സിഡ്നി: സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ ജൂതരുടെ കുടുംബ സംഗമത്തിന് നേരേയുള്ള ആക്രമണം അഴിച്ചുവിട്ട തോക്കുധാരികളില്‍ ഒരാളെ കീഴ്‌പ്പെടുത്തിയ വഴിയാത്രക്കാരന്‍ ഹീറോയായി. ഒരു മരത്തിന് പിന്നില്‍ പതുങ്ങിയിരുന്ന് ഉന്നം പിടിക്കുകയായിരുന്ന അക്രമിയെ പിന്നിലൂടെ എത്തിയാണ് ധീരനായ വഴിയാത്രക്കാരന്‍ കീഴ്‌പ്പെടുത്തിയത്. അതിവേഗത്തില്‍, തോക്കുകൈവശപ്പെടുത്തി റൈഫിള്‍ അക്രമിയുടെ നേര്‍ക്ക് ചൂണ്ടി. അക്രമിയെ പിന്നില്‍ നിന്ന് ആക്രമിച്ച് കീഴടക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

സിനിമയെ വെല്ലുന്ന സാഹസം

ആക്രമണം: പ്രാദേശിക സമയം വൈകുന്നേരം 6:30-ന് (ഇന്ത്യന്‍ സമയം 15:27 IST) രണ്ട് തോക്കുധാരികള്‍ ബോണ്ടി ബീച്ചില്‍ വെടിവെപ്പ് ആരംഭിച്ചതോടെയാണ് സ്ഥലത്ത് വലിയ ഭീകരാന്തരീക്ഷം ഉടലെടുത്തത്.15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് ഈ സാഹസിക ദൃശ്യങ്ങള്‍ ഉള്ളത്. നിരായുധനായ ഈ വ്യക്തി, ആദ്യം പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ക്ക് പിന്നില്‍ ഒളിച്ചുനിന്ന് അക്രമിയുടെ നീക്കം നിരീക്ഷിച്ചു.തുടര്‍ന്ന്, മരത്തിന് പിന്നില്‍ ഒളിച്ച് നിന്ന അക്രമിയുടെ അടുത്തേക്ക് പിന്നിലൂടെ അതിവേഗം ഓടിയെത്തി.

നിമിഷനേരം കൊണ്ട്, ഇയാള്‍ അക്രമിയെ കഴുത്തിന് പിടിച്ച് നിലത്തേക്ക് തള്ളിയിടുകയും റൈഫിള്‍ കൈക്കലാക്കുകയും ചെയ്തു. റൈഫിള്‍ കൈക്കലാക്കിയ ശേഷം, തോക്കുധാരിക്കുനേരെ തന്നെ തിരിച്ചുപിടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അക്രമി എഴുന്നേറ്റ് നടന്നുപോയപ്പോള്‍ ഈ ധീരന്‍ തോക്ക് താഴെയിടുകയും ചെയ്തു.


ജൂതരെ ലക്ഷ്യമിട്ട ആക്രമണം

ജൂത ആഘോഷമായ ഹനുക്കയെ ലക്ഷ്യമിട്ട് മാസങ്ങളായി ആസൂത്രണം ചെയ്ത ആക്രമണമാണിതെന്ന് പോലീസ് വൃത്തങ്ങള്‍ 'ന്യൂസ് എയു'വിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടികളുടെ കളിസ്ഥലത്തിന് സമീപമുള്ള ബോണ്ടി ബീച്ച് പാര്‍ക്കില്‍ നടന്ന 'ഹനുക്ക' പരിപാടിയാണ് പ്രധാനമായും ലക്ഷ്യമിട്ടത്.

ആക്രമണത്തില്‍ മൂന്ന് തരം ആയുധങ്ങള്‍ ഉപയോഗിച്ചിരുന്നതായും അക്രമികള്‍ വെടിയുണ്ടകള്‍ നിറച്ച ബെല്‍റ്റുകള്‍ ധരിച്ചിരുന്നതായും ദൃക്സാക്ഷികള്‍ റിപ്പോര്‍ട്ട് ചെയ്തു. വെടിവെപ്പില്‍ കുട്ടികള്‍, ഒരു പോലീസ് ഉദ്യോഗസ്ഥന്‍ എന്നിവരടക്കം 10 പേര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥരുമുണ്ട്.

സംഭവസ്ഥലത്ത് 26 യൂണിറ്റുകള്‍, ഹെലികോപ്റ്ററുകള്‍, തീവ്രപരിചരണ വിഭാഗം ഉള്‍പ്പെടെയുള്ള പ്രത്യേക ദൗത്യസംഘങ്ങള്‍ എന്നിവ അതിവേഗം രക്ഷാപ്രവര്‍ത്തനം നടത്തി.