കൊച്ചി: കേരള കുംഭമേള എന്ന പേരില്‍ ഇക്കുറി തിരുന്നാവായയില്‍ സംഘടിപ്പിച്ച മാഹാമാഘം വലിയ വിജയമായി മാറിയിരുന്നു. പത്ത് ലക്ഷത്തിലേറെ പേര്‍ ഈ പരിപാടിയില്‍ പങ്കെടുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈപരിപാടിയുടം മുഖ്യ സംഘാടകനായിരുന്നത മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി മഹാരാജായിരുന്നു. കേരളത്തില്‍ ആദ്യമായി സംഘടിപ്പിച്ച ഈ പരിപാടി വന്‍ വിജയമായതിനെ കുറിച്ചു അദ്ദേഹം മനസ്സു തുറന്ു.

മഹാമാഘത്തില്‍ മറ്റു മതസ്ഥരില്‍ നിന്നും വരെ വലിയ രീതിയില്‍ സഹകരണം ലഭിച്ചവെന്നാണ് ആനന്ദവനം ഭരാതി മഹാരാജ് പറയുന്നത്. വ്യാപാരം കൂടി, നല്ലരീതിയില്‍ വരുമാനം ഉണ്ടായിട്ടുണ്ട്. പ്രദേശത്ത് 100 കോടിയിലധികം വ്യാപാരം നടന്നതായാണ് ഐഐടിയിലെ വിദ്യാര്‍ഥികളുടെ സര്‍വേ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം മഹാമാഘത്തെ കുറിച്ചു വ്യക്തമാക്കിയത്.

'കേരളം മൊത്തം നോക്കുകയാണെങ്കില്‍ വ്യാപാരം രണ്ടിരട്ടിയോളം വരും. സമ്പദ് വ്യവസ്ഥയെ ചലിപ്പിക്കാന്‍ ഇതിന് സാധിച്ചു. കെഎസ്ആര്‍ടിസി തന്നെ 200 ഓളം സര്‍വീസുകള്‍ നടത്തി. പ്രദേശവാസികള്‍ ഗുണഭോക്താക്കളായി. ജാതിമതഭേദമന്യേ എല്ലാവരും സഹകരിച്ചു. സേവാഭാരതി ക്ലീന്‍ ചെയ്യുന്നത് കണ്ട് മുസ്ലീം വിഭാഗത്തില്‍പ്പെട്ടവര്‍ അവര്‍ക്ക് നാരങ്ങ വെള്ളവും മോരും നല്‍കി. കൂടാതെ അവരെ അഭിനന്ദിക്കാനും മുസ്ലീം വിഭാഗത്തില്‍പ്പെട്ടവര്‍ തയ്യാറായെന്നും അദ്ദേഹം പറഞ്ഞു. എല്ലാ തരത്തിലുള്ള വിഘടനവാദത്തിനും ധര്‍മ്മ ജാഗരണ്‍ എതിരാണ്. രാഷ്ട്രത്തിന്റെ രക്ഷയ്ക്ക് വേണ്ടി ഹിന്ദുസമാജം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് പറയുന്നതില്‍ തെറ്റില്ല. അതിനെ എതിര്‍ക്കേണ്ടതില്ല. അതില്‍ എങ്ങനെയാണ് വര്‍ഗീയത ഉണ്ടാവുന്നത്. മറ്റുള്ള സമാജങ്ങളും അങ്ങനെ ചിന്തിക്കട്ടെ. ഹിന്ദുക്കളുടെ പരിപാടിയില്‍ ഹിന്ദുക്കളുടെ കാര്യമല്ലേ പറയാന്‍ പറ്റു'- സ്വാമി ആനന്ദവനം ഭാരതി പറഞ്ഞു.

ഹിന്ദുധര്‍മ്മത്തില്‍ നിന്ന് വ്യത്യസ്തമായി കമ്മ്യൂണിസം പറയുന്നത് നശിപ്പിച്ച് കൊണ്ട് നേടാം എന്നാണെന്നും സ്വാമി ആനന്ദവനം ഭാരതി മഹാരാജ് പറഞ്ഞു. 'ഹിന്ദുധര്‍മ്മത്തില്‍ പറയുന്നത് ഇവിടെ നിലനിര്‍ത്തി കൊണ്ട് നേടാം എന്നാണ്. ഇവ തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഹിന്ദു ധര്‍മ്മത്തെ സംരക്ഷിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും സാധിക്കില്ല. രാഷ്ട്രീയ പാര്‍ട്ടിക്ക് കൂട്ടിയാല്‍ കൂടുന്നതല്ല ഹിന്ദുധര്‍മ്മം. ഹിന്ദുസമാജത്തില്‍ ധര്‍മ്മമാണ് ഭരണകൂടത്തെ നിലനിര്‍ത്തുന്നതും സംരക്ഷിക്കുന്നതും. ധാര്‍മ്മിക വ്യവസ്ഥയെ പണ്ടുകാലത്ത് പരിപാലിച്ചിരുന്നത് രാജാക്കന്മാരായിരുന്നു.

