തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്മാര്‍ട്ട് റോഡുകള്‍ പൂര്‍ത്തിയായതിന് പിന്നാലെ ക്രെഡിറ്റ് തര്‍ക്കം മുറുകിയിരുന്നത് കേന്ദ്രസര്‍ക്കാറും ബിജെപിയും തമ്മിലായിരുന്നു. കേന്ദ്രസര്‍ക്കാറിനും സംസ്ഥാന സര്‍ക്കാറിനും പങ്കാളിത്തമുള്ള പദ്ധതിയുടെ ക്രെഡിറ്റിലെ തര്‍ക്കം ഇപ്പോള്‍ മുറുകുന്നത് സംസ്ഥാന മന്ത്രിസഭയിലാണ്. മുഖ്യമന്ത്രിയുടെ മരുമകന്‍ പി എ മുഹമ്മദ് റിയാസ് പദ്ധതിയുടെ ക്രെഡിറ്റ് ഒറ്റക്ക് അടിച്ചുമാറ്റിയതിലാണ് മന്ത്രിസഭയില്‍ അമര്‍ഷം പുകയുന്നത്.

തദ്ദേശ സ്വയംഭരണ വകുപ്പ് പണം മുടക്കിയ പദ്ധതിയുടെ ക്രെഡിറ്റാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഒറ്റക്ക് കൊണ്ടുപോയത്. ഇതോടെ മന്ത്രിക്കെതിരെ പരാതിയുമായി എം ബി രാജേഷ് മുഖ്യമന്ത്രിയെ കണ്ടു. ഇതേ തുടര്‍ന്നാണ് സ്മാര്‍ട്ട് റോഡ് പദ്ധതിയുടെ ഉദ്ഘാടനത്തില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വിട്ടു നിന്നത് എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. പാര്‍ട്ടിക്കുള്ളില്‍ സീനിയറായിട്ടും അത് മറികടന്ന് മുഹമ്മദ് റിയാസിന് അധിക പരിഗണന ലഭിക്കുന്നു എന്ന പരാതി ശക്തമാകുന്നതിന് ഇടെയാണ് ഇതൊരു പരാതി രൂപത്തില്‍ പിണറായിക്ക് മുന്നിലേക്ക് എത്തുന്നത്. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഇത്തരം ശ്രമങ്ങള്‍ ആവര്‍ത്തിക്കുന്നില്‍ പി രാജീവും പരാതി ഉന്നയിച്ചിരുന്നു എന്നാണ് സൂചനകള്‍.

80 കോടിയോളം രൂപ തിരുവനന്തപുരത്തെ സ്മാര്‍്ട് റോഡിന് വേണ്ടി തദ്ദേശ സ്വയംഭരണ വകുപ്പ് മുടക്കിയിരുന്നു. എന്നിട്ടും മന്ത്രി റിയാസാണ് വെളുക്കേ ചിരിക്കുന്ന ഫ്‌ള്ക്‌സുകളുമായി ക്രെഡിറ്റെടുത്തത്. മുഖ്യമന്ത്രിയുടെ ചിത്രത്തിനൊപ്പം റിയാസിന്റെ ചിത്രമായിരുന്നു ഫ്‌ളക്‌സുകളില്‍ നിറഞ്ഞത്. തദ്ദേശ മന്ത്രിയെ തീര്‍ത്തും അവഗണിക്കുകയും ചെയ്തു. ഇതോടെയാണ് രാജേഷ് പരാതി പറഞ്ഞത്.

ഈ തര്‍ക്കത്തെ തുര്‍ന്നാണ് മുഖ്യമന്ത്രി തലസ്ഥാനത്ത് ഉണ്ടായിട്ടും ജലദോഷത്തിന്റെ പേരു പറഞ്ഞ് ഉദ്ഘാടന ചടങ്ങില്‍ നിന്നും വിട്ടുനിന്നത്. രണ്ടു മന്ത്രിമാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം ഉണ്ടായതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്മാര്‍ട്ട് സിറ്റി റോഡ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്നാണ് അറിയുന്നത്. സ്മാര്‍ട്ട സിറ്റിയുടെ ഭാഗമായി തലസ്ഥാനത്തെ റോഡുകള്‍ കുഴിച്ചിട്ട് മാസങ്ങളോളം അങ്ങനെ കിടന്നതില്‍ ചെറിയ ജനരോഷമല്ല സര്‍ക്കാരും,കോര്‍പ്പറേഷനും കേള്‍ക്കേണ്ടിവന്നത്. മാസങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ തലസ്ഥാനത്തെ സ്മാര്‍ട്ട് റോഡുകള്‍ തയ്യാറായി. രാജ്യത്തെ മെട്രോ നഗരങ്ങളിലേത് പോലെ റോഡുകള്‍ മനോഹരമായാണ് നിര്‍മിച്ചത്.പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.

മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെയും ഫ്‌ലക്‌സുകളും പത്ര പരസ്യങ്ങളും നിറഞ്ഞു.പക്ഷേ, മുഖ്യമന്ത്രി ഉദ്ഘാടന ചടങ്ങിന് എത്തിയില്ല. അതിനു പിന്നില്‍ മറ്റു കാര്യങ്ങള്‍ ഉണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.തലസ്ഥാനത്തെ സ്മാര്‍ട്ട് റോഡ് നിര്‍മ്മാണത്തിന് ആകെ കണക്കാക്കിയത് 200 കോടി രൂപയാണ്. കേന്ദ്രവും സംസ്ഥാനവും കൂടി 80 കോടി രൂപ നല്‍കി.

ചെലവ് കണക്കാക്കി 80 കോടി നല്‍കിയത് തദ്ദേശ ഭരണ അക്കൗണ്ടില്‍ നിന്നാണ്. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കേരള റോഡ് ഫണ്ട് ബോര്‍ഡ്, സ്മാര്‍ട്ട് റോഡ് നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം എന്നതിനപ്പുറം പണം ഒന്നും ചെലവഴിക്കുന്നില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും, തിരുവനന്തപുരം കോര്‍പ്പറേഷനുമാണ് പണം മുഴുവന്‍ ചെലവഴിച്ചത്. പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്നും കടകംപള്ളി സുരേന്ദ്രനും വിട്ടു നിന്നിരുന്നു. ഈ വിഷയത്തില്‍ മുഹമ്മദ് റിയാസിനെതിരെ കടകംപള്ളി പരസ്യമായി രംഗത്തുവരുന്നു.

ആരോഗ്യ പ്രശ്‌നങ്ങളാണെന്നാണ് അറിയിച്ചതെങ്കിലും ആ ദിവസം ഉച്ച വരെയും, പിറ്റേന്ന് രാവിലെ നടന്ന പൊതു പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നടത്തുന്ന അമിതാധികാര ഇടപെടലുകളില്‍ മന്ത്രിസഭയിലെ മറ്റ് ചില മന്ത്രിമാര്‍ക്കും, പാര്‍ട്ടിക്കുള്ളിലും കടുത്ത അതൃപ്തിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. മുഹമ്മദ് റിയാസിനെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുത്തപ്പോഴും സീനിയറായ എം ബി രാജേഷിന് സ്ഥാനം ലഭിച്ചിരുന്നില്ല. മുഖ്യമന്ത്രിയുടെ കെയര്‍ഓഫീലാണ് റിയാസിന് കൂടുതല്‍ സ്ഥാനങ്ങള്‍ ലഭിക്കുന്നതെന്ന ആക്ഷേപം നേതാക്കള്‍ക്കിടയില്‍ ശക്തമായി ഉയരുന്നുണ്ട്.