- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
24 ന്യൂസ് ചാനലിൽ നിന്നും രാജിവെച്ച സുജയ പാർവ്വതി റിപ്പോർട്ടർ ടിവിയിൽ; കോ-ഓർഡിനേറ്റിങ് എഡിറ്ററായി ജോലിയിൽ പ്രവേശിച്ചു; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സിപിഎം സീറ്റ് നൽകും വരെ നികേഷ് കുമാർ എഡിറ്റർ ഇൻ ചീഫ് സ്ഥാനത്ത് തുടരും; ഗോകുലം ഗോപാലൻ പണമിറക്കുന്ന ചാനലിൽ അരുൺ കുമാറും അമരത്ത്
തിരുവനന്തപുരം: ട്വന്റി ഫോർ ന്യൂസിന്റെ ന്യൂസ് എഡിറ്റർ സ്ഥാനത്തു നിന്നും രാജിവെച്ച സുജയ പാർവതി ഇനി റിപ്പോർട്ടർ ടിവിയിൽ. റിപ്പോർട്ടർ ചാനലിൽ കോഓർഡിനേറ്റിങ് എഡിറ്ററായി ജോലിയിൽ പ്രവേശിച്ചതായി സുജയ വ്യക്തമാക്കി. ഇനിയുള്ള യാത്ര റിപ്പോർട്ടർ ടിവിക്കൊപ്പമെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യക്താക്കി. ചാനലിന്റെ മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിൻ ബൊക്ക നൽകി സ്വീകരിക്കുന്ന ചിത്രങ്ങളും സുജയ പാർവതി പുറത്തുവിട്ടു. നേരതത്തെ ബിഎംഎസ് പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ ചാനലിൽ നിന്നും പ്രതികാര നടപടികൾ നേരിടേണ്ടി വന്നിരുന്നു സുജയ പാർവതിക്ക്.
ബിജെപിയുടെ ട്രേഡ് യൂണിയൻ സംഘടനയായ ബിഎംഎസിന്റെ പരിപാടിയിൽ പങ്കെടുക്കുകയും, ബിഎംഎസ് ആദരിക്കപ്പെടേണ്ട സംഘടനയാണെന്നും മോദിയുടെ ഭരണനേട്ടങ്ങൾ അവഗണിക്കാനാകില്ലെന്നും സുജയ വേദിയിൽ പറഞ്ഞിരുന്നു. മാനേജ്മെന്റിന്റെ നടപടിക്ക് എതിരെ സംഘ്പരിവാർ സമ്മർദം ഏറിയപ്പോഴാണ് മാർച്ച് 29ന് സുജയയുടെ സസ്പെൻഷൻ പിൻവലിച്ചത്. സസ്പെൻഷൻ കഴിഞ്ഞ് ഓഫീസിൽ പ്രവേശിക്കാനെത്തിയ സുജയക്ക് ആർഎസ്എസ് സ്വീകരണവും നൽകിയിരുന്നു. തിരികെ ജോലിയിൽ പ്രവേശിച്ചു ചാനലിൽ വാർത്ത വായിച്ചതിന് ശേഷമാണ് സുജയ രാജിവെച്ചതും.
രാജി പ്രഖ്യാപന വിവരം അറിയിച്ചു കൊണ്ട് ഫേസ്‌ബുക്കിലും അവർ കുറിച്ചിരുന്നു. അതിങ്ങനെയാണ്: 'നിരുപാധികമായ പിന്തുണക്ക് ഏവർക്കും നന്ദി. ഏറ്റവും കഠിനമായ പോരാട്ടത്തിനൊടുവിലാണ് ഏറ്റവും മധുരതരമായ വിജയം വരുന്നത്. ഇത് രാജി പ്രഖ്യാപിക്കാനുള്ള സമയം' എന്ന തലക്കെട്ടിലാണ് സുജയ പാർവതി രാജിവെച്ച വിവരം പങ്കുവെച്ചിരിക്കുന്നത്. എല്ലാ നല്ല ഓർമ്മകൾക്കും സഹപ്രവർത്തകർക്ക് നന്ദി പറയുന്നതായും സുജയ പാർവതി അറിയിക്കുന്നു.
ഗോകുലം ഗോപാലൻ അടക്കം പണമിറക്കിയാണ് റിപ്പോർട്ടർ ടിവിയിൽ അടിമുടി മാറ്റങ്ങൾക്ക് തുടക്കമിട്ടത്. നികേഷ് കുമാറിൽ നിന്നും ചാനൽ ആന്റോ അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള കമ്പനി ഏറ്റെടുക്കുകയാണ് ഉണ്ടായത്. ഈ കമ്പനിയിൽ ഗോകുലവും പണമിറക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ബിജെപി കർണാട അധ്യക്ഷൻ നളിൻ കുമാർ കട്ടിൽ വഴി നിക്ഷേപം എത്തിയതായും സ്ഥിരീകരിക്കാത്ത വാർത്തകളുണ്ടായിരുന്നു.
അതേസമയം ചാനലിന്റെ എഡിറ്റർ ഇൻ ചീഫ് സ്ഥാനത്ത് നികേഷ് കുമാർ തന്നെ തുടർന്നേക്കുമെന്നാണ് സൂചനകൾ. അടുത്ത തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തനിക്ക് സിപിഎം അവസരം നൽകുമെന്നാണ് നികേഷിന്റെ പ്രതീക്ഷ. അങ്ങനെ വാന്നാൽ ആ ഘട്ടത്തിൽ ചാനലിൽ നിന്നും പടിയിറങ്ങാനാണ് നീക്കം. അതുവരെ റിപ്പോർട്ടറിൽ നികേഷ് കുമാർ തുടർന്നേക്കും.
