വാഷിങ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഒമ്പത് മാസമായി കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും മടക്കയാത്ര വീണ്ടും അനിശ്ചിതത്വത്തില്‍. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ക്രൂ10 ദൗത്യം നാസയും സ്പേസ്എക്സും നീട്ടിവെച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.

നാസയുടെ ബഹിരാകാശ സഞ്ചാരികളായ ആനി മക്ക്ലെയിന്‍, നിക്കോള്‍ അയേഴ്സ്, ജപ്പാനില്‍നിന്നുള്ള ടകുയ ഒനിഷി, റഷ്യയുടെ കിരില്‍ പെസ്‌കോവ് എന്നിവരാണ് ഫാല്‍കണ്‍ 10 റോക്കറ്റില്‍ ക്രൂ10 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്രാ ബഹിരാകാശ നിലയത്തിലേക്ക് പോകേണ്ടിയിരുന്നത്. ദൗത്യം നീട്ടിവെച്ചതോടെ ഇവര്‍ പേടകത്തില്‍നിന്ന് സുരക്ഷിതമായി പുറത്തിറങ്ങി.

ക്രൂ10 ന്റെ വിക്ഷേപണം നാളെ രാവിലെ ഇന്ത്യന്‍ സമയം 4.56ന് നടക്കും. തിങ്കളാഴ്ച ഇന്ത്യന്‍ സമയം 6.35ന് സുനിതയും ബുച്ചും ബഹിരാകാശ നിലയത്തില്‍ നിന്ന് ഭൂമിയിലേക്ക് മടങ്ങുമെന്നാണ് പുതിയ അറിയിപ്പ്. തകരാറുകള്‍ പരിഹരിച്ചില്ലെങ്കിലും യാത്ര വീണ്ടും നീളാനാണ് സാധ്യത.

ഫ്‌ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ റോക്കറ്റ് ലോഞ്ച് പാഡിലെ ഹൈഡ്രോളിക് സംവിധാനത്തിനാണ് സാങ്കേതിക തകരാര്‍ സംഭവിച്ചത്. കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് ബുധനാഴ്ചയായിരുന്നു ക്രൂ10 വിക്ഷേപിക്കാന്‍ തീരുമാനിച്ചത്. റോക്കറ്റിന്റെ വിക്ഷേപണത്തിന് തൊട്ട് മുമ്പാണ് ദൗത്യം നീട്ടിവെച്ചതായി നാസ അറിയിച്ചത്.

മാര്‍ച്ച് 12ന് വാഹനം ഭൂമിയില്‍ നിന്ന് പുറപ്പെട്ട് മാര്‍ച്ച് 20ഓടെ സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും ഭൂമിയിലെത്തിക്കാനായിരുന്നു നാസയുടെ പദ്ധതി. ഇതാണ് വീണ്ടും അനിശ്ചിതത്വത്തിലായത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള സുനിതയെയും ബുച്ചിനെയും സ്‌പേസ് എക്‌സിന്റെ മറ്റൊരു വാഹനത്തില്‍ കൊണ്ടു വരാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍, സാങ്കേതിക തകരാര്‍ മൂലം യാത്ര അനിശ്ചിതമായി നീട്ടിവെക്കേണ്ടിവന്നു. ഈ സാഹചര്യത്തിലാണ് പഴയ ഡ്രാഗണ്‍ വാഹനം വീണ്ടും ഉപയോഗിക്കാന്‍ നാസ തീരുമാനിച്ചത്..

കഴിഞ്ഞ ജൂണിലാണ് സുനിത വില്യംസും ബുച്ച് വില്‍മറും ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ അന്താരാഷ്ട്രാ ബഹിരാകാശ നിലയത്തിലെത്തിയത്. സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ഇരുവരുമില്ലാതെ സ്റ്റാര്‍ലൈനര്‍ തിരിച്ചെത്തി. തുടര്‍ന്ന് സ്പേസ്എക്സിന്റെ ക്രൂ10-ല്‍ ഇരുവരേയും തിരിച്ചെത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

മാര്‍ച്ച് 26-ന് ക്രൂ10 വിക്ഷേപിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റേയും സ്പേസ്എക്സ് സി.ഇ.ഒ. ഇലോണ്‍ മസ്‌കിന്റേയും നിര്‍ദേശത്തെത്തുടര്‍ന്ന് ദൗത്യം നേരത്തെയാക്കുകയായിരുന്നു.