കൊച്ചി: 'ഇതല്ലാതെ വേറെ വിധി പറ്റില്ല.കള്ള തെളിവ് കൊണ്ട് ഒരു കേസ് ജയിക്കാന്‍ പറ്റില്ല. ന്യായമായ വിധി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു': നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെ വിട്ടപ്പോള്‍ നടന്റെ അഭിഭാഷകന്‍ രാമന്‍ പിള്ള പ്രതികരിച്ചത് ഇങ്ങനെയാണ്. ഇത് അന്തിമ വിധിയല്ലെന്നും മേല്‍ക്കോടതിയില്‍ എന്തുസംഭവിക്കുമെന്ന് നോക്കാമെന്നും ഗൂഢാലോചന എപ്പോഴും ഒരുവെല്ലുവിളിയാണെന്നുമാണ് അന്വേഷണ സംഘം മുന്‍ മേധാവി ബി.സന്ധ്യ പറഞ്ഞത്. ആ പശ്ചാത്തലത്തില്‍ മുന്‍ ഡിജിപി ടിപി സെന്‍കുമാറിന്റെ വിശകലനവും ശ്രദ്ധേയമാകുന്നു.

1. അന്വേഷണം: തെളിവുകളില്‍ നിന്ന് പ്രതിയിലേക്ക്

ഒരു ഉത്തമ പോലീസ് ഉദ്യോഗസ്ഥന്‍ ചെയ്യേണ്ടത് തെളിവുകളുടെ (Relevent & Admissible evidence) അടിസ്ഥാനത്തില്‍ പ്രതിയെ കണ്ടെത്തുക എന്നതാണ്. മറിച്ച്, ഒരാളെ പ്രതിയായി നിശ്ചയിച്ച ശേഷം അയാള്‍ക്കെതിരെ തെളിവുകള്‍ നിര്‍മ്മിച്ചെടുക്കുന്നത് (Evidence planting/manufacturing) നീതിനിഷേധമാണ്. 2017-ല്‍ ഈ കേസിന്റെ തുടക്കത്തില്‍ തന്നെ ദിലീപിനെ പ്രതിയാക്കാന്‍ തക്കവണ്ണം കൃത്യമായ തെളിവുകള്‍ അന്നുണ്ടായിരുന്നില്ല എന്നത് കോടതി വിധിയിലൂടെ ഇപ്പോള്‍ ശരിവെക്കപ്പെട്ടിരിക്കുകയാണെന്ന് സെന്‍കുമാര്‍ തന്റെ കുറിപ്പില്‍ പറഞ്ഞു.

2. 'പ്രീ-ഡിസ്‌പോസ്ഡ്' മനോഭാവം (Pre-disposed mindset)

അന്വേഷണസംഘം ഒരു 'ഓപ്പണ്‍ മൈന്‍ഡോടെ' വേണം നീങ്ങാന്‍. 'ഞാന്‍ പറയുന്നവനാണ് പ്രതി' എന്ന മുന്‍വിധിയോടെയുള്ള അന്വേഷണം യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനും നിരപരാധികളെ ക്രൂശിക്കാനും മാത്രമേ ഉപകരിക്കൂ.

3. കള്ളത്തെളിവുകളുടെ നിര്‍മ്മാണം

'ഇല്ലാത്ത തെളിവ് ഉണ്ടാക്കാന്‍ പോലീസ് പോകരുത്'. കള്ളത്തെളിവുകള്‍ വിചാരണവേളയില്‍ തകര്‍ന്നുപോകുമെന്ന് മാത്രമല്ല, പോലീസിന്റെ വിശ്വാസ്യത തകര്‍ക്കുകയും ചെയ്യും. ദിലീപിന്റെ കാര്യത്തില്‍ 2015-ല്‍ സുനിക്ക് പണം നല്‍കിയെന്ന പ്രോസിക്യൂഷന്‍ വാദം പോലും ഗൂഢാലോചന തെളിയിക്കാന്‍ പര്യാപ്തമല്ലെന്ന് കോടതി കണ്ടെത്തിയതും ഇതിനോട് ചേര്‍ത്തു വായിക്കാം.

4. താന്‍ സംസ്ഥാന പൊലീസ് മേധാവി ആയിരുന്ന ചുരുങ്ങിയ കാലയളവില്‍ (2 മാസക്കാലം) തന്നെ കേസിന്റെ പോക്ക് ശരിയായ ദിശയിലല്ലെന്ന് മനസ്സിലാക്കിയിരുന്നുവെന്നും സെന്‍കുമാര്‍ പറഞ്ഞു.

