തിരുവനന്തപുരം: അധ്വാനിച്ചുണ്ടാക്കിയ പണം സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചു തട്ടിപ്പിന് ഇരയായി ആത്മഹത്യയ്ക്ക് ഇരയാകുന്ന മലയാളികളുടെ എണ്ണം നാൾക്കുനാൾ വർധിച്ചു വരികയാണ്. നെയ്യാറ്റിൻകരയിലെ സോമസാഗം എന്ന വീട്ടുടമസ്ഥന്റെ മരണവും നാടിന് കണ്ണീരാകുകയാണ്. കൂലിപ്പണിയെടുത്തുണ്ടാക്കിയ പണമാണ് ബാങ്കിൽ നിന്നും കിട്ടാത്ത അവസ്ഥ ഉണ്ടായത്. ഇതാണ് അദ്ദേഹം ജീവനൊടുക്കാൻ ഇടയാക്കിയതും.

സഹകരണബാങ്ക് നിക്ഷേപം ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത സോമ സാഗരം പണത്തിനായി സമീപിച്ചിരുന്നുവെന്നു സമ്മതിച്ച് പെരുമ്പഴുതൂർ സർവീസ് സഹകരണ ബാങ്ക് അധികൃതരും. മകളുടെ വിവാഹം, വീടുപുതുക്കൽ തുടങ്ങിയ ആവശ്യങ്ങൾ പറഞ്ഞു കൊണ്ടാണ് തങ്ങളെ സമീപിച്ചതെന്നും എന്നാൽ, അതിന്റെ ഗുരുതരാവസ്ഥ ബോധ്യപ്പെട്ടില്ലെന്നും ബാങ്ക് സെക്രട്ടറി ജയകുമാരി പറഞ്ഞു.

"ഏകദേശം ഒരു ലക്ഷം രൂപയോളം നാലഞ്ചു തവണയായി പണം നൽകിയിട്ടുണ്ട്. ഇത് അത്ര അത്യാവശ്യമാണെന്നു കരുതിയില്ല. ആദ്യം വീടു പണിയെന്നാണു പറഞ്ഞത്, പിന്നീടു പറഞ്ഞു മോളുടെ കല്യാണമാണെന്ന്. കല്യാണം ഉറപ്പിച്ചിട്ടൊന്നുമില്ലായിരുന്നു. സഹകരണ ബാങ്കിൽ നിക്ഷേപിച്ചാൽ പണം തിരികെ കിട്ടില്ലെന്ന ഭീതിയുടെ പുറത്താണ് അദ്ദേഹം നിക്ഷേപം തിരികെയെടുക്കാൻ വന്നതെന്നതാണു വസ്തുത.

കണ്ടലയിൽ പ്രശ്‌നം വന്നപ്പോൾ നിക്ഷേപകരുടെ വലിയ ഒഴുക്കുണ്ടായിരുന്നു. ഞങ്ങൾ കുറേയൊക്കെ കൊടുത്തു തീർത്തു. പിന്നീടു നിക്ഷേപകർക്കു കൊടുക്കണമെങ്കിൽ ലോൺ പിരിച്ചെടുത്താൽ മാത്രമേ കൊടുക്കാൻ കഴിയൂ എന്നൊരു അവസ്ഥയായി. അതുകാരണം താമസം വന്നു. ആ സമയത്താണ് ഇദ്ദേഹം വരുന്നത്. അദ്ദേഹം ആദ്യം ചോദിച്ച തുകയൊക്ക കൊടുത്തിട്ടുണ്ട്.

