ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ നിന്ന് പാരീസിലേക്ക് വെറും 55 മിനിട്ട് കൊണ്ട് എത്താന്‍ കഴിയുക ഇനി സ്വപ്നമല്ല യാഥാര്‍ത്ഥ്യമാണ്. അമേരിക്കയിലെ ടെക്സാസില്‍ ഇതിനായി നിര്‍മ്മിച്ച സൂപ്പര്‍സോണിക്ക് വിമാനത്തിന്റെ പരീക്ഷണപ്പറക്കല്‍ വിജയമായി. വീനസ് എയ്റോ സ്പേസ് ആണ് ഇതിനുള്ള പ്രത്യേക വിമാനം തയ്യാറാക്കിയിരിക്കുന്നത്. ഈ മാസം പതിനാലിനാണ് ന്യൂ മെക്സിക്കോയിലെ സ്‌പേസ്‌പോര്‍ട്ടില്‍ പരീക്ഷണം നടന്നത്. പ്രാദേശിക സമയം രാവിലെ 7:37 ന് പുതിയ എഞ്ചിന്‍ ഘടിപ്പിച്ച ഒരു ചെറിയ റോക്കറ്റ് പറന്നുയരുക ആയിരുന്നു. പുതിയ രീതിയിലുള്ള പ്രൊപ്പല്‍ഷന്‍ സംവിധാനമാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി സ്ഥാപനം ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരുന്നു. ശബ്ദത്തിന്റെ നാലിരട്ടി വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇതിന്റെ എന്‍ജിന്‍ രൂപകല്‍പ്പന നടത്തിയിരിക്കുന്നത്. ഇതിനായി നിര്‍മ്മിക്കുന്ന ഹൈപ്പര്‍സോണിക് ജെറ്റായ സ്റ്റാര്‍ഗേസറിന് 3069 മൈല്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 33 മില്യണ്‍ ഡോളറാണ് ഇതിന്റെ വില. വാണിജ്യ യാത്രയ്ക്ക് അംഗീകാരം ലഭിച്ചാല്‍ ഈ ജെറ്റ് വിമാനത്തിന് ജെറ്റിന് ന്യൂയോര്‍ക്കിനും പാരീസിനും ഇടയിലുള്ള 3,625 മൈല്‍ യാത്ര ഒരു മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.

1,354 മൈല്‍ വേഗതയില്‍ പറന്ന കോണ്‍കോര്‍ഡിനേക്കാള്‍ ഏകദേശം മൂന്നിരട്ടി വേഗതയാണ് ഇതിനുള്ളത്. നിലവില്‍ ഒരു വിമാനത്തിന് ന്യൂയോര്‍ക്കില്‍ നിന്ന് പാരീസില്‍ എത്താന്‍ എട്ട് മണിക്കൂര്‍ സമയം വേണം. 2030 ന്റെ തുടക്കത്തില്‍ തന്നെ യാത്ര തുടങ്ങാനാണ് വീനസ് എയ്റോ സ്പേസ് ലക്ഷ്യമിടുന്നത്. വിമാനത്തിന് പന്ത്രണ്ട് യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയും. പരമ്പരാഗത റോക്കറ്റ് എഞ്ചിനുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതിന്റെ എന്‍ജിനുകള്‍ വന്‍ കാര്യക്ഷമത ഉള്ളതാണെന്നാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്.




ഇതിന്റെ എല്ലാ സാങ്കേതിക സംവിധനങ്ങളും കുറ്റമറ്റ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന് നിരവധി പരീക്ഷണങ്ങളിലൂടെ ഉറപ്പ് വരുത്തിയിട്ടുണ്ട്. റൊട്ടേറ്റിംഗ് ഡിറ്റണേഷന്‍ റോക്കറ്റ് എഞ്ചിനാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. അന്തരീക്ഷത്തില്‍ ഇത് എങ്ങനെ കൃത്യമായി പ്രവര്‍ത്തിക്കുന്നു എന്നും പരീക്ഷണങ്ങളിലൂടെ ഉറപ്പാക്കിയിട്ടുണ്ട്. വിമാനത്തിന് വളരെ ഉയര്‍ന്ന വേഗത കൈവരിക്കാന്‍ ഈ സംവിധാനങ്ങള്‍ ഏറെ സഹായകരമാകും എന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

അന്തരീക്ഷത്തില്‍ നിന്നാണ് ഈ വിമാനം ഓക്സിജന്‍ വലിച്ചെടുക്കുന്നത് എന്നതും മറ്റൊരു പ്രത്യേകതയാണ്. സ്റ്റാര്‍ഗേസര്‍ യാഥാര്‍ത്ഥ്യമായാല്‍, കോണ്‍കോര്‍ഡിന് ശേഷം ശബ്ദവേഗതയേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ആദ്യത്തെ യാത്രക്കാരെ വഹിച്ചുള്ള വാണിജ്യ വിമാനമായിരിക്കും ഇത്. കോണ്‍കോര്‍ഡ് വിമാനങ്ങള്‍ ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പിന്‍വലിച്ചിരുന്നു. അറുപതിനായിരം അടി ഉയരത്തിലാണ് കോണ്‍കോര്‍ഡ് പറന്നിരുന്നത്. എന്നാല്‍ വീനസ് എയ്റോ സ്പേസ് അവകാശപ്പെടുന്നത് സ്റ്റാര്‍ ഗേസറിന് ഒരു ലക്ഷത്തി പതിനായിരം അടി ഉയരത്തില്‍ പറക്കാന്‍ കഴിയുെമന്നാണ്.