മുംബൈ: സംഗീത സംവിധായകന്‍ പലാഷ് മുച്ഛലുമായുള്ള വിവാഹബന്ധം മാറ്റിവെച്ചതല്ല ഒഴിവാക്കിയതാണെന്ന് സ്ഥിരീകരിച്ച് ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാന. ഇതുസംബന്ധിച്ച വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും. ഇരുകുടുംബങ്ങളുടെയും സ്വകാര്യത മാനിക്കണമെന്നും സ്മൃതി ആവശ്യപ്പെട്ടു. വിവാഹം റദ്ദാക്കിയതായി മന്ദാന ഇതാദ്യമായാണ് സ്ഥിരീകരിക്കുന്നത്.

ഈ അധ്യായം ഇവിടെ അവസാനിക്കുന്നുവെന്നും രണ്ട് കുടുംബങ്ങളുടെയും സ്വകാര്യത മാനിക്കണമെന്നും മന്ദാന സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു. രാജ്യത്തിന് വേണ്ടി തുടര്‍ന്നും കളിച്ച് ട്രോഫികള്‍ സ്വന്തമാക്കുകയാണ് ലക്ഷ്യം. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി, മുന്നോട്ട് പോകാന്‍ സമയമായി. താരം ഇന്‍സ്റ്റാഗ്രാം കുറിപ്പില്‍ വ്യക്തമാക്കി.

ഇരുവരും തമ്മിലുള്ള വിവാഹം നീട്ടിവെച്ചതിന് ശേഷമുള്ള സ്മൃതിയുടെ ആദ്യ സോഷ്യല്‍ മീഡിയ പോസ്റ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. പുതിയ ഫോട്ടോയില്‍ താരത്തിന്റെ കൈയ്യില്‍ വിവാഹ നിശ്ചയ മോതിരം കാണാനില്ലെന്നതാണ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.. എന്നാല്‍, വിവാഹം നീട്ടിവെച്ചതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രതികരണമൊന്നും സ്മൃതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. ഇത്തരം ഊഹാപോഹങ്ങള്‍ക്കാണ് ഇപ്പോള്‍ അവസാനമായിരിക്കുന്നത്.

മുച്ചാലുമായി മന്ദാനയുടെ വിവാഹം ഈ വര്‍ഷം ഡിസംബറില്‍ നടക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മാസം 23ന് നടക്കേണ്ടിയിരുന്ന വിവാഹം സ്മൃതിയുടെ പിതാവിന്റെ അരോഗ്യസ്ഥിതി പെട്ടെന്ന് മോശമായതിനെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. പിന്നാലെ പലാഷ് മുച്ചലിന്റെ വഴിവിട്ട ബന്ധങ്ങളാണ് വവാഹം മാറ്റിവെക്കാന്‍ കാരണമായതെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും വന്നു. എന്നാല്‍ ഇതിനോടൊന്നും ഇരു കുടുംബങ്ങളും ഇതുവരെ പ്രതികരിച്ചിരുന്നില്ല.

വിവാഹം മാറ്റിവെച്ചതിന് പിന്നാലെ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും സ്മൃതിയും ഇന്ത്യന്‍ ടീമിലെ സുഹൃത്തുക്കളും സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. ഇതും അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി. ഇതിനിടെയാണ് സ്മൃതിയുടെ വിവാഹം ഡിസംബര്‍ ഏഴിന് നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ ഇത്തരം അഭ്യൂഹങ്ങളെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും നിലവിലെ സാഹചര്യത്തില്‍ വിവാഹം മാറ്റിവെച്ചിരിക്കുകയാണെന്നും സ്മൃതിയുടെ സഹോദരന്‍ ശ്രാവണ്‍ മന്ദാന ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

പിതാവിന്റെ ഹൃദയാഘാതമല്ല, പലാഷിന് മറ്റൊരു യുവതിയുമായുള്ള ബന്ധം പുറത്തറിഞ്ഞതാണ് വിവാഹം മുടങ്ങാന്‍ കാരണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇതിന് അടിസ്ഥാനമായി ചില ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും പുറത്തുവന്നിരുന്നു. കൊറിയോഗ്രാഫറായ യുവതിയുമായുള്ള പലാഷിന്റെ ചാറ്റാണ് ഇതെന്നാണ് പ്രചരണം.

ആഡംബര ഹോട്ടലില്‍ നീന്താനായി മേരിയെ ക്ഷണിക്കുന്നതാണ് സ്‌ക്രീന്‍ഷോട്ടിലെ ചാറ്റിലുള്ളത്. കൂടാതെ സ്മൃതിയുമായുള്ള ബന്ധത്തെ കുറിച്ച് മേരി ചോദിക്കുമ്പോള്‍ ചാറ്റിന്റെ മറുവശത്തുള്ളയാള്‍ അതില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതും ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകളില്‍ കാണാം. എന്നാല്‍ സ്മൃതി മന്ദാനയുടേയോ പലാഷിന്റേയോ കുടുംബം ഇതുവരെ ഇക്കാര്യങ്ങളില്‍ പ്രതികരിച്ചിട്ടില്ല.