ടി പി സെന്‍കുമാറിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

ദിലീപ് പ്രതിയായി ഇപ്പോള്‍ വിട്ടയക്കപ്പെട്ട കേസില്‍ 2017 ല്‍ തന്നെ ഞാന്‍ പറഞ്ഞതാണ് ശരിയായ തെളിവിന്റെ അടിസ്ഥാനത്തിലല്ല ദിലീപിനെ പ്രതിയാക്കിയത് എന്ന്. കേസുകള്‍ അന്വേഷിക്കേണ്ട രീതി ഇതല്ല. ഒരാളെ പിടികൂടുക, അതിനു ശേഷം അയാള്‍ക്കെതിരെ തെളിവുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുക, അതിനുവേണ്ടി വ്യാജമായ കാര്യങ്ങള്‍ ഉണ്ടാക്കുക. ഇങ്ങനെയാണോ കേസ് അന്വേഷിക്കേണ്ടത്?

ആദ്യം തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷിക്കേണ്ടത്. അത് ഒരു പ്രീ ഡിസ്‌പോസ്ഡ് കണ്ടീഷനില്‍ ആയിരിക്കരുത് അന്വേഷണ തലവനും അന്വേഷണ സംഘംവും. ഓപ്പണ്‍ മൈന്‍ഡോട് കൂടി വേണം കേസ് അന്വേഷിക്കേണ്ടത്. ഈ കേസില്‍ മാത്രമല്ല ഇനിയും പല കേസുകളിലും ഇത്തരം കാര്യങ്ങള്‍ പുറത്തുവരും. അതില്‍ ഒന്നായിരിക്കും ആലുവയില്‍ ട്രെയിനില്‍ നിന്ന് ഒരു സ്ത്രീയെ പുഴയില്‍ തള്ളിയിട്ടു കൊന്നു എന്ന കേസ്. നമ്മള്‍ പോലീസ് ഉദ്യോഗസ്ഥര്‍ സത്യസന്ധര്‍ ആയിരിക്കണം.

'ഞാന്‍ അന്വേഷിക്കുന്ന കേസില്‍ എല്ലാം ഞാന്‍ പറയുന്നവര്‍ ആണ് പ്രതികള്‍' എന്നല്ല പറയേണ്ടത്. അതിലെ തെളിവുകള്‍ എന്തെല്ലാമാണ് , അതിന്റെ അടിസ്ഥാനത്തിലാണ് കേസ് മുന്നോട്ട് പോകേണ്ടത്. കള്ള തെളിവുകള്‍ ഒരിക്കലും ഉണ്ടാക്കരുത്. എന്റെ കേസന്വേഷണങ്ങളിലും ഞാന്‍ മേല്‍നോട്ടം വഹിച്ച കേസുകളിലും ഞാന്‍ കൃത്യമായി പാലിച്ചിട്ടുള്ളതാണ് - 'ഇല്ലാത്ത തെളിവ് ഉണ്ടാക്കാന്‍ പോലീസ് പോകരുത് ! '. ഇതാണ് എന്റെ അഭിപ്രായം.

ദിലീപിനെ പറ്റി 2017 ല്‍ ഞാന്‍ പറഞ്ഞതും ഇതേ അടിസ്ഥാനത്തിലാണ്. ഞാന്‍ 2017 ല്‍ എനിക്ക് ലഭിച്ച അറിവുകള്‍ വെച്ച് ഇതേ അഭിപ്രായം പറഞ്ഞിരുന്നു. അന്ന് ദിനേന്ദ്ര കശ്യപും, സുദര്‍ശനും (എസ് പി ) മാത്രമേ എന്നോട് സംസാരിച്ചിട്ടുള്ളു. മറ്റ് സീനിയര്‍ ഓഫീസര്‍മാര്‍ ആരും എന്നോട് സംസാരിച്ചിട്ടില്ല കാരണം ഞാന്‍ സ്റ്റേറ്റ് പോലീസ് ചീഫ് ആയി 2 മാസത്തേക്കു മാത്രം തിരിച്ചു വന്നതുകൊണ്ട് ( 3 മാസം ഉണ്ടെങ്കിലേ സി ആര്‍ എഴുതാന്‍ പറ്റുള്ളൂ ). എന്നിരുന്നാലും കേസ് ഇങ്ങനെയാണെന്ന് അന്ന് തന്നെ എനിക്ക് മനസ്സിലായി.

അതുവരെയുള്ള തെളിവുകളില്‍ ദിലീപിനെ ഈ സംഭവവുമായി ബന്ധിപ്പിക്കുന്നത് ഒന്നും കണ്ടെത്തിയിരുന്നില്ല. Relevent & admissible evidence. സത്യസന്ധതയ്ക്കല്ല സ്വന്തം പ്രാമാണ്യത്തിനാണ് പ്രാധാന്യം എന്ന് വിശ്വസിക്കുന്ന ചില ഓഫീസര്‍മാര്‍ ഉണ്ട്. അതുകൊണ്ടാണ് പല കേസുകളും ഇങ്ങനെയാകുന്നത്.