ലോകം മുഴുവൻ ഏറെ ആവേശത്തോടെയാണ് സുനിതയുടെ മടങ്ങിവരവിനായി കാത്തിരിക്കുന്നത്. ഇനി ഉറ്റവരെ എന്ന് കാണും എന്ന് വിചാരിച്ചു ജീവിക്കുന്ന മാനസിക അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ അത് ആർക്കും ഉൾകൊള്ളാൻ കൂടി സാധിക്കില്ല. പക്ഷെ അവിടെ സുനിതയും ബുച്ചും ഒരു മാതൃക ആയിരിക്കുകയാണ്. ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ അവർ ഒമ്പത് മാസമാണ് തള്ളിനീക്കിയത്. അവർ എല്ലാം അവിടെ വളരെ ആത്മധൈര്യത്തോടെ നേരിടുകയും ചെയ്തു.

ഇപ്പോഴിതാ, സുനിതയുടെ ഫേവറൈറ്റ് ഫുഡ് ലിസ്റ്റുകൾ സോഷ്യൽ ലോകത്ത് ട്രെൻഡിങ് ആയിരിക്കുയാണ്. സുനിത വില്യംസിന് മനസ് നിറയുവോളം ഭക്ഷണം വിളമ്പിയ ദുബായ് കരാമ പാരഗണ്‍ ഹോട്ടലിന്‍റെ നടത്തിപ്പുകാരാണ് സാക്ഷികള്‍. കേരള രുചി നിറഞ്ഞ ഭക്ഷണം ആവോളം കഴിച്ച് സന്തോഷം പങ്കുവച്ച സുനിത ഇവരുടെ ആവേശകരമായ ഓര്‍മയാണ്.

2023 നവംബറിലെ ഷാര്‍ജ പുസ്തകോല്‍സവ സമയത്താണ് സുനിത വില്യംസ് ഹോട്ടലിലെത്തിയത്. അപ്പവും മിനി പൊറോട്ടയും നെയ്പ്പായസവും കോഴി പൊരിച്ചതുമൊക്കെ അടങ്ങുന്നതായിരുന്നു സുനിതയ്ക്കും സംഘത്തിനും ഒരുക്കിയ വിഭവങ്ങള്‍. 'മലബാറി സീ ഫുഡ് സൂപ്പും', കൊഞ്ചും, ഇളനീര്‍ പുഡ്ഡിങുമെല്ലാം അവര്‍ ആസ്വദിച്ചു കഴിച്ചു. പക്ഷേ, വിരുന്നിലെ ഹൈലൈറ്റ് അവസാനമായിരുന്നു.

ഡസര്‍ട്ടായി കൊടുത്ത ബീറ്റ്റൂട്ട് ഹല്‍വ വിത്ത് ഐസ്ക്രീം. അതാണ് സുനിതയുടെ മനസ് കീഴടക്കിയത്. രുചിച്ചു കഴിഞ്ഞതും സുനിത പറഞ്ഞു ' ഇതെനിക്ക് എന്‍റെ അടുത്ത യാത്രക്ക് വേണം. നാസയോട് ഇത് സംഘടിപ്പിച്ച് ബഹിരാകാശ യാത്രക്ക് കൊണ്ടുപോകാവുന്ന വിധത്തിലാക്കണമെന്ന് ഞാന്‍ പറയും' . കൂടെയുണ്ടായിരുന്നവരും ഹോട്ടല്‍ ജീവനക്കാരുമെല്ലാം ചിരിച്ചു പോയി. സുനിത അന്ന് രണ്ടര മണിക്കൂറിലേറോളമാണ് ഹോട്ടലില്‍ ചെലവഴിച്ചത്. സുനിതയെ ഭക്ഷണത്തില്‍ 'വീഴ്ത്തിയ' നിമിഷം മറക്കാനാകില്ലെന്ന് പാരഗണ്‍ ഗ്രൂപ്പ് ഓഫ് റസ്റ്ററന്‍റ്സ് എംഡി സുമേഷ് ഗോവിന്ദ് ഓര്‍ത്തെടുക്കുന്നു.

