പെരുന്ന: സമുദായ സംഘടനകള്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്ന എന്‍.എസ്.എസ് - എസ്.എന്‍.ഡി.പി ഐക്യനീക്കത്തിന് അന്ത്യം. എസ്.എന്‍.ഡി.പിയുമായി സഹകരിച്ച് മുന്നോട്ട് പോകാനുള്ള നീക്കങ്ങളില്‍ നിന്ന് നായര്‍ സര്‍വീസ് സൊസൈറ്റി ഔദ്യോഗികമായി പിന്മാറി. പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്ത് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ഈ സുപ്രധാന തീരുമാനമെടുത്തത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും 'സമദൂരം' എന്ന സംഘടനയുടെ പാരമ്പര്യ നയം കര്‍ശനമായി തുടരാനും യോഗം നിശ്ചയിച്ചു.

എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും ഒന്നിച്ച് നീങ്ങാനുള്ള സാധ്യതകള്‍ സജീവമായിരുന്നു. എന്നാല്‍, എസ്.എന്‍.ഡി.പി നേതൃത്വം കൈക്കൊള്ളുന്ന ചില രാഷ്ട്രീയ നിലപാടുകളോടും മുന്നണി ബന്ധങ്ങളോടും എന്‍.എസ്.എസ് നേതൃത്വത്തിന് യോജിക്കാനാവില്ലെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സമുദായത്തിന്റെ അന്തസ്സും പാരമ്പര്യവും കാത്തുസൂക്ഷിക്കാന്‍ രാഷ്ട്രീയ നിരപേക്ഷമായ നിലപാടാണ് ഉചിതമെന്ന് ഡയറക്ടര്‍ ബോര്‍ഡ് വിലയിരുത്തി. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായോ മുന്നണിയുമായോ ചേര്‍ന്ന് നില്‍ക്കുന്നത് സംഘടനയുടെ സ്വതന്ത്ര സ്വഭാവത്തെ ബാധിക്കുമെന്ന ആശങ്കയും യോഗത്തില്‍ ഉയര്‍ന്നു. എസ് എന്‍ ഡി പിയുണ്ടാക്കിയ പാര്‍ട്ടിയാണ് ബിഡിജെഎസ്. അത് ബിജെപിക്കൊപ്പമാണ്. അതുകൊണ്ടാണ് എന്‍ എസ് എസ് പിന്മാറുന്നത്.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പ് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ എന്‍.എസ്.എസിന്റെ ഈ പിന്മാറ്റം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. ഒരു പ്രത്യേക രാഷ്ട്രീയ ചേരിക്കൊപ്പം നില്‍ക്കുന്നതിന് പകരം, സമുദായത്തിന്റെ ആവശ്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരെ പിന്തുണയ്ക്കുക എന്നതാകും ഇനിയുള്ള രീതി. സമദൂരത്തില്‍ നിന്ന് മാറ്റമില്ലെന്നും ഏതു മുന്നണി ഭരണത്തിലായാലും നായര്‍ സമുദായത്തിന്റെ നീതിപൂര്‍വ്വമായ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സമ്മര്‍ദ്ദശക്തിയായി തുടരുമെന്നും ജി. സുകുമാരന്‍ നായരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം വ്യക്തമാക്കി.

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു സംസ്ഥാനത്തെ രണ്ട് പ്രബല സമുദായ സംഘടനകള്‍ ഒന്നിക്കുന്നത് വലിയൊരു വോട്ട് ബാങ്ക് രൂപീകരണത്തിന് വഴിയൊരുക്കുമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഭയപ്പെട്ടിരുന്നു. എന്നാല്‍ എന്‍.എസ്.എസിന്റെ പിന്മാറ്റത്തോടെ ആ ആശങ്കയ്ക്ക് തല്‍ക്കാലം വിരാമമായിരിക്കുകയാണ്. ഐക്യനീക്കത്തെ പിന്തുണച്ചിരുന്ന വിഭാഗങ്ങള്‍ക്ക് എന്‍.എസ്.എസ് നേതൃത്വത്തിന്റെ ഈ തീരുമാനം അപ്രതീക്ഷിത തിരിച്ചടിയായി. കോണ്‍ഗ്രസിന് ഈ തീരുമാനം വലിയ ആശ്വാസമാണ്. എന്‍ എസ് എസും എസ് എന്‍ ഡി പിയും അടുക്കുന്നത് സിപിഎമ്മിന് വേണ്ടിയാണെന്ന പ്രചരണമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ആശ്വാസമാണ് ഈ തീരുമാനം.