നേരത്തെ 24 വിട്ട അനിൽ അയിരൂരാണ് റിപ്പോർട്ടർ ടിവിയുടെ പ്രസിഡന്റ് സ്ഥാനത്തുള്ളത്. സ്മൃതി പരുത്തിക്കാടാനാണ് എക്‌സിക്യൂട്ടീവ് എഡിറ്റർ പദവിയിൽ. അദ്ധ്യാപകനും ചാനൽ അവതാരകനുമായിരുന്ന അരുൺകുമാർ കൺസൽട്ടന്റ് എഡിറ്ററായി ചുമതലേൽക്കും. പ്രമുഖ മാധ്യമപ്രവർത്തകനായ ഉണ്ണി ബാലകൃഷ്ണൻ റിപ്പോർട്ടർ ടിവിയുടെ ഡിജിറ്റൽ വിഭാഗം തലവനായി ചുമതലയേറ്റിരുന്നു. ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി ന്യൂസ് തുടങ്ങിയ മാധ്യമങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഉണ്ണി ബാലകൃഷ്ണൻ മാതൃഭൂമി ന്യൂസിൽ ചീഫ് ഓഫ് ന്യൂസ് ആയിരുന്നു.
റിപ്പോർട്ടർ ടിവി സ്പെഷ്യൽ കറസ്പോണ്ടന്റായി ടി.വി പ്രസാദും ചുമതലയേറ്റിരുന്നു. കൂടാതെ മാതൃഭൂമി ന്യൂസ് ചാനലിൽ നിന്നും ആർ ശ്രീജിത്തും റിപ്പോർട്ടർ ടിവിക്കൊപ്പം ചേർന്നിരുന്നു. കൂടാതെ മറ്റു ചാനലുകളിൽ നിന്നും നിരവധി മാധ്യമ പ്രവർത്തകർ റിപ്പോർട്ടർ ടിവിക്കൊപ്പം എത്തിയിട്ടുണ്ട്. 24 ന്യൂസ് ചാനലിൽ നിന്നും നിരവധി പേരാണ് രാജിവെച്ചത്.
മലയാളത്തിലെ മറ്റ് ടെലിവിഷൻ ന്യൂസ് ചാനലുകളിൽ നിന്ന് വ്യത്യസ്തമായി ഒരു മാധ്യമപ്രവർത്തകന്റെ നേതൃത്വത്തിൽ ആരംഭിച്ച ആദ്യ ന്യൂസ് ചാനലാണ് റിപ്പോർട്ടർ. ഇന്ത്യാവിഷനിൽ നിന്നും ഇറങ്ങിയ എംവി നികേഷ് കുമാറെന്ന കേരളത്തിലെ ഏറ്റവും പ്രമുഖനായ മാധ്യമപ്രവർത്തകൻ മാനേജിങ് ഡയറക്ടറും എഡിറ്റർ ഇൻ ചീഫുമായി 2011 മെയ് 13 നാണ് ചാനൽ പ്രവർത്തനം ആരംഭിക്കുന്നത്. സോളാർ അഴിമതി കേസ്, ആർ ബാലകൃഷ്ണപിള്ളയുടെ ജയിൽ വാസം, ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസ് തുടങ്ങിയ വിവിധ വിഷയങ്ങളിൽ ശ്രദ്ധേയമായ വാർത്തകൾ പുറത്തുകൊണ്ടുവരാൻ റിപ്പോർട്ടറിന് സാധിച്ചിട്ടുണ്ട്.
കേരളത്തിലെ ഇന്നത്തെ പല പ്രമുഖ മാധ്യമ പ്രവർത്തകരും ഒരു കാലത്ത് റിപ്പോർട്ടറിൽ പ്രവർത്തിച്ചിരുന്നു. തുടക്കത്തിൽ വലിയ തോതിൽ റേറ്റിങ് കിട്ടിയിരുന്നെങ്കിലും അടുത്ത കാലത്ത് ടിആർപിയിൽ മറ്റ് ചാനലുകളെ അപേക്ഷിച്ച് ഏറെ പിന്നിലാണ് റിപ്പോർട്ടർ. ഇതിനിടയിൽ തന്നെയാണ് റിപ്പോർട്ടർ ചാനൽ ഉടമകൾ മറ്റൊരു കമ്പനിക്ക് വിറ്റുതും. നികേഷ് കുമാറിന്റെ ഭാര്യ റാണി ജോർജാണ് റിപ്പോർട്ടർ ചാനലിന്റെ മുഖ്യ ഷെയർ ഹോൾഡർമാരിൽ ഒരാൾ. ഇവർ തന്റെ ഓഹരികൾ വിറ്റ് പൂർണ്ണമായും വിറ്റു. പിന്നാലെ നികേഷിന്റെ ഓഹരികളു കൈമാറുകയായിരുന്നു.
ആന്റോ അഗസ്റ്റിനും മറ്റു രണ്ട് സഹോദരങ്ങളും നേതൃത്വം കൊടുക്കുന്ന മാംഗോ ഫെറോ എന്ന ഡൽഹി ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് ചാനൽ ഏറ്റെടുത്തത്. റിപ്പോർട്ടറിൽ സമൂലമായ ഉടച്ച് വാർക്കൽ ഉണ്ടായേക്കും. നിലവിലെ സാഹചര്യത്തിൽ നിന്നും മാറി മലയാളത്തിലെ മുൻനിര ടെലിവിഷൻ ന്യൂസ് ചാനലുകളിൽ ഒന്നായി മാറുകയെന്ന ലക്ഷ്യത്തോടെയാവും പ്രവർത്തനം. ഇതിനായുള്ള പരിശ്രമങ്ങളാണ് നടക്കുന്നത്.




