തിരുവനന്തപുരം: വീട്ടമ്മയുടെ ബലാത്സംഗ ആരോപണങ്ങള്‍ തള്ളി മലപ്പുറം മുന്‍ എസ്പിയായിരുന്നു സുജിത് ദാസ്. ബലാത്സംഗ ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് സുജിത് ദാസ് പ്രതികരിച്ചു. ആരോപണത്തിനെതിരെ കേസ് നല്‍കും. 2022ല്‍ തന്റെ എസ്പി ഓഫീസില്‍ സഹോദരനും കുട്ടിക്കും ഒപ്പമായിരുന്നു സ്ത്രീ എത്തിയത്. റിസപ്ഷന്‍ രജിസ്റ്ററില്‍ വിശദാംശങ്ങള്‍ ഉണ്ട്. നിരന്തരമായി പൊലീസിനെതിരെ കേസ് കൊടുക്കുന്ന സ്ത്രീയാണ് ഇപ്പോള്‍ ഇത്തരം ആരോപണവുമായി രംഗത്തെത്തിയത്.

ഒരു എസ്എച്ച് ഒക്കെതിരെ നല്‍കിയ പരാതി സ്‌പെഷ്യല്‍ ബ്രാഞ്ചിനെ ഉപയോഗിച്ച് അന്വേഷിച്ചതാണ്. പരാതിയില്‍ കഴമ്പില്ലെന്ന് കണ്ട് തള്ളിയതാണ്. പിന്നീട് ഈ പരാതിക്കാരിയെ കണ്ടിട്ടില്ല. കുടുംബ പോലും തകര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും നിയമപരമായി നേരിടുമെന്നും സുജിത് ദാസ് പറഞ്ഞു.

ഉന്നയിച്ച ആരോപണങ്ങളെല്ലാം വസ്തുതാ വിരുദ്ധമാണ്. പൊന്നാനി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നിരന്തരം പരാതി നല്‍കുന്ന സ്ത്രീയാണ് ഇവരെന്നാണ് മനസിലാക്കുന്നത്. വ്യക്തിപരമായി ലക്ഷ്യമിട്ട് ഔദ്യോഗിക ജീവിതവും വ്യക്തി ജീവിതവും തകര്‍ക്കാനുള്ള ഗൂഢ നീക്കമാണിത്. ഒരു വ്യക്തിയെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ക്രിമിനല്‍, സിവില്‍ കേസുകളുമായി മുന്നോട്ടുപോകുമെന്നും സുജിത് ദാസ് പറഞ്ഞു.ഇത്തരം ആരോപണങ്ങള്‍ ഉണ്ടായാല്‍ ഒരു പരാതിയും ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് സ്വീകരിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും. ഒരുതരത്തിലും വസ്തുതയില്ലാത്ത അടിസ്ഥാന രഹിതമായ ആരോപണങ്ങളാണിതെന്നും സുജിത് ദാസ് പറഞ്ഞു.

അതേസമയം, മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസിനെതിരെയും എസ്എച്ച്ഒ ആയിരുന്ന വിനോദും ബലാത്സംഗം ചെയ്തുവെന്ന വീട്ടമ്മയുടെ ആരോപണം തള്ളുകയാണ് പൊലീസും. ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും ആരോപണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഗൂഢാലോചന അന്വേഷിക്കാന്‍ ഡിജിപിക്കും പരാതി നല്‍കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.

ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. 2022ല്‍ വീട്ടമ്മ എസ്എച്ച്ഒ വിനോദിനെതിരെ പരാതിയുമായി എസ്പിയെ സമീപിച്ചിരുന്നു. പരാതി അന്വേഷിക്കാന്‍ എസ്പി, ഡിവൈഎസ്പി ബെന്നിക്ക് കൈമാറി. വിശദമായ അന്വേഷണത്തില്‍ എസ്എച്ച്ഒക്കെതിരായ ആരോപണം തെറ്റാണെന്ന് താനൂര്‍ ഡിവൈഎസ്പി റിപ്പോര്‍ട്ട് നല്‍കിയതാണെന്നുമാണ് പൊലീസ് വിശദീകരണം.

അതേസമയം ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ യുവതി മുഖ്യമന്ത്രിക്കും ഡിജിപിക്കും യുവതി പരാതി കൈമാറി. ക്രൂരമായ ബാലാത്സംഗമാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് യുവതി പരാതിപ്പെടുന്നത്. പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കി. സുഹൃത്തായ കസ്റ്റംസ് ഉദ്യോഗസ്ഥന് വഴങ്ങാന്‍ ആവശ്യപ്പെട്ടു. അവഗണിച്ച് ഇറങ്ങിയപ്പോള്‍ എസ്പിയുടെ സുഹൃത്ത് കടന്നുപിടിക്കാന്‍ ശ്രമിച്ചു. പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അവര്‍ കൊല്ലുമെന്ന് പേടിച്ചാണ് ഇത്രയും നാള്‍ ജീവിച്ചത്. ഇനി ഒരു സ്ത്രീക്കും ഇത്തരം അനുഭവം ഉണ്ടാകരുത്. മൂന്ന് പേര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. പരാതി നല്‍കാനെത്തിയ തന്നെ പൊലീസുകാര്‍ മാറിമാറി പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ വെളിപ്പെടുത്തല്‍.