ആ രാജാക്കന്മാര്‍ അധാര്‍മ്മികള്‍ ആയി കഴിഞ്ഞാല്‍ ധര്‍മ്മമാണ് അവരെ മാറ്റി ധാര്‍മ്മികരായ രാജാക്കന്മാരെ കൊണ്ടുവരുന്നത്. ധര്‍മ്മമാണ് അധികാരത്തെ സംരക്ഷിക്കുന്നത്. അധികാരമല്ല ധര്‍മ്മത്തെ സംരക്ഷിക്കുന്നത്. ഏത് ഭരണകൂടം വന്നാലും ഹിന്ദുധര്‍മ്മത്തെ സംബന്ധിച്ച് പ്രശ്നമല്ല. ധാര്‍മ്മികര്‍ ആയിരിക്കണമെന്ന് മാത്രം. കമ്മ്യൂണിസ്റ്റുകാര്‍ ധാര്‍മ്മികര്‍ അല്ല. കാരണം അതിന്റെ ആശയമാണ് പ്രശ്നം. കമ്മ്യൂണിസവുമായിട്ട് ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്നാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലവന്‍ ഇവിടെ വന്നപ്പോള്‍ പറഞ്ഞത്. കമ്മ്യൂണിസത്തെ കുറിച്ചാണ് പറയുന്നത്. ഇവിടത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കുറിച്ചല്ല.'- സ്വാമി ആനന്ദവനം ഭാരതി തുടര്‍ന്നു.

ഹിന്ദു ധര്‍മ്മം വിശാലമാണ്. ഹിന്ദു ധര്‍മ്മം സ്വതന്ത്രമാണ്. ഏതുകാര്യത്തിലും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ സെമിറ്റിക് മതങ്ങളെല്ലാം തന്നെ സ്വഭാവത്തില്‍ രാഷ്ട്രീയമാണ്. രാഷ്ട്രീയ പാര്‍ട്ടി എന്ന തരത്തിലാണ് ഇവ പ്രകടിപ്പിക്കുന്നത്. സെമിറ്റിക് മതങ്ങള്‍ സംഘടനാരൂപത്തില്‍ ഒരു രാഷ്ട്രീയ സംവിധാനമാണ്. ആ രാഷ്ട്രീയ സംവിധാനത്തില്‍ അപരന് ഇടമില്ല. മറ്റു മതങ്ങളുടെ അടിസ്ഥാനം അധികാരമാണ്. അതുകൊണ്ട് തന്നെ ദൗര്‍ബല്യങ്ങള്‍ അധികാരത്തിന് വേണ്ടി മാറ്റിവെയ്ക്കും. എന്നാല്‍ ഹിന്ദുധര്‍മ്മത്തില്‍ ദൗര്‍ബല്യങ്ങള്‍ തിരുത്തി മുന്നോട്ടുപോകുന്നതാണ് രീതിയെന്നും സ്വാമി ആനന്ദവനം ഭാരതി പറഞ്ഞു.

'ഹിന്ദുധര്‍മ്മം തുറന്നതും സ്വാഗതം ചെയ്യുന്നതുമായ കാഴ്ചപ്പാടാണ്. സെമിറ്റിക് മതങ്ങളെ സംബന്ധിച്ച് അവയുടെ സംഘടിത രൂപത്തിന് അങ്ങനെയല്ല. അതുകൊണ്ട് തന്നെ സംഘര്‍ഷങ്ങള്‍ ഉണ്ടാവും. പുറത്തുനിന്നുള്ള മതം എന്ന് പറയുമ്പോള്‍ പാഴ്സി മതം ഉണ്ട്. പാഴ്സി മതവുമായി ഒരുകാലത്തും ഹിന്ദുമതം കലഹിച്ചിട്ടില്ല. രാജ്യത്ത് അധികാരത്തില്‍ വലിയ സ്വാധീനമുള്ളവരും സമ്പത്തിന്റെ വലിയ വിഭാഗം കൈകാര്യം ചെയ്യുന്നവരുമാണ് പാഴ്സികള്‍. എന്നാല്‍ സെമിറ്റിക് മതങ്ങളെ സംബന്ധിച്ച് സെമിറ്റിക് സ്വാഭാവം ആര്‍ജ്ജിച്ച് കൊണ്ട് അധികാരം പിടിച്ചെടുക്കാനും അപരനെ ഇല്ലാതാക്കാനും ശ്രമിക്കുമ്പോള്‍ മറ്റുള്ള സ്ഥലത്ത് നിന്ന് സ്വാഭാവികമായ പ്രതികരണം ഉണ്ടാവും.

അധികാരം കേന്ദ്രീകരിക്കുമ്പോള്‍ അതിനനുസരിച്ച് ദുര്‍ബലരെ കീഴ്പ്പെടുത്താനുള്ള ശ്രമം എല്ലാ കാലത്തും ഉണ്ടാവും. ഹിന്ദുധര്‍മ്മത്തില്‍ ഇതിനകത്തുള്ള ധാര്‍മ്മികാചാര്യന്മാര്‍ തെറ്റാണെന്ന് ചൂണ്ടിക്കാട്ടുകയും അതിനെ പരിവര്‍ത്തനം ചെയ്യുകയും ചെയ്യും. എല്ലാ ദൗര്‍ബല്യങ്ങളും കുറച്ചുകാലത്തേയ്ക്ക് മാത്രമേ ഉണ്ടാവൂ. ഹിന്ദുസമാജത്തെ സംബന്ധിച്ച് ധര്‍മ്മം തന്നെയാണ് ഏറ്റവും പ്രധാനം. അതുകൊണ്ട് ദൗര്‍ബല്യങ്ങള്‍ ധര്‍മ്മം പരിഹരിച്ച് മുന്നോട്ടു പോകും. മറ്റു മതങ്ങളുടെ അടിസ്ഥാനം അധികാരമായത് കൊണ്ട് അധികാരത്തിന് വേണ്ടി മാറ്റിവെയ്ക്കും. അകത്തുനിന്നുള്ള പരിവര്‍ത്തനം കുറവാണ്- സ്വാമി ആനന്ദവനം ഭാരതി വ്യക്തമാക്കി.