ഷാര്‍ജ: ഉപതിരഞ്ഞെടുപ്പ് ചൂടിനിടെ ഷാര്‍ജയിലെത്തി ഒരേ വേദിയില്‍ എംബി രാജേഷും വികെ ശ്രീകണ്ഠനും. സൗഹൃദം പങ്കിട്ട് നേതാക്കള്‍ക്ക് ഇടയിലേക്ക് ഇടത് സ്ഥാനാര്‍ഥി പി സരിന്റെ ഭാര്യ സൗമ്യ സരിനും എത്തി. ഷാര്‍ജയില്‍ ഇന്ത്യന്‍ അസോസിയേഷന്റെ ഓണാഘോഷത്തിലായിരുന്നു മൂവരും ഒന്നിച്ചെത്തിയത്. പാലക്കാട്ടെ രാഷ്ട്രീയ ക്യാംപുകളില്‍ സ്ഥാനാര്‍ത്ഥികളെ ചൊല്ലിയുള്ള വാക്‌പോര് ഒതുങ്ങിയിട്ടില്ല. ഇതിനിടെ ഷാര്‍ജയില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ ഓണാഘോഷത്തില്‍ പാലക്കാട്ടു നിന്നുള്ള മന്ത്രി എംബി രാജേഷും എംപി വികെ ശ്രീകണ്ഠനും ഒന്നിച്ചെത്തിയത്.

വേദിയില്‍ ഇരുവരും രാഷ്ട്രീയമൊന്നും സംസാരിച്ചില്ല. ഇതിനിടെയാണ് യുഎഇയില്‍ ഡോക്ടറും ഇടത് സ്ഥാനാര്‍ത്ഥി പി സരിന്റെ ഭാര്യയുമായ സൗമ്യ സരിനും ചടങ്ങിലേക്കെത്തിയത്. നേതാക്കളോട് സൗഹൃദ സംഭാഷണം നടത്തി സൗമ്യ മടങ്ങി. സ്ഥാനാര്‍ത്ഥിത്വത്തിലും രാഷ്ട്രീയത്തിലും അഭിപ്രായം പറയില്ലെന്നു സൗമ്യ നേരത്തെ വ്യക്തമാക്കിയതുമാണ്. നേതാക്കളുടെ മാധ്യമങ്ങളോടുള്ള പ്രതികരണത്തില്‍ നിറയെ പാലക്കാടന്‍ ചൂടായിരുന്നു.

യുഡിഎഫിനകത്ത് അഗ്‌നി പര്‍വ്വതം പുകയുകയാണ്. അത് പൊട്ടിത്തെറിക്കുന്നതിന്റെ ലക്ഷണങ്ങള്‍ കാണുകയാണ്. എല്‍ഡിഎഫ് മുന്നോട്ടുവെക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി അസംതൃപ്തരായ കോണ്‍ഗ്രസുകാര്‍ക്കുപോലും വോട്ടു ചെയ്യാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥിയാണെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു. ഞങ്ങളില്‍ നിന്നും പോയ ഒരാളെയാണ് സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. അതുകൊണ്ട് സ്വന്തം പാളയത്തിലെ പട ആദ്യം നന്നാക്കട്ടെയായിരുന്നു ശ്രീകണ്ഠന്‍ എംപിയുടെ പ്രതികരണം. ഇതിനിടെ, സരിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലെ നിലപാട് വ്യക്തമാക്കി പുതിയ വീഡിയോയും ഡോ. സൗമ്യ സരിന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.