തിരുവനന്തപുരം: നിലവിലെ സാഹചര്യം കണക്കിലെടുത്താണ് ചൈന പാകിസ്ഥാന്‍ അനുകൂല നിലപാട് സ്വീകരിക്കാത്തതെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ എംപി. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ- പാക് സംഘര്‍ഷം മൂര്‍ച്ഛിക്കുമ്പോള്‍, എല്ലാ രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് ആണവ ശക്തികള്‍ തമ്മിലുള്ള യുദ്ധം ആരും കാണാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടു തന്നെ ലോകരാജ്യങ്ങളുടെ പ്രതികരണം സ്വാഭാവികമാണെന്ന് ശശി തരൂര്‍ വ്യക്തമാക്കി.

റഷ്യ, ഫ്രാന്‍സ്, ഇസ്രായേല്‍ എന്നിവ മാത്രമാണ് ഭീകരതയ്ക്കെതിരെ സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെക്കുറിച്ച് വ്യക്തമായ നിലപാട് പ്രഖ്യാപിച്ചത്. 2001 ലെ ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിന് ശേഷം അഫ്ഗാനിസ്ഥാനെതിരെ ഏറ്റവും ശക്തമായി പ്രതികരിച്ചത് അമേരിക്കയാണ്. അതുകൊണ്ടുതന്നെ ഭീകരതയ്ക്കെതിരെ അമേരിക്ക എന്തെങ്കിലും പറയണമായിരുന്നു.

എന്നാല്‍ അതിശയകരമെന്നു പറയട്ടെ, ചൈന പാകിസ്ഥാന്‍ അനുകൂല നിലപാട് സ്വീകരിച്ചില്ല. ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമായിക്കൊണ്ടിരിക്കുകയാണെന്ന വസ്തുത ചൈന മറന്നിട്ടില്ല. ഉയര്‍ന്ന തീരുവകളുടെ ട്രംപിയന്‍ ലോകത്ത് ഇന്ന് ചൈനയ്ക്ക് ഇന്ത്യന്‍ വിപണി കൂടുതല്‍ പ്രധാനമാണ്. മുമ്പ് ഒരിക്കലും ആവശ്യമില്ലാത്ത വിധത്തില്‍ ചൈനയ്ക്ക് ഇന്ത്യയെ ആവശ്യമുണ്ട്.

ഒരു യഥാര്‍ത്ഥ യുദ്ധം ഉണ്ടായിരുന്നെങ്കില്‍, അവര്‍ പാകിസ്ഥാനെ പിന്തുണയ്ക്കുമായിരുന്നു. എന്നാല്‍ ഒരു യുദ്ധം തടയാന്‍, എന്റെ അഭിപ്രായത്തില്‍ ചൈന ഒരു ക്രിയാത്മക സമീപനം സ്വീകരിക്കും. ശശി തരൂര്‍ അഭിപ്രായപ്പെട്ടു.

അതേസമയം ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ നടത്തിയ ആക്രമണങ്ങളില്‍ നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. പാകിസ്ഥാന്‍ ആക്രമിച്ചാല്‍ ഇന്ത്യ തിരിച്ചടിക്കുമെന്നും പ്രതിരോധ മന്ത്രി സര്‍വകക്ഷി യോഗത്തില്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 'സിന്ദൂര്‍ ഒരു തുടര്‍ച്ചയായ ഓപ്പറേഷനാണ്. എന്നാല്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്താന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ല. പക്ഷെ പാകിസ്ഥാന്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കും'. എല്ലാ വിശദാംശങ്ങളും പങ്കിടാന്‍ ഈ ഘട്ടത്തില്‍ സര്‍ക്കാരിന് കഴിയില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

അതേസമയം, ഭീകരവിരുദ്ധ പ്രവര്‍ത്തനത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. കേന്ദ്രം ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിച്ചു. രഹസ്യ സ്വഭാവമുള്ള ചില വിവരങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറായില്ല. നടപടികള്‍ക്ക് പ്രതിപക്ഷം പൂര്‍ണ പിന്തുണ നല്‍കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. യോഗത്തില്‍ കേന്ദ്രത്തിന് പറയാനുള്ളത് കേട്ടു. പ്രതിസന്ധി സമയത്ത് കേന്ദ്രത്തിനൊപ്പമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അറിയിച്ചു.

ഓപ്പറേഷന്‍ സിന്ദൂറിനും ഭീകരവിരുദ്ധ നടപടികള്‍ക്കും പ്രതിപക്ഷം പൂര്‍ണ പിന്തുണ നല്‍കിയെന്ന് ആഭ്യന്തര വകുപ്പ് സഹമന്ത്രി കിരണ്‍ റിജജുവും വ്യക്തമാക്കി. സര്‍വകക്ഷി യോഗത്തില്‍ എല്ലാ നേതാക്കളും പക്വത കാണിച്ചു. സേനയെ ഏവരും പ്രശംസിച്ചു. ഭീകരവിരുദ്ധ പ്രവര്‍ത്തനം തടയുന്നതിനുള്ള നടപടികള്‍ക്ക് പ്രതിപക്ഷം ചില നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും കിരണ്‍ റിജിജു അറിയിച്ചു.