കാസര്‍കോട്: ആരാധനകളുടെ വ്യത്യസ്തത പലപ്പോഴും നമ്മെ ഞെട്ടിക്കാറുണ്ട്.പല തരത്തിലായിരിക്കും മിക്കവരും തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളോടുള്ള ആരാധന പ്രകടിപ്പിക്കുക.കേരളത്തിന്റെ വടക്കെ അറ്റത്തെ ജില്ലയായ കാസര്‍കോടും മുംബൈ നഗരവും തമ്മിലുള്ള മാനസീക ദൂരം ഇത്തരമൊരു ആരാധനയുടെ പേരില്‍ ചെറുതാവുകയാണ്.ഒരു കാസര്‍കോടുകാരന് മുംബൈയില്‍ ജനിച്ച ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കറിനോടുള്ള ആരാധനയാണ് ഈ രണ്ടു നഗരങ്ങള്‍ തമ്മിലുള്ള ദൂരത്തെ ചെറുതാക്കുന്നത്.

ഈ ആരാധനയുടെ ഭാഗമായി കാസര്‍കോട് ജില്ലയിലെ ഒരു റോഡിന് ക്രിക്കറ്റ് താരത്തിന്റെ പേരു നല്‍കുകയാണ് അധികൃതര്‍.

കാസര്‍കോട് നഗരസഭ നെല്ലിക്കുന്ന് -ബീച്ച് റോഡിന് സുനില്‍ ഗാവാസ്‌കറിന്റെ പേര് നല്‍കി പുനര്‍നാമകരണം ചെയ്യാന്‍ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി.കാസര്‍കോട് ബാങ്ക് റോഡില്‍നിന്ന് നെല്ലിക്കുന്ന് ബീച്ചിലേക്ക് എത്താനുള്ള നെല്ലിക്കുന്ന് ബീച്ച് റോഡാണ് പുനര്‍നാമകരണം ചെയ്ത് സുനില്‍ ഗവാസ്‌കര്‍ ബീച്ച് റോഡ് എന്നാക്കുന്നത്.റോഡിന് പേരിടാന്‍ ഗവാസ്‌കര്‍ തന്നെ നേരിട്ട്

എത്തും.

മൂന്നുകിലോമീറ്റര്‍ ദൂരമുള്ള റോഡിന് ഗവാസ്‌കറിന്റെ പേര് നല്‍കുന്നത് സംബന്ധിച്ച് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. കത്ത് നല്‍കിയത് പ്രകാരമാണ് ഇക്കാര്യം കൗണ്‍സില്‍ യോഗത്തില്‍ അജന്‍ഡയാക്കിയതെന്ന് ചെയര്‍മാന്‍ അബ്ബാസ് ബീഗം പറഞ്ഞു.ഗവാസ്‌കറുമായി സൗഹൃദം സൂക്ഷിക്കുന്ന ഗള്‍ഫ് വ്യവസായി തളങ്കര സ്വദേശി ഖാദര്‍ തെരുവത്തിന്റെ ഇടപെടലും പ്രേരണയായി.ഗവാസ്‌കറിന്റെ കൂടി സൗകര്യം കണക്കിലെടുത്ത് നവംബറിലോ ഡിസംബറിലോ റോഡിന്റെ ഉദ്ഘാടനം നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു.

ആരാധനയ്ക്ക് പിന്നിലെ കഥ

ഗവാസ്‌കറുമായി സൗഹൃദം സൂക്ഷിക്കുന്ന ഗള്‍ഫ് വ്യവസായി തളങ്കര സ്വദേശി ഖാദര്‍ തെരുവത്താണ് ഈ ആരാധനയ്ക്ക് പിന്നിലെ താരം.ഈ സൗഹൃദത്തിന് പിന്നിലും ഒരു കഥയുണ്ട്.ഗവാസ്‌കറും ഖാദര്‍ തെരുവത്തും വര്‍ഷങ്ങളായി സുഹൃത്തുക്കളാണ്.1983ല്‍ ലോര്‍ഡ്‌സില്‍ നടന്ന ലോകകപ്പ് ക്രിക്കറ്റില്‍ ചാമ്പ്യന്മാരായ കപ്പില്‍ദേവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം കഴിഞ്ഞ വര്‍ഷം വിജയാഘോഷത്തിന്റെ 40-ാം വാര്‍ഷികത്തില്‍ മുംബൈയില്‍ ഒത്തുകൂടിയപ്പോള്‍ ഈ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട അപൂര്‍വ്വം പേരില്‍ ഒരാള്‍ ഖാദര്‍ തെരുവത്ത് ആയിരുന്നു.

ഗവാസ്‌ക്കര്‍ സംഘടിപ്പിക്കാറുള്ള പല ആഘോഷ ചടങ്ങുകളിലും ഖാദര്‍ തെരുവത്തിനെ അതിഥിയായി ക്ഷണിക്കാറുണ്ട്.ലോകോത്തര ക്രിക്കറ്റ് താരങ്ങളുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന ഇദ്ദേഹത്തിന്റെ അഭിലാഷമാണ് ഒരുകാലഘട്ടത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖമായി അറിയപ്പെട്ടിരുന്ന സുനില്‍ ഗവാസ്‌ക്കറിനെ തന്റെ ജന്മനാട്ടിലേക്ക് കൊണ്ടുവരണമെന്നത്.ഇക്കാരണത്താലാണ് എംഎല്‍എയുടെ ആഗ്രഹത്തെ ഇദ്ദേഹവും പിന്തുണച്ചത്.

ലോകം കണ്ട മികച്ച ക്രിക്കറ്ററില്‍ ഒരാളായ ഗവാസ്‌ക്കറുടെ പേര് ലോകത്തെ പല രാജ്യങ്ങളും പ്രമുഖ സ്റ്റേഡിയങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും കാസര്‍കോട് നഗരസഭയിലെ റോഡിന് അദ്ദേഹത്തിന്റെ പേര് നല്‍കുക വഴി കാസര്‍കോടിന്റെ പെരുമ വര്‍ധിക്കുമെന്നും അബ്ബാസ് ബീഗം പറഞ്ഞു.ഗാവസ്‌ക്കറിന്റെ കൂടി സൗകര്യം കണക്കിലെടുത്ത് നവംബറിലോ ഡിസംബറിലോ റോഡിന്റെ ഉദ്ഘാടനം നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റിലെ മറ്റൊരു ഇതിഹാസ താരമായ അനില്‍ കുംബ്ലെയും കാസര്‍കോട്ട് എത്തിയിരുന്നു. സുനില്‍ ഗവാസ്‌കര്‍, റോഡ്, ക്രിക്കറ്റര്‍

അന്ന് കുമ്പള ടൗണിന് സമീപമുള്ള ഒരു റോഡിന് കുമ്പള ഗ്രാമപഞ്ചായത്ത് അനില്‍ കുംബ്ലെയുടെ പേര് നല്‍കിയിരുന്നു.അനില്‍ കുംബ്ലെ നേരിട്ടെത്തിയാണ് ഈ റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.