തിരുവനന്തപുരം: ഇടവ വെറ്റക്കടയിൽ കടലിൽ മുങ്ങി മരിച്ച പത്താം ക്ലാസ് വിദ്യാർത്ഥിനി ശ്രേയയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് കുടുംബവും നാട്ടുകാരും. ശ്രേയയുടെ മൃതദേഹം ഇന്ന് സംസ്‌കരിച്ചു. പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മിടുക്കിയായിരുന്നു ശ്രേയ. മൊബൈൽ ഫോൺ അമിതമായി ഉപയോഗിക്കുന്നതിനെ ചൊല്ലി പെൺകുട്ടിയെ വീട്ടിൽ വഴക്ക് പറഞ്ഞിരുന്നു. തുടർന്ന് ഫോൺ വാങ്ങിവയ്ക്കുയും ചെയ്തു.

പിന്നീട് സ്‌കൂൾ യൂണിഫോം ധരിച്ച് പുറത്തിറങ്ങിയ വിദ്യാർത്ഥിനി അരമണിക്കൂറിനു ശേഷം മരിച്ചുവെന്ന വാർത്തയാണ് വീട്ടുകാരെ തേടിയെത്തിയത്. ശ്രേയയ്ക്കൊപ്പം മറ്റൊരു കുട്ടിയുമുണ്ടായിരുന്നുവെന്ന വാർത്ത അയിരൂർ പൊലീസ് തള്ളി. പെൺകുട്ടി ഒറ്റയ്ക്കു വന്നാണ് കടലിലേക്ക് ഇറങ്ങിയതെന്നും കടൽ വല്ലാതെ ക്ഷോഭിച്ചിരുന്നതിനാൽ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും ദൃക്സാക്ഷികൾ പൊലീസിനോടു പറഞ്ഞു.

എങ്ങോട്ടാണു പോകുന്നതെന്നു ചോദിച്ച് ചില മത്സ്യത്തൊഴിലാളികൾ ശ്രേയയെ തടഞ്ഞിരുന്നു. എന്നാൽ കടലിനടുത്ത് തന്റെ മാതാപിതാക്കൾ ഉണ്ടെന്നു അവരോടു പറഞ്ഞാണ് ശ്രേയ കടലിലേക്ക് ഇറങ്ങിയത്. പെൺകുട്ടി കടലിലേക്കാണ് നടന്നു നീങ്ങുന്നതെന്നു വ്യക്തമായതോടെ അവർ ഓടിച്ചെന്നെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും പൊലീസ് പറഞ്ഞു. ഇടവ വെൺകുളം ചെമ്പകത്തിന്മൂട് പ്ലാവിളയിൽ സാജൻ ബാബുവിന്റെയും സിബിയുടെയും മകളാണ് ശ്രേയ.