നമ്മള്‍ കാണാത്ത പ്രപഞ്ചങ്ങള്‍ കണ്ട സുനിതയെ തൊട്ടടുത്ത് കണ്ടതിന്‍റെ അമ്പരപ്പിലായിരുന്നു അന്ന് ജീവനക്കാര്‍. കൂടെ നിന്നൊരു ഫോട്ടോ എന്ന ആഗ്രഹം അല്‍പം മടിയോടെയാണ് ഗസ്റ്റ് റിലേഷന്‍ എക്സിക്യൂട്ടീവായ കണ്ണൂര്‍ വേങ്ങര സ്വദേശി രാജേഷ് അവതരിപ്പിച്ചത്. സന്തോഷത്തോടെ സുനിത ഫോട്ടോക്ക് പോസ് ചെയ്ത നിമിഷം രാജേഷിനും മറക്കാനാവില്ല. ആകസ്മികതകളെ പുഞ്ചിരിയോടെ നേരിട്ട ധീരവനിതക്ക് ഭൂമിയിലേക്ക് സ്വാഗതമോതി ഹോട്ടലില്‍ ഒരു ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. വീണ്ടുമൊരിക്കല്‍ കൂടി മലയാളത്തിന്‍റെ രുചിയറിയാന്‍ സുനിതയെത്തുമെന്ന പ്രതീക്ഷയോടെയാണ് ഇപ്പോൾ ഇവർ കാത്തിരിക്കുന്നത്.

അതേസമയം, ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.41-ന് ആണ് ഡീഓര്‍ബിറ്റ് ബേണ്‍ പ്രക്രിയ. വേഗം കുറച്ച് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഡ്രാഗണ്‍ പേടകം പ്രവേശിക്കും. പാരാഷൂട്ടുകള്‍ വിടരുന്നതോടെ പേടകം സ്ഥിരവേഗം കൈവരിക്കും. പുലര്‍ച്ചെ 3.27-ന് പേടകം ഭൂമിയില്‍ ഇറങ്ങും. അറ്റ്‌ലാന്റിക് സമുദ്രത്തിലോ മെക്‌സിക്കോ ഉള്‍ക്കടലിലോ ആയിരിക്കും പേടകം പതിക്കുക. ഇത് വീണ്ടെടുത്ത് യാത്രികരെ കരയിലേക്ക് എത്തിക്കാനാണ് പദ്ധതി. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഭൂമിയില്‍ ഇറങ്ങുന്ന സമയത്തില്‍ മാറ്റം വരാമെന്ന് നാസ വ്യക്തമാക്കി.

സുനിതയെയും ബുച്ചിനെയും ടെക്സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ സ്പെയ്‌സ് സെന്ററിലെത്തിച്ച് വൈദ്യപരിശോധനയ്ക്കു വിധേയരാക്കും. ബഹിരാകാശത്ത് ഗുരുത്വാകര്‍ഷണമില്ലാതെ ഇത്രനാള്‍ കഴിഞ്ഞ രണ്ടുപേര്‍ക്കും ഭൂമിയിലെ ഗുരുത്വാകര്‍ഷണവുമായി വീണ്ടും താദാത്മ്യം പ്രാപിക്കാനുള്ള സഹായങ്ങള്‍ നല്‍കും. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ മനുഷ്യനെയും വഹിച്ചുള്ള ആദ്യപരീക്ഷണത്തിന്റെ ഭാഗമായാണ് സുനിതയും ബുച്ചും 2024 ജൂണില്‍ ഐഎസ്എസിലേക്കു പോയത്.

ഒരാഴ്ചയ്ക്കുള്ളില്‍ തിരിച്ചുവരുകയായിരുന്നു ലക്ഷ്യമെങ്കിലും സ്റ്റാര്‍ലൈനറിനുണ്ടായ സാങ്കേതികത്തകരാര്‍മൂലം അതിലുള്ള മടക്കയാത്ര നടന്നില്ല. ഉചിതമായ ബദല്‍പദ്ധതി തയ്യാറാകുന്നതുവരെ അവര്‍ക്ക് ഐഎസ്എസില്‍ കഴിയേണ്ടിവന്നു. ഇലോണ്‍ മസ്‌കിന്റെ സ്പെയ്‌സ് എക്സുമായി സഹകരിച്ചാണ് നാസ ഇപ്പോഴത്തെ തിരിച്ചുവരവ് സാധ്യമാക്കുന്നത്.