തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്പാ കേന്ദ്രം താല്‍ക്കാലികമായി പൂട്ടിച്ചു. സെക്രട്ടറിയറ്റിന് മുന്നില്‍ പ്രവര്‍ത്തിച്ചിരുന്ന 'സ്പര്‍ശന്‍' സ്പാ ആണ് നഗരസഭാ ഉദ്യോഗസ്ഥര്‍ പൂട്ടിച്ചത്. കോര്‍പറേഷന്‍ ഹെല്‍ത്ത് വിഭാഗത്തിന്റെ പരിശോധനക്ക് ശേഷമാണ് സ്പാ പൂട്ടിയത്. സ്പര്‍ശന്‍ വെല്‍നെസ് സ്പായിലാണ് നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തിയത്.

മേയറുടെ നിര്‍ദേശപ്രകാരമാണ് പരിശോധനയെന്നും ലൈസന്‍സ് ഇല്ലാത്തതിനാലാണ് നടപടിയെന്നും സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വ്യക്തമാക്കി. ഇവിടെ ജോലിക്ക് അഭിമുഖത്തിനെത്തിയ യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയുണ്ടായിരുന്നു.

ഇന്നലെ വൈകുന്നേരമാണ് സംഭവങ്ങളുടെ തുടക്കം. സ്പായില്‍ അഭിമുഖത്തിനെത്തിയ 23-കാരിയായ യുവതിയോട് സ്ഥാപന അധികൃതര്‍ അപമര്യാദയായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി നേരിട്ട് തിരുവനന്തപുരം നഗരസഭാ മേയര്‍ വി.വി. രാജേഷിനെ വിളിച്ച് പരാതി ബോധിപ്പിച്ചു. പിന്നാലെ മേയര്‍, പൊലിസിനെയും നഗരസഭാ ആരോഗ്യ വിഭാഗത്തെയും വിവരം അറിയിക്കുകയായിരുന്നു.

ഒരു ലൈസന്‍സില്‍ രണ്ട് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് കണ്ടെത്തല്‍. കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗമാണ് പരിശോധന നടത്തുന്നത്. മേയറുടെ നിര്‍ദേശപ്രകാരമാണ് പരിശോധനയെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. മേയര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നതെന്നും ക്രോസ് മസാജിങ് അടക്കം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും സീനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗണേഷ് കുമാര്‍ പ്രതികരിച്ചു.

മനോഹരന്‍ എന്നയാളാണ് സ്പാ ഉടമ. റിതിന്‍ എന്നയാളാണ് സ്പാ മാനേജര്‍ ഇരുവര്‍ക്കും സ്പാ നടത്താനുള്ള ലൈസന്‍സോ രേഖകളോ ഇല്ല. രണ്ട് മുറികളില്‍ ആയാണ് സ്പാ പ്രവര്‍ത്തിച്ചിരുന്നത്. മതിയായ രേഖകള്‍ ഹാജരാക്കുന്ന മുറയ്ക്ക് കേന്ദ്രം തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. നാളെ മുതല്‍ മറ്റു സ്പാകളിലും പരിശോധന വ്യാപിപ്പിക്കുമെന്ന് ഗണേഷ് കുമാര്‍ വ്യക്തമാക്കി.

തിരുവനന്തപുരം നഗരത്തിലെ സ്പാകളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് മേയര്‍ വി വി രാജേഷ് ഇന്ന് പറഞ്ഞിരുന്നു. തിരുവല്ല സ്പായിലെ ഗുണ്ടാ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ശക്തമായ നടപടിക്കൊരുങ്ങുന്നത്. കോര്‍പ്പറേഷനും പൊലീസും സംയുക്തമായിട്ടാകും പരിശോധന നടത്തുകയെന്നും സ്പാകളുടെ മറവില്‍ അനാശ്യാസ പ്രവര്‍ത്തനം നടത്താന്‍ അനുവദിക്കില്ലെന്നും മേയര്‍ പറഞ്ഞിരുന്നു.

സ്പാ സെന്ററുകളില്‍ ക്രോസ് മസാജിങ് നടക്കുന്നുണ്ടെന്നും അംഗീകൃത ഡോക്ടര്‍മാരുടെയും മറ്റും സാന്നിധ്യമില്ലാതെയാണ് ചിലയിടത്ത് സ്പാകളുടെ പ്രവര്‍ത്തനമെന്നും മേയര്‍ പറഞ്ഞിരുന്നു. ഇത്തരം ലൈസന്‍സിന്റെ മറവില്‍ അനാശ്യസപ്രവര്‍ത്തനം നടത്താന്‍ അനുവദിക്കില്ല. അങ്ങനെ കണ്ടെത്തിയാല്‍ ലൈസന്‍സ് റദ്ദാക്കും. ശക്തമായ നടപടി സ്വീകരിക്കുമെന്നും മേയര്‍ വ്യക്തമാക്കിയിരുന്നു.