിന്ന് ചാടുന്നതിനിടെ, ഫുള്ളറുടെ ഉപകരണങ്ങള്‍ വിമാനത്തിന്റെ അരികില്‍ കുടുങ്ങുകയായിരുന്നു. അങ്ങനെ പാരച്യൂട്ടില്‍ നിന്നും ഒപ്പമുണ്ടായിരുന്ന വ്യക്തിയില്‍ നിന്നും അദ്ദേഹം വേര്‍പെട്ട് പോകുകയായിരുന്നു. ആഷ്‌ലാന്‍ഡ് സിറ്റി ഹൈവേയ്ക്ക് പുറത്തുള്ള ഒരു വനപ്രദേശത്താണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ജോണ്‍ സി ട്യൂണ്‍ വിമാനത്താവളത്തില്‍ നിന്ന് സ്‌കൈ ഡൈവിംഗ് യാത്രയ്ക്കിടെ വിമാനത്തില്‍ നിന്ന് ചാടിയ മറ്റ് മൂന്ന് പേര്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.

മരത്തില്‍ കുടുങ്ങിയ വ്യക്തിയെ രക്ഷാപ്രവര്‍ത്തകരാണ് താഴെയിറക്കിയത്. സ്‌ക്കൈ ജമ്പ് ഏകോപിപ്പിച്ച കമ്പനിയായ ഗോ സ്‌കൈഡൈവ് നാഷ്വില്ലെ പറയുന്നത് ഇപ്പോള്‍, ഈ ദുരന്തത്തില്‍ ബാധിതരായവരെ പിന്തുണയ്ക്കുന്നതിലാണ് ടീം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നാണ്. 5,000-ത്തിലധികം ജമ്പുകളുള്ള പരിചയസമ്പന്നനായ സ്‌കൈഡൈവര്‍ ആയിരുന്നു ഫുള്ളര്‍. സൈനിക ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്ന വ്യക്തി കൂടിയായിരുന്നു അദ്ദേഹം.

ജീവിതത്തെ വളരെ പോസിററീവായി കണ്ട വ്യക്തിയായിരുന്നു ഫുള്ളര്‍ എന്നാണ് സഹപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നത്. 'സ്പൈഡി' എന്ന് വിളിപ്പേരുള്ള ഫുള്ളര്‍ ജൂണില്‍ നാഷ്വില്ലിന് സമീപം ഒരു വിമാനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. ജൂണ്‍ 8 ന് തുള്ളഹോമ റീജിയണല്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ വിമാനം തകര്‍ന്നുവീണിരുന്നു. എന്നാല്‍ ഫുളളര്‍ അവശിഷ്ടങ്ങളില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന മറ്റ് പത്തൊന്‍പത് പേരും രക്ഷപ്പെടുകയും ചെയ്തു.

അപകടമുണ്ടായിട്ടും, കായിക വിനോദത്തെ താന്‍ വളരെയധികം സ്നേഹിച്ചിരുന്നതിനാല്‍ അത് ഉപേക്ഷിക്കാന്‍ കഴിയില്ലെന്ന് ഫുള്ളര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ജീവിതത്തിലെ അപകട സാധ്യതകള്‍ മനസിലാക്കിയ താന്‍ ജീവിതശൈലിയില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല, എന്നും അദ്ദേഹം അന്ന് എഴുതിയിരുന്നു.