ആലപ്പുഴ: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ നിഷ്‌കളങ്കനും മാന്യനുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഐക്യം പറഞ്ഞപ്പോള്‍ സുകുമാരന്‍ നായര്‍ അനുകൂലിച്ചു. തുഷാറിനെ മകനെപ്പോലെ സ്വീകരിക്കുമെന്നും പറഞ്ഞു. എന്നാല്‍ എന്‍എസ്എസിന്റെ ബോര്‍ഡ് തീരുമാനം മറിച്ചായി. അതില്‍ തനിക്ക് വിഷമമോ പ്രതിഷേധമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. നായര്‍ സമുദായം സഹോദര സമുദായമാണെന്നും സുകുമാരന്‍ നായരെ ആരും അധിക്ഷേപിക്കരുതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. പദ്മഭൂഷണ്‍ സമുദായത്തിന് കിട്ടിയ അംഗീകാരമാണെന്നും സീറോ ആയ താന്‍ ഹീറോ ആയെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

മുസ്‌ലിംകള്‍ക്കെതിരല്ല താനെന്നും സമുദായത്തോടും സംഘടനകളോടും ബുദ്ധിമുട്ടില്ലെന്നും എന്നാല്‍ ലീഗിനെതിരെ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുകയാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. 'ലീഗുമായി ഒരു ഐക്യത്തിനുമില്ല. കൂടെക്കൂട്ടി എല്ലാം നേടിയെടുത്തിട്ട് അവര്‍ അവരുടെ വഴിക്ക് പോയി. ഇത് തുറന്ന് പറഞ്ഞതിനാണ് സമുദായത്തെ ആക്ഷേപിച്ചെന്ന് പറയുന്നത്. മുസ്‌ലിംകളോട് എസ്എന്‍ഡിപിക്ക് വിരോധമില്ല. ലീഗ് അങ്ങനെയല്ല, സംഘടനയില്‍പ്പെട്ട ചിലരെ സംഘടനയ്ക്ക് വിരുദ്ധമായി തിരിച്ചു. പറഞ്ഞത് പറഞ്ഞത് തന്നെയാണ്. എന്നെ കത്തിച്ചാലും പ്രശ്‌നം തീരില്ല. പറഞ്ഞതില്‍ സംവാദത്തിനുണ്ടെങ്കില്‍ വാ, ഞാന്‍ തെളിയിക്കാം'- വെള്ളാപ്പള്ളി വിശദീകരിച്ചു.

എസ്എന്‍ഡിപിയുടെ ഐക്യ ആശയം നായാടി മുതല്‍ നസ്രാണി വരെയാണെന്ന് പറഞ്ഞ അദ്ദേഹം ഐക്യം ആരെയും ഉപദ്രവിക്കാനല്ല, ഇലക്ഷന്‍ സ്റ്റണ്ടുമല്ലെന്നും വ്യക്തമാക്കി. എസ്എന്‍ഡിപിയുടേത് നേരത്തെ പ്രഖ്യാപിച്ച നയമാണ്. അതില്‍ പങ്കുചേരാമെന്നുള്ളവര്‍ക്ക് പങ്കുചേരാമെന്നും പറഞ്ഞു. രാഷ്ട്രീയലക്ഷ്യത്തോടെയാണ് എസ്എന്‍ഡിപി ഐക്യത്തിന് ശ്രമിച്ചതെന്നായിരുന്നു സുകുമാരന്‍ നായര്‍ കഴിഞ്ഞ ദിവസം ആരോപിച്ചത്. അപ്പോഴും മയപ്പെടുത്തിയാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.

രാഷ്ട്രീയ പാര്‍ട്ടികളോട് സമദൂരമാണ് എന്‍എസ്എസ് എക്കാലവും പുലര്‍ത്തിയതെന്നും അങ്ങനെയുള്ളയിടത്തേക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടി അധ്യക്ഷനായ മകനെ അയയ്ക്കാനുള്ള വെള്ളാപ്പള്ളി നടേശന്റെ തീരുമാനം സംശയാസ്പദമാണെന്നും അതിനാല്‍ ഐക്യത്തില്‍ നിന്ന് പിന്‍മാറുകയാണെന്നും ഐക്യം അടഞ്ഞ അധ്യായമാണെന്നുമായിരുന്നു സുകുമാരന്‍ നായരുടെ വിശദീകരണം. ബോര്‍ഡ് എതിര്‍ത്തതിനാലാണ് ഐക്യത്തില്‍ നിന്ന് പിന്‍മാറുന്നതെന്ന വാര്‍ത്തകളും സുകുമാരന്‍ നായര്‍ തള്ളിയിരുന്നു.