വളരെ ശാന്തമായാണ് അദ്ദേഹം സംസാരക്കാറ്. കൂലിപ്പണിക്ക് പോകുന്നയാളാണെന്നും പണം അത്യാവശ്യമാണ് അതു തരണമെന്നുമാണു പറഞ്ഞത്. അദ്ദേഹം ഇക്കാര്യത്തിന് ആത്മഹത്യ ചെയ്‌തെന്നുള്ളതു ഞങ്ങൾക്കു തന്നെ അതിശയമാണ്. കാരണം അദ്ദേഹം ഒരിക്കലും അങ്ങനെ സംസാരിച്ചിട്ടേയില്ല. പണം നൽകിയില്ലെങ്കിൽ മരിക്കുമെന്ന തരത്തിലൊന്നും ഞങ്ങളോട് ഇതുവരെ സംസാരിച്ചിട്ടില്ല. നിക്ഷേപകർക്കു പണം നൽകാൻ പറ്റിയ സാഹചര്യമല്ലെങ്കിലും കുറേയൊക്കെ ഞങ്ങൾ കൊടുക്കുന്നുണ്ട്. അതുകൊണ്ടാണ് ഈ സാഹചര്യത്തിലും നിലനിൽക്കുന്നത്." ജയകുമാരി അറിയിച്ചു.

ഇന്നലെ രാത്രിയോടെയാണ് നെയ്യാറ്റിൻകര മരത്തൂർ സ്വദേശി സോമ സാഗരം(52) മരിച്ചത്. കോൺഗ്രസ് ഭരിക്കുന്ന പെരുമ്പഴുതൂർ സർവീസ് സഹകരണ ബാങ്കിലാണ് 5 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നത്. മകളുടെ വിവാഹ ആവശ്യത്തിനു തുക പിൻവലിക്കാൻ ശ്രമിച്ചപ്പോൾ സാധിച്ചില്ലെന്നും ഇതേത്തുടർന്നാണു വിഷം കഴിച്ചതെന്നുമാണ് അറിയുന്നത്. രണ്ടാഴ്ച മുൻപാണ് വിഷം കഴിച്ചത്.

നെയ്യാറ്റിൻകര താലൂക്കിലെ ഏഴ് സഹകരണ ബാങ്കുകൾ ദശകോടികളുടെ നഷ്ടത്തിലാണെന്ന റിപ്പോർട്ട് നേരത്തെ വന്നിരുന്നു. വ്യാജ നിയമന ഉത്തരവ് ഉണ്ടാക്കി അനധികൃത നിയമനം നടത്തി എന്നതടക്കം നിരവധി ആക്ഷേപങ്ങൾക്ക് വിധേയമായ പെരുമ്പഴുതൂർ സഹകരണ ബാങ്ക് യുഡിഎഫ് നിയന്ത്രണത്തിൽ ഉള്ളതാണ്. സ്വന്തക്കാരുടെയും ബന്ധുക്കളുടെയും പേരിൽ നിയമവിരുദ്ധമായ രീതിയിൽ മതിയായ ജാമ്യം പോലും ഇല്ലാതെ കോടികൾ വായ്പ നൽകുക , ചിട്ടിയുടെ പേരിൽ കോടികളുടെ ക്രമക്കേട് നടത്തുക , കൂടിയ പലിശയ്ക്ക് നിക്ഷേപങ്ങൾ സ്വീകരിക്കുക , വലിയ തോതിൽ ധൂർത്ത് നടത്തുക തുടങ്ങിയ നടപടികളിലൂടെ ആണ് നെയ്യാറ്റിൻകരയിലെ കോൺഗ്രസ് സഹകരണ സംഘങ്ങൾ നഷ്ടത്തിലായതെന്ന് സിപിഎം ആരോപിച്ചിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ ആനാവൂർ നാഗപ്പൻ തെളിവ് പുറത്തു വിട്ട് കടന്നാക്രമണം നടത്തിയ ബാങ്കുകളിൽ ഒന്നാണ് പെരുമ്പഴുതൂരിലേതും. ഈ ബാങ്കാണ് സോമസാഗരത്തിന്റെ മരണത്തിൽ പ്രതിക്കൂട്ടിലാകുന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ 19നാണ് തോമസ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയോടെയാണ് മരണം.