വെള്ളാപ്പള്ളിയുടെ വിശദീകരണം ചുവടെ

റേറ്റിംഗ് കൂട്ടാന്‍ ചാനലുകാര്‍ തന്നെ ഉപയോഗിക്കുന്നു. സുകുമാരന്‍ നായര്‍ നിഷ്‌കളങ്കനും മാന്യനും നിസ്വാര്‍ത്തനുമാണ്. എസ്എന്‍ഡിപി പറയുന്ന ഐക്യം നായാടി മുതല്‍ നസ്രാണി വരെയാണ്. ഇത് നേരത്തെ പ്രഖ്യാപിച്ച നയമാണ്. എതിര്‍പ്പ് ലീഗിനോട് മാത്രം. സത്യം പറഞ്ഞപ്പോള്‍ സമുദായത്തെ ആക്ഷേപിക്കുന്നതായി വ്യാഖ്യാനിച്ചു. ലീഗിന്റെ വിഭാഗീയത ചൂണ്ടി കാണിച്ചു. മുസ്ലിം വിരോധി എന്ന് പറഞ്ഞ് കത്തിച്ചു. അങ്ങനെ കത്തുന്ന ആളല്ല താന്‍.

പ്രസ്ഥാനത്തെ തകര്‍ക്കാനും തളര്‍ത്താനും ആണ് ശ്രമം. ജാതി വിവേചനം ആണ് ജാതി ചിന്താഗതി ഉണ്ടാക്കുന്നത്. എസ്എന്‍ഡിപി യോഗം തുറന്ന പുസ്തകമാണെന്നും, ആര്‍ക്കും വിമര്‍ശിക്കാമെന്നും വെള്ളാപ്പള്ളി. ഹിന്ദുക്കളുടെ ഐക്യം ചരിത്രത്തിന് അനിവാര്യം. തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്‍ബലം നല്‍കിയ ആളാണ് സുകുമാരന്‍ നായര്‍. തന്നെ കരുത്തനാക്കിയ നേതാവാണ് അദ്ദേഹം. ഐക്യത്തില്‍ നിന്ന് പിന്‍മാറാന്‍ സുകുമാരന്‍ നായര്‍ക്ക് മേല്‍ ബാഹ്യസമ്മര്‍ദ്ദമുണ്ടായി. കമ്മിറ്റിയിലുണ്ടായ സമ്മര്‍ദ്ദത്തിന്റെ അടിസ്ഥാനത്തില്‍ ആണ് അദ്ദേഹം പിന്മാറിയത്.അതില്‍ വിഷമവുമില്ല പ്രതിഷേധവുമില്ല. നായര്‍ സമുദായം സഹോദര സമുദായം. എന്‍എസ്എസിനെയോ സുകുമാരന്‍ നായരെയോ തള്ളി പറയരുത്. നായര്‍ സഹോദരന്മാര്‍ നമ്മുടെ സഹോദരങ്ങളാണെന്നും തങ്ങള്‍ ഹിന്ദുക്കളാണെന്നും വെള്ളാപ്പള്ളി.

മുസ്ലിം വിരോധികളാക്കി ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നു. സുകുമാരന്‍ നായര്‍ കാണിച്ച വിശാല മനസ്‌കത എനിക്ക് ഇരട്ടി ചങ്ക് നല്‍കി. വേട്ടയാടിയപ്പോള്‍ കരുത്തായി നിന്നത് സുകുമാരന്‍ നായര്‍ മാത്രമെന്നും വെള്ളാപ്പള്ളി പറയുന്നു. പത്മഭൂഷന്‍ അവാര്‍ഡ് കിട്ടിയത് സമുദായത്തിനാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറയുന്നു. പത്മഭൂഷന്‍ ലഭിച്ചതില്‍ നല്ലതും ചീത്തയും പറയുന്നവര്‍ ഉണ്ട്. ശരിയെന്നു തോന്നുന്നതേ പ്രവര്‍ത്തിച്ചിട്ടുള്ളുവെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടിക്കും തനിക്കും ലഭിച്ചു. മമ്മൂട്ടിക്ക് കിട്ടിയത് അഭിനയ പാഠവത്തിനുള്ള അംഗീകാരമായാണ്. തനിക്ക് കിട്ടിയത് സംഘടനാ പ്രവര്‍ത്തനത്തിന്റെയും ക്ഷേമപ്രവര്‍ത്തനവും കണക്കിലെടുത്ത്. വിവാദം എന്നും ഉണ്ടാകും. പക്ഷെ അവസാനം അത് പൂമാലയാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.